കോട്ടയത്ത് ബിജെപിയുടെ വോട്ട് കച്ചവടമോ... 200 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല; പിന്നില്‍ എന്ത് രഹസ്യം
കോട്ടയം: ഇടതുമുന്നണിയേയും വലതുമുന്നണിയേയും സംബന്ധിച്ച് ഈ തദ്ദേശ തിരഞ്ഞെടുപ്പ് കോട്ടയത്ത് ജീവന്‍മരണ പോരാട്ടമാണ്. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം തന്നെയാണ് പ്രധാന കാരണവും .
ജോസ് പാതി വിജയിച്ചു... ജോസഫ് പാതി തോറ്റു; കോട്ടയത്ത് യുഡിഎഫ് പ്രതിസന്ധി അതീവരൂക്ഷം
ഈ സാഹചര്യത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തിരുന്നത് ബിജെപിയായിരുന്നു. ഇടത്, വലത് വോട്ടുകള്‍ വിഘടിക്കുമ്പോള്‍ ബിജെപിയ്ക്ക് കൂടുതല്‍ വോട്ട് സമാഹരിക്കാനാകും എന്നും പ്രതീക്ഷിച്ചിരുന്നു . എന്നാല്‍ അങ്ങനെയൊന്നും അല്ല കോട്ടയത്തെ കാര്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍... അതോടൊപ്പം കോൺഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തുന്നു എന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.
കോട്ടയം ജില്ല
കോട്ടയം ജില്ലയില്‍ ബിജെപിയ്ക്ക് ശക്തി കേന്ദ്രങ്ങള്‍ ഇല്ല എന്ന് പറയാന്‍ കഴിയില്ല. ചില പോക്കറ്റുകളില്‍ ബിജെപിയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. അതോടൊപ്പം ബിഡിജെഎസും പിസി തോമസിന്റെ കേരള കോണ്‍ഗ്രസും കൂടി ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നൊക്കെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍.
17 ഇടത്ത് വിജയിക്കുമെന്ന്
കോട്ടയം ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങളില്‍ എങ്കിലും തങ്ങള്‍ക്ക് ഇത്തവണ ഭരണം പിടിക്കാനാകും എന്നാണത്രെ ബിജെപിയും എന്‍ഡിഎയും അവകാശപ്പെടുന്നത്. എന്നാല്‍ ഇത് എങ്ങനെ സാധ്യമാകും എന്നാണ് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചോദ്യമുയരുന്നത്.
സ്ഥാനാര്‍ത്ഥികള്‍ വേണ്ടേ...
അധികാരത്തിലെത്തണമെങ്കില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ആണ് ആദ്യം വേണ്ടത്. എന്നാല്‍ ജില്ലയിലെ പല തദ്ദേശ വാര്‍ഡുകളിലും മത്സരിക്കാന്‍ ബിജെപിയ്‌ക്കോ ഘടകക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥികളില്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
200 ലേറെ വാര്‍ഡുകള്‍
ബിജെപിയ്‌ക്കോ എന്‍ഡിഎയ്‌ക്കോ സ്ഥാനാര്‍ത്ഥികളില്ലാത്ത ഇരുനൂറില്‍ പരം വാര്‍ഡുകളാണ് തകോട്ടയം ജില്ലയില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറില്‍ പരം പഞ്ചായത്ത് വാര്‍ഡുകളും 65 നഗരസഭ വാര്‍ഡുകളും ഉള്‍പ്പെടെയാണിത്.
പാലായിലും ഈരാറ്റുപേട്ടയിലും
ഇത്തവണ ശക്തമായ മത്സരം നടക്കുന്ന സ്ഥലങ്ങളാണ് പാലാ, ഈരാറ്റുപേട്ട നഗരസഭകള്‍. പാലാ നഗരസഭയില്‍ ഇത്തവണ ഏഴിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളുള്ളത്. ഈരാറ്റുപേട്ടയില്‍ ആറിടത്തും. പാലായില്‍ 26 വാര്‍ഡുകളും ഈരാറ്റുപേട്ടയില്‍ 25 വാര്‍ഡുകളും ആണുള്ളത്.
വോട്ടുകച്ചവടമോ?
പ്രധാന പോരാട്ടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത് വലിയ ആക്ഷേപത്തിനാണ് വഴിവച്ചിട്ടുള്ളത്. യുഡിഎഫിനും കോണ്‍ഗ്രസിനും വേണ്ടി ബിജെപി വോട്ടുകച്ചവടം നടത്തുന്നു എന്നാണ് ഇപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടിയ്ക്കുള്ളിലും ഈ വിമര്‍ശനം ഉണ്ട് എന്നാണ് വിവരം.
പരസ്യമാക്കാന്‍ പറ്റാത്ത രഹസ്യങ്ങള്‍
പലയിടത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതില്‍ പരസ്യമാക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ഉണ്ട് എന്നാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു തന്നെ പറയുന്നത്. ഇതാണ് വോട്ട് കച്ചവടം സംബന്ധിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നത്.
തിരുവഞ്ചൂരിന്റെ കൂടിക്കാഴ്ച
വോട്ടുകച്ചവടം സംബന്ധിച്ച ആക്ഷേപം ബലപ്പെടുത്തുന്നതാണ് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ആയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച. ഒരു തവണയല്ല, രണ്ട് തവണയായിരുന്നു പനച്ചിക്കാട്ടെ ആര്‍എസ്എസ് കാര്യാലയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തിയത്.
ചെന്നിത്തലയുടെ കാര്യം പരുങ്ങലില്‍; പണം പിരിച്ചതിന് ബാര്‍ ഉടമകളുടെ മൊഴി തെളിവ്...