വനജയ്ക്കിത് മൂന്നാമങ്കം... അതും ജനറല്‍ സീറ്റില്‍; ഒരു വനജയില്‍ മാത്രം ഒതുങ്ങരുത് ഇത്
കൊല്ലം: ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 66 ശതമാനവും സ്ത്രീകളായിരുന്നു. ജനറല്‍ വാര്‍ഡില്‍ സ്ത്രീകളെ മത്സരിപ്പിക്കാനുള്ള തീരുമാനം പൊന്നാനി നഗരസഭയില്‍ ഉള്‍പ്പെടെ സിപിഎം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
ജനറല്‍ വാര്‍ഡുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നതില്‍ സത്യത്തില്‍ അത്ഭുതപ്പെടേണ്ട കാര്യമൊന്നില്ല. ജനറല്‍ വാര്‍ഡുകളിൽ സ്ത്രീകള്‍ തീരെ മത്സരിക്കുന്നില്ലെങ്കിലാണ് യഥാര്‍ത്ഥത്തില്‍ അത്ഭുതപ്പെടേണ്ടത്. പക്ഷേ, നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ സ്ഥിതി വേറെയാണ്.
കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര ഗ്രാമപ്പഞ്ചായത്തില്‍ ഇത്തവണ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് വനജ സുരേന്ദ്രന്. കഴിഞ്ഞ രണ്ട് തവണയും പഞ്ചായത്തംഗമായിരുന്ന വനജയ്ക്ക് ഇത്തവണയും സിപിഎം സീറ്റ് നല്കി.
കഴിഞ്ഞ തവണ വനജ മത്സരിച്ച് ജയിച്ച ഏഴാം വാര്‍ഡ് വനിത സംവരണം ആയിരുന്നു. ഇത്തവണ വനജയെ തന്നെ വീണ്ടും മത്സരിപ്പിക്കാനിറക്കുമ്പോള് സിപിഎം മറ്റൊന്നും നോക്കിയില്ല. ജനറല്‍ വാര്‍ഡ് ആയ ഏഴാം വാര്‍ഡില്‍ തന്നെയാണ് വനജ വീണ്ടും മത്സരിക്കുന്നത്. മറ്റൊന്നുമല്ല ഇവിടെ മാനദണ്ഡമായത്, വനജ സുരേന്ദ്രൻ എന്ന ജനപ്രതിനിധിയുടെ പ്രവർത്തന മികവ് തന്നെ ആയിരുന്നു.
കൊല്ലം ജില്ലയിലെ ഗ്രാമീണ മേഖലയിലാണ് ഈ സ്ഥലം. അവിടെയാണ് ഒരു സ്ത്രീ തുടര്‍ച്ചയായി മൂന്നാം തവണയും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തെത്തുന്നത്. വനജ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിക്കുന്നവര്‍ക്ക് 'ഇത്തവണ വനജ ചേച്ചി തുടരുകയാണ് കേട്ടോ' എന്ന് മാത്രം പറഞ്ഞാല്‍ മതി എന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ എഴുതിയത്. വികസനത്തുടര്‍ച്ച എന്ന മുദ്രാവാക്യവുമായാണ് വനജ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ആകെ 13 വാര്‍ഡുകളാണ് പട്ടാഴി വടക്കേക്കര ഗ്രാമപ്പഞ്ചായത്തില്‍ ഉള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതില്‍ പത്ത് സീറ്റുകളും സ്വന്തമാക്കിയത് ഇടതുമുന്നണിയായിരുന്നു. അതില്‍ ഏഴ് വാര്‍ഡില്‍ സിപിഎമ്മും മൂന്നിടത്ത് സിപിഐയും ആണ് വിജയിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ബിജെപിയും ഓരോ വാര്‍ഡുകളില്‍ വീതം വിജയിച്ചു.
ഇത് വനജ സുരേന്ദ്രന് എന്ന ഒരാളെ കുറിച്ച് മാത്രമല്ല. പല പാര്‍ട്ടികളിലായി കേരളത്തില്‍ ഒരുപാട് വനജ സുരേന്ദ്രന്മാരുണ്ടാകും. മികവ് തെളിയിച്ചിട്ടും അവസരം കിട്ടാതെ പോയവരുമുണ്ടാകും. വനിത സംവരണം ഇല്ലാത്തതുകൊണ്ട് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടവരും ഉണ്ടാകും. എന്തായാലും വനജയെ പോലുള്ളവരെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിന് അഭിമാനിക്കുള്ള വക തന്നെയാണ് സമ്മാനിക്കുന്നത്.