ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, എന്നിട്ടും ആ സ്വർണം തിരികെ നൽകി ബിന്ദു, പത്തരമാറ്റ് തിളക്കം
പാരിപ്പളളി: നന്മയ്ക്കും സത്യസത്യയ്ക്കും എന്നും സ്വര്‍ണത്തേക്കാള്‍ പത്തരമാറ്റ് തിളക്കമുണ്ട്. കൊല്ലം സ്വദേശിനിയായ ബിന്ദുവിന് ഇന്ന് ആ പത്തരമാറ്റ് തിളക്കവുമുണ്ട്. കടുത്ത ദാരിദ്ര്യത്തിലാണ് ജീവിതം. കൊവിഡ് ലോക്ക്ഡൗണ്‍ കൂടി ആയതോടെ ദുരിതത്തിന് ആഴമേറി. എങ്കിലും കയ്യില്‍ കളഞ്ഞ് കിട്ടിയ സ്വര്‍ണം സ്വന്തമാക്കണമെന്ന് ബിന്ദുവിന് തോന്നിയില്ല.
7 പവന്‍ സ്വര്‍ണമാണ് അപ്രതീക്ഷിതമായി ബിന്ദുവിന്റെ കയ്യില്‍ എത്തിയത്. സംഭവം ഇങ്ങനെ.. കൊല്ലം ജില്ലയിലെ പാരിപ്പളളിയിലെ എഴിപ്പുറം നിരോന്തി ചാരുവിള വീട്ടിലെ ബിന്ദു ജീവിക്കുന്നത് ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. കാറ്റൊന്ന് ആഞ്ഞടിച്ചാല്‍ വീണ് പോകാവുന്ന ഒന്നാണ് ബിന്ദുവിന്റെ വീട്. പ്ലാസ്റ്റിക് ഷീറ്റും കാര്‍ഡ്‌ബോര്‍ഡ് പേപ്പറുകളും കൊണ്ട് മറച്ച ഒരിടം.
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് കാലത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ പലചരക്ക് കിറ്റ് വാങ്ങുന്നതിന് വേണ്ടി ബിന്ദു റേഷന്‍ കടയിലേക്ക് പോയി. പാരിപ്പളളി മുക്കടയിലാണ് റേഷന്‍ കട. അയല്‍വാസിയായ ലക്ഷ്മിക്കൊപ്പമാണ് ബിന്ദു റേഷന്‍ കടയിലേക്ക് പോയത്. റേഷന്‍ കടയിലേക്ക് എത്തുന്നതിന് മുന്‍പാണ് വഴിയില്‍ ഒരു പൊതി കിടക്കുന്നത് ബിന്ദുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പൊതി എടുത്ത് തുറന്ന് നോക്കിയപ്പോള്‍ ഒരുപിടി സ്വര്‍ണാഭരണങ്ങള്‍. മാലയും വളയും ഉള്‍പ്പെടെ ഉളള ആഭരണങ്ങളുണ്ട്. ബിന്ദു ഉടനെ മുന്‍ പഞ്ചായത്ത് അംഗമായ എസ് വിജയനെ വിളിച്ച് വിവരം അറിയിച്ചു. വിജയന്‍ സ്ഥലത്ത് എത്തി. സ്വര്‍ണാഭരണങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ബിന്ദുവുമായി വിജയന്‍ പാരിപ്പളളി സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. 7 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ എസ്‌ഐക്ക് കൈമാറി.
പാരിപ്പളളിയിലെ തന്നെ താമസക്കാരനായ ജയകുമാറിന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതായിരുന്നു സ്വര്‍ണാഭരണം. സ്വര്‍ണം നഷ്ടപ്പെട്ട ജയകുമാര്‍ അതിനകം പോലീസില്‍ പരാതിപ്പെട്ടിരുന്നു. അച്ഛനൊപ്പം സ്വര്‍ണാഭരണം പണയം വെക്കുന്നതിന് ഇറങ്ങിയതായിരുന്നു ജയകുമാര്‍. പണയ വിവരം അന്വേഷിക്കാന്‍ മുക്കടയിലെ ബാങ്കില്‍ ജയകുമാര്‍ കയറിയപ്പോള്‍ കാറിന് പുറത്തേക്ക് ഇറങ്ങിയ അച്ഛന്റെ കയ്യില്‍ നിന്നും സ്വര്‍ണാഭരണം അടങ്ങിയ പൊതി താഴെ വീഴുകയായിരുന്നു. പരിശോധിച്ചതിന് ശേഷം സ്വര്‍ണം പോലീസ് ജയകുമാറിന് കൈമാറി. ബിന്ദുവിന്റെ സത്യസന്ധതയ്ക്ക് ജയകുമാര്‍ അവര്‍ക്കൊരു സമ്മാനവും കൊടുക്കാന്‍ മറന്നില്ല.
സോണിയാ ഗാന്ധിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി! ഉത്തർ പ്രദേശിൽ സജീവം, ചടുല നീക്കങ്ങൾ!