'മുണ്ട് മടക്കിക്കുത്തി ഇങ്ങനെ നിക്കാൻ കോൺഗ്രസിന് ഒരു നേതാവ് കൊല്ലത്ത് ഉണ്ടായിരുന്നെങ്കിൽ', കുറിപ്പ് വൈറൽ
കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എംഎല്‍എയുടെ പിഎ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മിലുളള പോര് കൊല്ലത്ത് കനക്കുകയാണ്. പിന്നാലെ ആര്‍എസ്പിക്ക് സ്വാധീനമുളള ചവറയില്‍ വെച്ച് ഗണേഷ് കുമാറിന്റെ വാഹനം ആക്രമിക്കപ്പെടുകയുമുണ്ടായി.
യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവര്‍ ആരായാലും കൈകാര്യം ചെയ്യും എന്നാണ് ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതുപോലൊരു നേതാവ് കൊല്ലത്ത് കോണ്‍ഗ്രസിന് ഇല്ലാതെ പോയെന്ന നിരാശ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടന്.
എൽഡിഎഫിന്റെ കോട്ട
കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയാണ് കൊല്ലം ജില്ല. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം കൊല്ലം ജില്ല ഇടതുപക്ഷം തൂത്തുവാരി. യുഡിഎഫിന് ആശ്വാസം കൊല്ലം എംപി സീറ്റും ചവറ നിയമസഭാ സീറ്റും മാത്രമാണ്. കൊല്ലത്തെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വലിയ വിമർശനം ഉയർന്നിരുന്നു. ഡിസിസിലെ നേതൃമാറ്റമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.
കരുത്തുളള ഒരു നേതാവ്
കോൺഗ്രസിനെ നയിക്കാൻ കരുത്തുളള ഒരു നേതാവ് കൊല്ലത്തില്ലെന്നാണ് പ്രവർത്തകരുടെ പരാതി. അതിനിടെ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ജി മഞ്ജുക്കുട്ടന് ഫേസ്ബുക്കിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെ കുറിച്ച് പങ്കുവെച്ച കുറിപ്പിന് കോൺഗ്രസുകാരിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം:'' മുണ്ട് മടക്കിക്കുത്തി ഇങ്ങനെ നിക്കാൻ ഞങ്ങൾക്ക് ഒര് നേതാവ് കൊല്ലത്ത് ഉണ്ടായിരുന്നു എങ്കിൽ?
"ഷിബു ബേബി ജോൺ" സംഭവ സ്ഥലത്ത് എത്തി
ഇന്ന് കൊല്ലം ചവറയിൽ ഗണേഷ് കുമാറിനെ തടഞ്ഞ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി. നൂറോളം വരുന്ന DYFI പ്രവർത്തകർ സ്റ്റേഷൻ വളയുകയും പോലിസ് നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ധിക്കുകയും ചെയ്തു. ഇതറിഞ്ഞു പെട്ടെന്ന് തന്നെ മൂന്നുറോളം പാർട്ടി പ്രവർത്തകരുമായി "ഷിബു ബേബി ജോൺ" സംഭവ സ്ഥലത്ത് എത്തുകയും DYFI പ്രവർത്തകരെ അടിച്ചൊടിക്കുകയും ചെയ്തു.
നടപടി എടുത്തില്ലങ്കിൽ
മുണ്ടും മടക്കി കുത്തി പോലീസിനോട് ഒരു മാസ് ഡയലോഗും "നടപടി എടുത്തില്ലങ്കിൽ എനിക്കറിയാം കൈകാര്യം ചെയ്യാൻ, അത് എന്നെ കൊണ്ട് ചെയ്യിക്കരുത്, " ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, സ്ഥലം എംപി പ്രേമചന്ദ്രൻ, പി.ജർമിയാസ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺ രാജ് എന്നിവരും സംഭവം അറിഞ്ഞു ഓടിയെത്തി, അറസ്റ്റ് ചെയ്ത പ്രവർത്തകരെ കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി, സംഘർഷം ഒഴിവാക്കി.
കാല് വരാലും കുതികാൽ വെട്ടും കണ്ട് മടുത്തു
അതിൽ പ്രതിഷേധിച്ചു ഞങ്ങൾ കരുനാഗപ്പള്ളിയിൽ പ്രകടനം കഴിഞ്ഞ് വീട്ടിൽ എത്തിയ എനിക്ക് പ്രവർത്തകന്റെ ഒരു ഫോൺ "മഞ്ജുകുട്ടാ ഇത് പോലെ ഒര് നേതാവിനെ നമുക്ക് കൊല്ലത്ത് കിട്ടിയിരുന്നു എങ്കിൽ നമ്മൾ അജീവാനന്ത തോൽവി കൊല്ലത്തുക്കാർ എന്നും ഇങ്ങനെ ഏറ്റുവാങ്ങില്ലായിരുന്നു എന്ന് ", ഞങ്ങൾ പാർട്ടി പ്രവർത്തകരുടെ മനസിന്റെ എന്നും നീറുന്ന വിഷമമാണ് ഞങ്ങൾ പങ്ക് വെച്ചത്, കാല് വരാലും കുതികാൽ വെട്ടും കണ്ട് മടുത്തു.
കൂടെ നിൽക്കാൻ ഒരു നേതാവ്
സ്വന്തം മണ്ഡലത്തിൽ തോൽക്കുമ്പോൾ ഒന്ന് കൊടി പൊക്കി വിജയം ആഘോഷിക്കാൻ ചവറയിലേക്ക് പോകുന്ന കോൺഗ്രസ് പ്രവർത്തകരെ കണ്ടിട്ടുണ്ട് എന്ന് മാറും ഞങ്ങളുടെ ഈ ശാപം എന്ന് ഞങ്ങൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ചവറയിൽ കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനത്തോടെ ഉള്ള സംസാരം കേൾക്കുമ്പോൾ ഞങ്ങളും ഓർക്കും ഞങ്ങൾക്കും ഉണ്ടായിരുന്നുവേങ്കിൽ "ഇങ്ങനെ മുണ്ട് മടക്കി കുത്തി കൂടെ നിൽക്കാൻ ഒര് നേതാവ് "
Recommended Video