കോട്ടയത്തെ കരുത്തര്‍ ആര്; കണക്കുകള്‍ പറയുന്നത് കോണ്‍ഗ്രസെന്ന്, അറിയാം അംഗബലം
കോട്ടയം: ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ കോട്ടയം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. കോട്ടയത്തെ ശക്തര്‍ ആര് എന്നത് സംബന്ധിച്ച് നേതാക്കന്മാര് തമ്മില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കാണാനും കഴിഞ്ഞു. സിപിഎം കഴിഞ്ഞാല്‍ കോട്ടയം ജില്ലയിലെ ഏറ്റഴും ശക്തരായ പാര്‍ട്ടി കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗമാണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് അഭിപ്രായപ്പെട്ടത്.
മറുപടി
വിഎന്‍ വാസവന് മറുപടിയുമായി കോണ്‍ഗ്രസില്‍ നിന്ന് രംഗത്ത് എത്തിയത് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പായിരുന്നു. ജില്ലയിലെ എറ്റവും വലിയ രാഷ്ട്രീയ കക്ഷി കോണ്‍ഗ്രസാണെന്നും അത് കഴിഞ്ഞേ മറ്റേത് പാര്‍ട്ടിയും വരികയുള്ളെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ ഉന്നയിച്ച് സിപിഎം സ്വയം അപഹാസ്യരാവകയാണെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകള്‍
ഈ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം ജില്ലയിലെ പ്രധാന പാര്‍ട്ടികളുടെ നിയമസഭ-ലോക്സഭാ മണ്ഡലങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും പ്രാതിനിധ്യത്തിന്റേയും കണക്കുകള്‍ പരിശോധിക്കുന്നത്. ജനപ്രതിനിധികളുടെ എണ്ണത്തില്‍ ആരാണ് കോട്ടയം ജില്ലയില്‍ കരുത്തരെന്ന് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും.
ലോക്സഭയില്‍
തോമസ് ചാഴിക്കാടനാണ് കോട്ടയം മണ്ഡലത്തില്‍ നിന്നും ലോക്സഭയെ പ്രതിനിധീകരിക്കുന്നത്. പരമ്പരാഗതമായി യുഡിഎഫന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന പാര്‍ലമെന്റ് മണ്ഡലമാണ് കോട്ടയം. നിലവിലെ പിളര്‍പ്പില്‍ ജോസ് പക്ഷത്തിനൊപ്പമാണ് തോമസ് ചാഴിക്കാടന് നിലയുറപ്പിക്കുന്നത്.
എംഎല്‍എമാര്‍
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിങ്ങനെ 9 നിയമസഭാ മണ്‍ലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. ഇതില്‍ പാര്‍ട്ടി അടിസ്ഥാനത്തിലുള്ള കണക്ക് എടുക്കുമ്പോള്‍ കോണ്‍ഗ്രസിനും ജോസഫ് വിഭാഗത്തിനുമാണ് മേധാവിത്വം എന്ന് കാണാന്‍ കഴിയുന്നു. മുന്നണി അടിസ്ഥാനത്തില്‍ യുഡിഎഫിനും.
സിപിഎമ്മിന്റെ കൈവശം
പുതുപ്പള്ളി, കോട്ടയം എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. മോന്‍സ് ജോസഫിലൂടെ കടുത്തുരുത്തിയും സിഎഫ് തോമസിന്റെ ചങ്ങനാശ്ശേരിയുമാണ് ജോസഫ് വിഭാഗത്തിന്റേതായിട്ട് ഉള്ളത്. അതേസമയം ഏറ്റുമാനൂര്‍ (സുരേഷ് കുറുപ്പ്) മാത്രമാണ് കോട്ടയം ജില്ലയില്‍ സിപിഎമ്മിന്റെ കൈവശമുള്ള ഏക സീറ്റ്.
മറ്റുള്ളവര്‍
സിപിഐ 1 (സികെ ആശ-വൈക്കം, എന്‍സിപി (മാണി സി കാപ്പാന്-പാലാ), ജോസ് കെ മാണി വിഭാഗം (എന്‍ ജയരാജ്-കാഞ്ഞിരപ്പള്ളി, കേരള ജനപക്ഷം (പിസി ജോര്‍ജ്ജ്-പുഞ്ഞാര്‍) എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് കക്ഷികളുടെ അംഗബലം. ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയാല്‍ യുഡിഎഫിന് 4 ഉം എല്‍ഡിഎഫിന് 3 ഉം എംഎല്‍എമാരാണ് കോട്ടയത്ത് നിന്നുള്ളത്.
ജില്ലാ പഞ്ചായത്തില്‍
ജോസ് കെ മാണിയുടെ മുന്നണിക്ക് പുറത്താകലിന് കളമൊരുക്കിയ കോട്ടയം ജില്ലാ പഞ്ചായത്തിലെ കണക്കുകള്‍ പരിശോധിച്ചാലും കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ. ജില്ലാ പഞ്ചായത്തിലെ 22 അംഗങ്ങളില്‍ എട്ട് പേരാണ് കോണ്‍ഗ്രസിനുള്ളത്. മറവശത്ത് എല്‍ഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായ സിപിഎമ്മിനുള്ളത് ആറ് പേര്‍മാത്രമാണ്.
പിളര്‍പ്പിന് മുമ്പ്
പിളര്‍പ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എമ്മിന് 6 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ ആറ് പേരില്‍ നിന്ന് 2 പേര് ജോസ് കെ മാണി പക്ഷത്ത് നിന്ന് ജോസഫ് പക്ഷത്തേക്ക് കൂടുമാറി. ജോസ് പക്ഷത്ത് 4 പേരും ജോസഫ് പക്ഷത്ത് 2 പേരുമാണ് നിലവിലുള്ളത്. സിപിഐക്കും ജനപക്ഷത്തിനും ഓരോ അംഗങ്ങള്‍ വീതമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത്
86 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളാണ് ജില്ലയില്‍ കോണ്‍ഗ്രസിന് ഉള്ളത്. അതേസമയം സിപിഎമ്മിന് 74 ഉം സിപിഐക്ക് 12 ഉം അംഗങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് എം (ജോസ് ) വിഭാഗത്തിന് 37 അംഗങ്ങളുണ്ട്. ജോസഫ് പക്ഷത്ത് എത്രപേര്‍ ഉണ്ടെന്ന കണക്കുകള്‍ ലഭ്യമല്ല. ബിജെപിക്ക് ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജില്ലയിലുള്ളത്.
നഗരസഭ
നഗരസഭാ കണ്‍സിലര്‍മാരുടെ എണ്ണത്തിലും കോണ്‍ഗ്രസ് സിപിഎമ്മിനെ മറികടക്കുന്നു. 61 നഗരസഭാ കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്. സിപിഎമ്മിന് 52 ഉം സിപിഐക്ക് 11 ഉം ബിജെപിക്ക് 14 ഉം അംഗങ്ങളുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് 28 ഉം ജോസഫ് വിഭാഗത്തിന് 13 ഉം അംഗങ്ങളുമാണ് ഉള്ളത്.
പഞ്ചായത്ത് മെമ്പര്‍മാര്‍
പഞ്ചായത്ത് മെമ്പര്‍മാരുടെ കണക്കില്‍ കോണ്‍ഗ്രസിനോക്കാള്‍ മുന്‍തൂക്കം സിപിഎമ്മിനാണ്. സിപിഎമ്മിന് 487 ഉം, കേോണ്‍ഗ്രസിന് 343 അംഗങ്ങളുമാണ് ജില്ലയില്‍ നിന്നുള്ളത്. ജോസ് കെ മാണി വിഭാഗത്തിന് 260 ഉം സിപിഐക്ക് 102 അംഗങ്ങളുണ്ട്. ബിജെപിക്ക് 82 പഞ്ചായത്ത് മെമ്പര്‍മാരാണ് കോട്ടയം ജില്ലയിലുള്ളത്. ജോസഫ് വിഭാഗത്തിന്റെ കണക്ക് ലഭ്യമല്ല.
ജോസിന്റെ അടിവേരിളക്കാന്‍ ജോസഫ്; വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കോട്ടയവും പാലായും യുഡിഎഫിന്