ഉത്രവധം; നിര്‍ത്തിപ്പൊരിച്ച് പോലീസ്, പൊട്ടിക്കരഞ്ഞ് സൂരജിന്‍റെ അമ്മയും സഹോദരിയും, മാല തിരികെ നല്‍കി
കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രധാനപ്രതി സൂരജിന്‍റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം വീണ്ടു ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഇരുവരേയും 11 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അമ്മയും സഹോദരിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ സൂരജിന്‍റെ അമ്മ രേണുകയ്ക്കും സഹോദരി സൂര്യക്കും പങ്കുണ്ടോയെന്ന് അറിയാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.
ചോദ്യം ചെയ്യല്‍
കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറും ഡിവൈഎസ്പി അശോകനും ഉള്‍പ്പെട്ട സംഘമാണ് ഇരുവരേയും ചോദ്യം ചെയ്തത്. നേരത്തെ ഇരുവരേയും കേസില്‍ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും കൊലപാതക ഗൂഡാലോചനയില്‍ ഇവരെ ബന്ധിപ്പിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളും മൊഴികലും നിലവില്‍ പോലീസിന് ലഭിച്ചിട്ടില്ല. അതിനാല്‍ തത്കാലം ഇരുവരേയും വിട്ടയക്കുകയായിരുന്നു.
അറസ്റ്റ് ഉണ്ടാവുമോ
കേസ് സംബന്ധമായ മറ്റ് ചില നിര്‍ണായക നടപടികള്‍ പോലീസിന് എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ടതായിട്ടുണ്ട്. അത് പൂര്‍ത്തിയാക്കിയതിന് ശേഷം ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടേയും അറസ്റ്റ് ഉണ്ടാവുമെന്നോ ഇല്ലെന്നോ പറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന
സുരേന്ദ്രനേയും സൂരജിനേയും
രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യലിനായി രേണുകയും സൂര്യയും കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. അദ്യം ഇരുവരേയും തനിച്ച് ചോദ്യം ചെയ്തതിന് ശേഷം സുരേന്ദ്രനേയും സൂരജിനേയും ഇവര്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്തു തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനിയിലെ പങ്ക് എന്നി സംബന്ധിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍.
പൊട്ടിക്കരച്ചില്‍
പല ചോദ്യങ്ങളും അന്വേഷണ സംഘം ആവര്‍ത്തിച്ചപ്പോള്‍ പൊട്ടിക്കരച്ചിലായിരുന്നു അമ്മയുടേയും മകളുടേയും മറുപടി. മുന്‍ നല്‍കിയ മൊഴിയില്‍ ഇരുവരും ഉറച്ച് നിന്നു. കൊലപാതകത്തിന്‍റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്നാണ് ഇരുവരും ആവര്‍ത്തിക്കുന്നത്. സൂരജിന്‍റെ ചില സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്താനുണ്ട്. ഇതിന് ശേഷമായിരിക്കും അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യുക.
ജന്തുക്കളോട് സ്നേഹവും കൗതുകവും
സൂരജിന് ചെറുപ്രായം മുതലെ ജന്തുക്കളോട് സ്നേഹവും കൗതുകവും ഉണ്ടായിരുന്നെന്ന് രേണുക പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പല തരത്തിലുള്ള നായ്ക്കളേയും മറ്റ് ജീവികളേയും മുമ്പ് വീട്ടില്‍ കൊണ്ടു വന്നിരുന്നു. അക്കൂട്ടത്തിലാണ് പാമ്പുകളേയും കൊണ്ടുവന്നത്. സൂരജിന്‍റെ വിനോദം മാത്രമായിട്ടാണ് ഇതിനെ കണ്ടതെന്നും അമ്മയും സഹോദരിയും പറയുന്നു.
വിവരം മറച്ചു വെച്ചു
അതേസമയം തന്നെ എറ്റവും അടുത്ത ബന്ധുക്കളോട് പോലും വീട്ടില്‍ അണലിയെ കണ്ട വിവരം ഇവര്‍ മറച്ചു വെക്കുകയും ഉത്രയെ ചേര കടിച്ചെന്ന് പറയുകയും ചെയ്തുവെന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഉത്രയെ സൂരജിന്‍റെ കുടുംബം അവഹേളിക്കുന്നതിന് സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. സാക്ഷി മൊഴികള്‍ ഉറപ്പിച്ച ശേഷം ഗൂഡാലോചനയുടെ അന്വേഷണത്തിലേക്ക് കടക്കനാണ് പോലീസ് ശ്രമിക്കുന്നത്.
ഗാര്‍ഹിക പീഡന പരാതിയും
കൊലപാതകത്തിന്‍റെ ഗുഢാലോചനയ്ക്ക് പുറമെ ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയും ഇരുവര്‍ക്കുമെതിരെ നിലനില്‍ക്കുന്നുണ്ട്. ഉത്രയുടെ വീട്ടുകാര്‍ വിവാഹ സമയത്ത് സൂരജിന് നല്‍കിയ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാല രേണുക പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആഭരണം ഇവര്‍ തിരികെ ഏല്‍പ്പിച്ചത്.
സ്വര്‍ണ്ണത്തിന്‍റെ കണക്ക്
ഇതുകൂടിയാവുമ്പോള്‍ ഉത്രയുടെ 90 പവന്‍ സ്വര്‍ണ്ണത്തിന്‍റെ കണക്ക് ഏകദേശം ഒത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ സൂരജിന്‍റെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട 35 പവനോളം സ്വര്‍ണ്ണം കണ്ടെടുത്തിരുന്നു. ഇതുകൂടാതെ സൂരജ് സ്വര്‍ണ്ണം നല്‍കിയ ജ്വല്ലറിയില്‍ നിന്നും മൂന്ന് പവന്‍ കണ്ടെടുത്തു. ഇയാള്‍ക്ക് തന്നെ 20 പവന്‍ സ്വര്‍ണ്ണം വിറ്റതായി സൂരജ് നേരത്തെ സമ്മതിച്ചിരുന്നു.
Recommended Video
ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റി
പോലീസ് കണ്ടെത്തിയ 3 പവനില്‍ നിന്നും ശേഷിക്കുന്ന പതിനേഴ് പവന്‍ സ്വര്‍ണ്ണം മറിച്ച് വിറ്റതായി ജ്വല്ലറി ഉടമ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. വാഹനം വാങ്ങുന്നതിനാല്‍ കുറച്ച് സ്വര്‍ണ്ണം പണയം വെച്ചിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സുരേന്ദ്രനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റി. കേസിലെ രണ്ടാം പ്രതിയും പാമ്പുപിടിത്തക്കാരനായ ചാവർകോട് സുരേഷും റിമാന്‍ഡിലാണ്.
കായംകുളത്ത് അഞ്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു; സിപിഎം ജില്ലാ നേതൃത്വത്തിന് കത്ത്