കിടപ്പ്മുറിയിൽ പാമ്പ് കടിയേറ്റ് യുവതിയുടെ മരണം, ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം. ഏറം വെള്ളിശേരി വീട്ടില്‍ ഉത്ര എന്ന 25കാരിയാണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. വീടിനകത്ത് വെച്ചാണ് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് വീട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഈ മാസം ഏഴാം തിയ്യതിയാണ് ഉത്രയുടെ മരണം. ഉത്രയുടെ അച്ഛനമ്മമാര്‍ താമസിക്കുന്ന വീട്ടില്‍ വെച്ചാണ് മരണം നടന്നത്. രാത്രി കിടപ്പ് മുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റത് എന്നാണ് പറയുന്നത്. മരണം നടക്കുമ്പോള്‍ ഭര്‍ത്താവും ഉത്രയ്ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്നു.
അബോധാവസ്ഥയില്‍ കിടന്ന ഉത്രയെ ഉടനെ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഉത്ര കിടന്നിരുന്ന മുറിയില്‍ ഒരു വിഷപ്പാമ്പിനെ കണ്ടെത്തിയിരുന്നു. ഈ പാമ്പിനെ വീട്ടുകാര്‍ ത്ല്ലിക്കൊല്ലുകയും ചെയ്തു. കിടപ്പറയില്‍ ഒരുമിച്ച് ഉണ്ടായിട്ടും ഉത്രയ്ക്ക് പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എന്നാണ് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ ഇയാളെ വിശ്വാസം ഇല്ലെന്നും വിശദമായി ചോദ്യം ചെയ്യണം എന്നുമാണ് ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും ആവശ്യപ്പെടുന്നത്. അഞ്ചല്‍ സിഐക്കാണ് ഉത്രയുടെ കുടുംബം മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. പാമ്പ് കടിയേല്‍ക്കുമ്പോള്‍ ഉത്ര കിടന്നിരുന്ന മുറി എസിയുളള മുറിയാണ്. അതുകൊണ്ട് തന്നെ ജനലുകള്‍ തുറന്നിടാന്‍ സാധ്യത ഇല്ല. അതിനാല്‍ തന്നെ മുറിയില്‍ പാമ്പ് കയറാന്‍ സാധ്യത ഇല്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ജനലുകള്‍ തുറന്നിട്ടിരുന്നു എന്നാണ് ഉത്രയുടെ ഭര്‍ത്താവിന്റെ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.