ഹോട്ടലുകളുടെ പ്രവർത്തി സമത്തിൽ അടിമുടി മാറ്റം: രാവിലെ ഏഴ് മുതൽ അഞ്ച് വരെ ഇരുന്ന് കഴിക്കാം!!
കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിനിടെ കോട്ടയത്തെ ഹോട്ടലുകളുടെ പ്രവർത്തന സമയത്തിൽ പുനക്രമീകരണം. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി ജില്ലാ കളക്ടർ എം അഞ്ജന നടത്തിയ ചർച്ചയിലാണ് ഹോട്ടലുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് ധാരണയായത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും അഞ്ച് മണിക്ക് ശേഷം ഹോട്ടലുകളിൽ നിന്ന് പാഴ്സലുകൾ നൽകാൻ മാത്രമേ അനുവാദമുള്ളൂ.
കോട്ടയം ജില്ലയിൽ 77 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു: 67 പേർക്ക് രോഗം സമ്പർക്കം മുഖേന!!
കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് വർധിച്ച സാഹചര്യത്തിൽ ലൈസൻസ് ഇല്ലാത്ത തട്ടുകടകൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. താൽക്കാലിക ഭക്ഷ്യവിൽപ്പന ശാലകൾക്കും വാഹനങ്ങളിലുള്ള ഭക്ഷണ വിൽപ്പനക്കും ഇതോടൊപ്പം നിരോധനം നിലവിൽ വന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറസിലൂടെ നടന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ജി ജയദേവ്, എഡിഎം അനിൽ ഉമ്മൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കെകെ ഫിലിപ്പ് കുട്ടി എന്നിവരും പങ്കെടുത്തിട്ടുണ്ട്.
ജില്ലയിലെ ഭക്ഷ്യ ഉൽപ്പന്ന വിൽപ്പന ശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നേരത്തെ ധാരണയായിരുന്നു. ജില്ലാ കളക്ടർ വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി നടത്തിയ ചർച്ചയെത്തുടർന്നായിരുന്നു ഇത്. ഇത് പ്രകാരം സൂപ്പർ മാർക്കറ്റുകളും പലചരക്ക് വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവയിൽ പാഴ്സൽ സംവിധാനം ഹോം ഡെലിവറി എന്നിവ ഏർപ്പെടുത്താൻ സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. കടകളിൽ ആളുകൾ കാത്തുനിൽക്കുന്നത് ഒഴിവാക്കുന്നതിനായി സ്ഥിരമായി സാധനം വാങ്ങുന്നവർക്ക് ഫോൺ നമ്പർ നൽകുകയും വിളിച്ചറിയിക്കുന്നതിന് അനുസരിച്ച് സാധനങ്ങൾ എടുത്ത് വെക്കുന്ന സാഹചര്യവും ഉണ്ടാകണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയിരുന്നത്.
ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി റെവന്യൂ, പോലീസ്, എന്നിവയ്ക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും കൃത്യമായി പരിശോധന നടത്തും. വീഴ്ച വരുത്തുന്നതായി കണ്ടെത്തുന്നവർക്ക് എതിരെ കൃത്യമായ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചിരുന്നു.