കോട്ടയത്ത് അറവിനെത്തിച്ച പോത്ത് വിരണ്ടോടി: മണിക്കൂറുകൾ പുഴയിൽ,അനുനയിപ്പിച്ച് കരക്കെത്തിച്ചതും പോത്ത്
കോട്ടയം: കോട്ടയത്ത് വിരണ്ടോടി പുഴയിൽ ചാടിയ പോത്തിന് മണിക്കൂറുകൾക്ക് ശേഷം കരയ്ക്ക് കയറ്റി. കുമരകം താഴത്തങ്ങാടി ഭാഗത്ത് നിന്ന് വിരണ്ടോടി മീനച്ചിലാറ്റിലേക്ക് ചാടിയ പോത്തിനെ ഏറെ നേരത്തിന് ശേഷമാണ് പുഴയിൽ നിന്ന് കരയ്ക്ക് കയറ്റിയത്. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് ഏറെ ശ്രമകരമായാണ് പോത്തിനെ രക്ഷിച്ച് കരയിലേക്കെത്തിച്ചത്. മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയി ഇല്ലിക്കൽ പാലത്തിന്റെ തൂണുകളുടെ വശത്ത് കയറി നിന്ന പോത്ത് ആൾക്കുട്ടത്തെ കണ്ടതോടെ വീണ്ടും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതോടെ മറ്റൊരു പോത്തിനെ സ്ഥലത്തെത്തിച്ച് അനുനയിപ്പിച്ചാണ് വീണ്ടും കരയിലേക്ക് എത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അറവിനായി എത്തിച്ച പോത്ത് കെട്ടഴിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടത്. തുടർന്ന് കുമരകം റോഡിൽ ഇല്ലിക്കൽ വളവിന് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇതോടെ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പുഴയിൽ കുത്തൊഴുക്ക് ശക്തമായിരുന്നതിനാൽ പോത്ത് ഒഴുകിപ്പോകുന്നതും വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു.
എന്നാൽ ആളുകൾ പുഴയിലേക്ക് ചാടി പോത്തിനെ രക്ഷിക്കുക സാധ്യമല്ലായിരുന്നു. ഒഴുകിപ്പോകുന്നതിനിടെ ഇല്ലിക്കൽ പാലത്തിന്റെ തൂണുകളുടെ ഭാഗത്ത് ഇടിച്ചതോടെ പോത്ത് പാലത്തിന്റെ നിരപ്പുള്ള ഭാഗത്തേക്ക് കയറി നിൽക്കുകയും ചെയ്തു. പോത്തിനെ കരയിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ആൾക്കുട്ടം കണ്ടതോടെ വീണ്ടും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതോടെയാണ് മറ്റൊരു പോത്തിനെ സ്ഥലത്തെത്തിച്ച് അനുനയിപ്പിച്ച് കരയിലേക്ക് എത്തിച്ചത്. മറ്റൊരു പോത്തിനെ കണ്ടതോടെ ശാന്തനായ പോത്ത് വീണ്ടും ഓടാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാ അംഗങ്ങളാണ് ഇതിന ബന്ധിച്ചത്. നാട്ടുകാരും ചേർന്നാണ് കഴുത്തിൽ കയറിട്ട പോത്തിനെ പിടിച്ച് കെട്ടിയത്.