ബിഡിജെഎസ് വിട്ട് ബിജെഎസ്: ഉടൻ യുഡിഎഫിലേക്കെന്ന് സൂചന, ഔദ്യോഗിക ചർച്ചകൾ ഉടൻ
കോട്ടയം: ബിഡിജെഎസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത വിഭാഗം യുഡിഎഫിലേക്ക് എത്തിയേക്കുമെന്ന് സൂചന. യുഡിഎഫിലേക്കുള്ള വിമതരുടെ പ്രവേശനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വലതുമുന്നണിയിൽ പ്രവേശിക്കുന്നതിന് വേണ്ടി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് ഇതിനകം തന്നെ കത്തും നൽകിയിട്ടുണ്ട്. മുന്നണി പ്രവേശനം സംബന്ധിച്ച് രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ചയുണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ബിഡിജെഎസുമായി ഇടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബിജെഎസ് പുതിയ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മുന്നണി പ്രവേശനത്തിന് വേണ്ടി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് കത്തയച്ചിട്ടുള്ളത്. ബിജെഎസിനെ വലതു മുന്നണിയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളണമെന്നാണ് കത്തിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ച ചെയ്തേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫുമായി ചർച്ചകൾ നടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നണി തീരുമാനമെടുക്കട്ടെയെന്നാണ് ബിജെഎസ് സ്വീകരിച്ചിട്ടുള്ള നിലപാട്. മുസ്ലിം ലീഗിന്റെ നേരിട്ടുള്ള ഇടപെടലോടെയാണ് രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ബിഡിജെഎസിൽ ഉടലെടുത്ത തർക്കങ്ങളെ തുടർന്ന് ഫെബ്രുവരി 4നാണ് ബിഡിജെഎസിൽ നിന്നും ഒരു വിഭാഗം പുറത്തു പോയി പുതിയ പാർട്ടിക്ക് രൂപം നൽകുന്നത്. എൻകെ. നീലകണ്ഠൻ, വി ഗോപകുമാർ, കെ കെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. കോൺഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യത്തിനായി സിപിഎമ്മിനെ ബിജെപി സഹായിക്കുന്നുവെന്നാരോപിച്ചായിരുന്നു നീക്കം. ശബരിമല വിഷയത്തിൽ വിശ്വാസികളെ എൽഡിഎഫ് സർക്കാർ ചവിട്ടിയരച്ചുവെന്നും ബിജെഎസ് ചൂണ്ടിക്കാണിക്കുന്നു. ശബരിമല വിഷയത്തിലുൾപ്പെടെ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ബിജെപി വഞ്ചിച്ചുവെന്നും ആരോപണവും ഭാരതീയ ജനസേന പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.