വിസ്മയയുടെ ആത്മഹത്യ; ഭര്‍ത്താവ് കിരണ്‍ പോലീസ് കസ്റ്റഡിയില്‍
കൊല്ലം; നിലമേല്‍ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ ആത്മഹത്യയിൽ ഭർത്താവ് കിരൺ പോലീസ് കസ്റ്റഡിയിൽ. കിരൺ തന്നെയാണ് നേരിട്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതെന്നാണ് വിവരം. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. നിലവിൽ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റുമാർട്ടത്തിന് ശേഷം മരണകാരണം എന്താണെന്ന് വ്യക്തമായ ശേഷമായിരിക്കും കേസെടുത്തേക്കുക.
ഇന്ന് പുലർച്ചയോടെയാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ക്രൂരമായ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയ്ക്ക് ഭർതൃവീട്ടിൽ കൊടിയ മർദ്ദനം ഏറ്റിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറും വിസ്മയയും വിവാഹിതരായത്. ഒരേക്കർ ഇരുപത് സെന്റ് സ്ഥലവും 100 പവൻ സ്വർണവും പത്തു ലക്ഷത്തിൽ താഴെ വില വരുന്ന കാറും സ്ത്രീധനമായി നൽകിയിട്ടായിരുന്നു വിവാഹം. കല്യാണ ശേഷം കാർ വേണ്ട പകരം പണമായി വേണം എന്ന് പറഞ്ഞാണ് തന്റെ മകളെ കിരൺ ഉപദ്രവിച്ചതെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമന്റെ ആരോപണം.വീടു പണിക്ക് വേണ്ടി പലപ്പോഴും പണം ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.
Recommended Video
കിരൺ മർദ്ദിച്ചതായി വ്യക്തികൊണ്ടുള്ള ചിത്രങ്ങൾ ഞായറാഴ്ച വൈകീട്ട് വിസ്മയ സഹോദരന് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച പുലർച്ചയോടെ വിസ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിസ്മമയയെ കൊന്ന് കെട്ടിതൂക്കിയതാകാം എന്നാണ് കുടുംബത്തിന്റെ ആരോപണം.