തമിഴ്നാട് സ്വദേശികൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി: പ്രതിഷേധിച്ച് നാട്ടുകാർ, നിർദേശം ഇങ്ങനെ
കോട്ടയം: ഇതര സംസ്ഥാനത്ത് നിന്നെത്തിയ യുവാക്കൾ ഹോം ക്വാറന്റൈൻ ലംഘിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. തമിഴ്നാട്ടിൽ നിന്നെത്തിയ യുവാക്കളാണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയത് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവരെ വീണ്ടും ഹോം ക്വാറന്റൈനിലാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന ചട്ടം നിലനിൽക്കെയാണ് ഈ സംഭവം. നേരത്തെയും ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പരാതിയുയർന്നിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത തിരുകൂടപുരം സ്വദേശികളായ മൂന്ന് യുവാക്കൾ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലെത്തിയത്. ഇവർ കോവിൽക്കടവിലെ വാടകവീടിന്റെ മുകളിലെ നിവലയിൽ വീട്ടുടമ അറിയാതെ താമസം ആരംഭിക്കുകയായിരുന്നു. ക്വാറന്റൈൻ ലംഘിച്ച് ഇവർ പുറത്തിങ്ങിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെയും വാർഡ് മെമ്പറെയും വിവരമറിയിച്ചത്.

പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചു. സുരക്ഷാ മുൻകരുതലുകൾ ഒന്നും തന്നെ സ്വീകരിക്കാതെയാണ് ഇവർ വീടിന് പുറത്തിറങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ ലോട്ടറി സ്ഥാപനം നടത്തുന്നയാളും ഇയാൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാരുമാണ് ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് ഇത്തരത്തിൽ പുറത്തിറങ്ങിയത്.
പോലീസും ആരോഗ്യപ്രവത്തകരും സ്ഥലത്തെത്തി ഹോം ക്വാറന്റൈനിൽ തുടരാനും നിർദേശങ്ങൾ പാലിക്കാനും നിർദേശിച്ച ശേഷം ഇവരെ വാടക വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. പ്രദേശം അണുവിമുക്തമാക്കിയ ശേഷമാണ് പോലീസും ആരോഗ്യപ്രവർത്തകരും മടങ്ങിയത്.












Click it and Unblock the Notifications