കോട്ടയത്ത് കോണ്‍ഗ്രസ് ലക്ഷ്യം ഒറ്റക്ക് 15 സീറ്റില്‍ വിജയം; ലീഗിനും സീറ്റ് നല്‍കും, ജോസഫിന് അതൃപ്തി
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പുകളുടെ തീയതികള്‍ പ്രഖ്യാപിച്ചതോടെ സഖ്യക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകളുടെ തിരക്കിലാണ് യുഡിഎഫ്. എല്‍ജെഡിയും ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും മുന്നണി വിട്ടതിന്റെ ക്ഷീണം മറികടക്കാനുള്ള തന്ത്രങ്ങളാണ് അവര്‍ ഇപ്പോള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെല്‍ഫയറുമായി സഖ്യമൊന്നുമില്ലെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും പ്രാദേശിക തലത്തില്‍ ധാരണകള്‍ സജീവമാണ്. അതേസമയം തന്നെ സീറ്റ് വിരതരണത്തില്‍ അതൃപ്തി അറിയിച്ച ചില ഘടകക്ഷികളും രംഗത്ത് എത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയില്‍
കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം കോട്ടയം ജില്ലയിലാണ് യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയാവുക. ജില്ലയിലെ പല പഞ്ചായത്തിലും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലേക്കും വിവിധ നഗരസഭകളിലേക്കും ഇത്തവണ വാശിയേറിയ മത്സരം തന്നെ നടന്നേക്കും
ജോസ് പോയത് ക്ഷീണം
ജോസ് പോയത് ക്ഷീണമാണെങ്കിലും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രാദേശിക തലത്തിലെ നേതാക്കള്‍. പാര്‍ട്ടി മത്സരിക്കുന്നതിലൂടെ ജില്ലയിലെ പല മേഖലകളിലും ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം, സീറ്റ് വിതരണത്തില്‍ കോണ്‍ഗ്രസ് നീതി പുലര്‍ത്തുന്നില്ലെന്ന ആരോപണം പല ഘടകക്ഷികള്‍ക്കും ഉണ്ട്.
കഴിഞ്ഞ തവണ
ജില്ലാ പഞ്ചായത്തിന്റെ തന്നെ കാര്യമെടുത്താല്‍ കഴിഞ്ഞ തവണ 11 വീതം സീറ്റുകലാണ് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും മത്സരിച്ചത്. എന്നാല്‍ ജോസ് യുഡിഎഫ് വിട്ടതോടെ ഭൂരിപക്ഷ സീറ്റുകളും ഇത്തവണ കോണ്‍ഗ്രസ് ആയിരിക്കും മത്സരിക്കുക. 16 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. പൂഞ്ഞാര്‍ വേണമെന്ന ആവശ്യം ലീഗിന് ഉണ്ട്. ഇത് അംഗീകരിച്ചാല്‍ കോണ്‍ഗ്രസ് 15, കേരള കോണ്‍ഗ്രസ്, 6, ലീഗ് 1 എന്നിങ്ങനെയായിരിക്കും സീറ്റ് വിഭജനം.
ജോസഫിന്റെ ആവശ്യം
കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വിട്ട് നല്‍കണമെന്ന ആവശ്യം ജോസഫ് ഉയര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. നാലോ അഞ്ചോ സീറ്റ് നൽകി അനുനയിപ്പിക്കാനുള്ള നീക്കത്തില്‍ ജോസ് വിഭാത്തില്‍ അതൃപ്തിയുണ്ട്. സീറ്റ് ധാരണയില്‍ ഇരുവിഭാഗങ്ങളും ധാരണയിലെത്താതിരുന്നതിനാല്‍ തിങ്കളാഴ്ച ചേര്‍ന്ന ഉഭയകക്ഷി യോഗം പരാജയപ്പെട്ടിരുന്നു.
കേരള കോൺഗ്രസ്
നിലവിൽ ആറ് പ്രതിനിധികളാണ് കേരള കോൺഗ്രസ് ഇരുവിഭാഗത്തിനുമായി ജില്ലാ പഞ്ചായത്തിലുള്ളത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലെത്തിയതോടെ ജോസഫ് വിഭാഗത്തിന് രണ്ടായി ചുരുങ്ങി. ഇവരാകട്ടെ ജോസ് വിഭാഗത്തില്‍ നിന്നും കുറുമാറിയെത്തിയവരാണ്. ജോസഫിന് വലിയ ശക്തിയില്ലാത്ത കോട്ടയത്ത് അവര്‍ക്ക് കൂടുതല്‍ സീറ്റ് നല്കി പരീക്ഷണത്തിനില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
സീറ്റ് മോഹം
ഇതോടെ സീറ്റ് മോഹിച്ച് ജോസഫ് ഗ്രൂപ്പിലെത്തിയ കൂടുതൽ നേതാക്കൾ വെട്ടിലായി. ജോസ് പോയതോടെ സീറ്റിനായി അവകാശവാദം ഉന്നയിച്ച് ലീഗ്, ജേക്കബ് വിഭാഗം, ആർഎസ്പി, സിഎംപി തുടങ്ങിയ ഘടകക്ഷികളും സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതില്‍ ലീഗിനെ മാത്രം പരിഗണിക്കാനാണ് സാധ്യത. മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് സിഎംപിക്ക് സീറ്റ് നൽകിയിരുന്നു. ഞായറാഴ്ച വീണ്ടും അനുനയ ചർച്ച വച്ചിരിക്കുകയാണ്.
ലീഗ് ലക്ഷ്യമിടുന്നത്
പുഞ്ഞാര്‍ മേഖലയിലെ എരുമേലി ഡിവിഷനാണ് ലീഗ് ലക്ഷ്യമിടുന്നത്. മുസ്ലിം ന്യൂനപക്ഷത്തിന് നിര്‍ണ്ണായ വോട്ടുകള്‍ ഈ ഡിവിഷനിലുണ്ട്. ത്ത് എരുമേലി ഡിവിഷനും നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറും വേണമെന്നാവശ്യത്തിലുറച്ച് ലീഗ് നേതൃത്വം. 2000നുശേഷം ജില്ലാ പഞ്ചായത്തിൽ ലീഗിനെ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ലീഗ് ശക്തമായി ആവശ്യപ്പെട്ടത്.
2016 ല്‍
ലീഗ് സംസ്ഥാന നേതൃത്വവും കോണ്‍ഗ്രസിനോട് ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ആലോചന. എന്നാൽ കോൺഗ്രസ് ഇതേവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. നേരത്തെ പിസി ജോര്‍ജ് യുഡിഎഫില്‍ എത്തിയാല്‍ സീറ്റ് അവര്‍ക്ക് നല്‍കുമെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. 2016 ല്‍ ജോര്‍ജിന്റെ ജനപക്ഷമായിരുന്നു ഇവിടെ വിജയിച്ചത്.
തീരുമാനിച്ചുറപ്പിച്ച് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് എല്ലാ തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്. ജില്ലയിലെ മുതിർന്ന നേതാക്കളോട് മത്സരിക്കാൻ പാർട്ടി നിർദേശിച്ചു. ഒറ്റയ്ക്ക് 15 സീറ്റിൽ വിജയമാണു ലക്ഷ്യം. നിയമസഭാ സീറ്റ് ലക്ഷ്യമിടുന്ന നേതാക്കളെ പോലും മത്സര രംഗത്തേക്ക് ഇറക്കിയേക്കും. എന്തു വിലകൊടുത്തും ജില്ലാ പഞ്ചായത്ത് പിടിക്കുക. അതുവഴി ജോസ് കെ മാണിക്ക് മറുപടി നല്‍കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം.
അംഗബലം
പ്രസിഡന്റ് സ്ഥാനം പാർട്ടിക്കു വേണമെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം. വിജയിക്കുകയാണെങ്കില്‍ അംഗബലം അനുസരിച്ച് രു പക്ഷേ കേരള കോൺഗ്രസുമായി (ജോസഫ്) പങ്കിടാനും ധാരണ വന്നേക്കാം. ഇടുക്കിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്കി കോട്ടയം കോണ്‍ഗ്രസ് ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.
Recommended Video
ഉയര്‍ന്ന വികാരം
അതേസമയം, ചെറിയ വിട്ടുവീഴ്ചകൾക്കു തയാറാണെങ്കിലും പാർട്ടിയുടെ ആത്മാഭിമാനം ഇല്ലാതാകുന്ന തരത്തിലുള്ള നീക്കങ്ങൾക്കൊന്നും തയ്യാറാകില്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃയോഗത്തില്‍ ഉയര്‍ന്ന വികാരം. കേരള കോൺഗ്രസിനെ (ജോസഫ്) ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.