പൂഞ്ഞാറില്‍ തള്ളിയാലും പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് തന്നെ; നിവൃത്തിയില്ലാതെ കോണ്‍ഗ്രസ്, പാലാ പിടിക്കാനും
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിന് വേണ്ടി യുഡിഎഫിനെ അങ്ങോട്ട് സമീപിച്ചതായിരുന്നു പിസി ജോര്‍ജ്ജ്. മുന്നണിയുടെ ഭാഗമല്ലെങ്കില്‍, സഹകരണം എന്നതായിരുന്നു ലക്ഷ്യം. ഇത് രണ്ടും കോണ്‍ഗ്രസ് നേതൃത്വും യുഡിഎഫും തള്ളിക്കളയുകയായിരുന്നു.
പഞ്ചായത്ത് ഭരണം പോയാലും സാരമില്ല; പിസി ജോര്‍ജിന്‍റെ ഒരു പിന്തുണയും വേണ്ടെന്ന് യുഡിഎഫ്
കോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിച്ച് ജോര്‍ജ്ജിന്റെ മകന്‍... ചരിത്രം കുറിച്ച ജയം, ഇനി വാതില്‍ അടയില്ല
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ അന്തംവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിനാണ് ഭരണം. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജ്ജിനെ കൂടെ കൂട്ടാതെ നിവൃത്തിയില്ലെന്നാണ് യുഡിഎഫ് തന്നെ വിലയിരുത്തുന്നത്. വിശദാംശങ്ങള്‍...
പൂഞ്ഞാറില്‍ പ്രശ്‌നം
പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതിനെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉയരുന്നത് പ്രാദേശികമായാണ്. പൂഞ്ഞാറിലെ യുഡിഎഫും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തില്‍ പ്രമേയം പോലും പാസാക്കിയിരുന്നു.
ജോര്‍ജ്ജിന്റെ സഹായം വേണ്ട
പൂഞ്ഞാര്‍ തെക്കേകര ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷമില്ല. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തിന്റെ നാല് അംഗങ്ങളുടെ പിന്തുണ കിട്ടിയാല്‍ യുഡിഎഫിന് പഞ്ചായത്ത് ഭരിക്കാം. പക്ഷേ, അങ്ങനെ ജോര്‍ജ്ജിന്റെ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരണം പിടിക്കേണ്ടതില്ലെന്നാണ് പ്രാദേശിക യുഡിഎഫിന്റെ തീരുമാനം.
കൊണ്ടുവന്നേ പറ്റൂ
പിസി ജോര്‍ജ്ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരണം എന്ന ആവശ്യം ആദ്യം മുതലേ ഉന്നയിക്കുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് ആണ്. ചില ചര്‍ച്ചകളും ഇത് സംബന്ധിച്ച് അന്ന് നടന്നിരുന്നു. എ ഗ്രൂപ്പിന്റേയും മുസ്ലീം ലീഗിന്റെയും എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു അന്നത് നടക്കാതെ പോയത്. എന്നാല്‍ ഇപ്പോള്‍, ഐ ഗ്രൂപ്പ് നിലപാട് കടുപ്പിക്കുകയാണ് എന്നാണ് വിവരം.
തോറ്റമ്പിയിട്ടും പഠിച്ചില്ലെങ്കില്‍
കോട്ടയം ജില്ലാ പഞ്ചായത്ത് നഷ്ടപ്പെട്ടത് യുഡിഎഫിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. സമസ്ത മേഖലകളിലും എല്‍ഡിഎഫിന്റെ സര്‍വ്വാധിപത്യമായിരുന്നു. നഗരസഭകളില്‍ മാത്രമാണ് കഷ്ടിച്ച് ഭേദപ്പെട്ട പ്രകടനം യുഡിഎഫ് നടത്തിയത്. ഈ അവസ്ഥയില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എളുമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
ജോസിന്റെ നഷ്ടം
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം, പാര്‍ട്ടിയുടെ പേരും ചിഹ്നവും കൊണ്ട് എല്‍ഡിഎഫില്‍ പോയതാണ് വലിയ തിരിച്ചടിയായത്. ജോസിന്റെ വിടവ് തനിച്ച് നികത്താം എന്നതായിരുന്നു പിജെ ജോസഫിന്റെ വാദം. അത് വിശ്വസിച്ച കോണ്‍ഗ്രസും യുഡിഎഫും ആണ് വലിയ തകര്‍ച്ചയില്‍ വീണുപോയത്.
വെല്‍ഫെയര്‍ സഹകരണവും മുസ്ലീം ലീഗും
തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഉണ്ടാക്കിയ സഹകരണം ആയിരുന്നു മധ്യ തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൈവിട്ട് പോകാനുള്ള കാരണം. യുഡിഎഫില്‍ മുസ്ലീം ലീഗിനുള്ള മേധാവിത്വവും പലര്‍ക്കും ദഹിച്ചിരുന്നില്ല. അങ്ങനെയാണ് പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ പോലും കൈവിട്ട് പോയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പൂഞ്ഞാര്‍ ലക്ഷ്യമിട്ട് ലീഗ്
പിസി ജോര്‍ജ്ജ് മുന്നണിയില്‍ എത്തിയില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലം മുസ്ലീം ലീഗ് ലക്ഷ്യം വക്കുന്നത്. ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനത്തെ ലീഗ് എതിര്‍ക്കാനുള്ള പ്രധാന കാരണവും ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ഞാറില്‍ തങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട് എന്നാണ് ലീഗിന്റെ അവകാശവാദം.
മൂന്ന് മണ്ഡലങ്ങള്‍ ലക്ഷ്യം വച്ച് ജോര്‍ജ്ജ്
നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളാണ് പിസി ജോര്‍ജ്ജ് ലക്ഷ്യം വയ്ക്കുന്നത്. പൂഞ്ഞാറിനെ കൂടാതെ കാഞ്ഞിരപ്പള്ളിയും പാലായും ആണത്. പാലായിലും കാഞ്ഞരപ്പള്ളിയിലും തങ്ങള്‍ക്ക് ശക്തമായ സ്വാധീമുണ്ട് എന്നാണ് ജോര്‍ജ്ജിന്‌റെ അവകാശവാദം. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ ഈ മണ്ഡലങ്ങളില്‍ എല്ലാം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് ഷോണ്‍ ജോര്‍ജ്ജും വ്യക്തമാക്കിയിട്ടുണ്ട്.
പാലാ പിടിക്കാന്‍
പാലാ നഗരസഭ ഇത്തവണ യുഡിഎഫിന് നഷ്ടമായി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലാ നിയമസഭ മണ്ഡലവും നഷ്ടപ്പെട്ടു. എല്‍ഡിഎഫിനോട് പിണങ്ങി മാണി സി കാപ്പന്‍ എത്തുമോ എന്നാണ് ഇപ്പോള്‍ യുഡിഎഫ് കാത്തുനില്‍ക്കുന്നത്. മാണി സി കാപ്പന് മുന്നണിയ്ക്ക് പുറത്ത് എത്ര വോട്ട് പിടിക്കാനാകും എന്ന് കൃത്യമായി പറയാനും സാധിക്കില്ല.
ജനപക്ഷത്തിന്റെ കരുത്ത്
ഇത്തവണ ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ വിജയിച്ചത് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജ്ജിന്റെ മകനും ആയ ഷോണ്‍ ജോര്‍ജ്ജ് ആണ്. തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ വിജയം എന്നാണ് ജനപക്ഷത്തിന്റെ അവകാശവാദം. അതേസമയം ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനപക്ഷം പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും മൂന്ന് മുന്നണികളോട് പോരാടിയിട്ടാണ് ഷോൺ പൂഞ്ഞാർ ഡിവിഷനിൽ വിജയിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പിസി ജോർജ്ജും ഇത്തരത്തിലായിരുന്നു പൂഞ്ഞാർ മണ്ഡലം പിടിച്ചടക്കിയത്.
കാപ്പനും പിസിയും കൂട്ട് കൂടുന്നു? കാപ്പനെ സന്ദർശിച്ച് ഷോൺ ജോർജ്ജ്..വഴിവെട്ടുന്നത് യുഡിഎഫിലേക്ക്?
Recommended Video