കോട്ടയത്ത് കോൺഗ്രസിന്റെ സർപ്രൈസ്; ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി? എൽഡിഎഫിനെ വെല്ലാൻ പുത്തൻ നീക്കം
കോട്ടയം; എൽഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി ഭരണത്തിലേറ്റുന്ന പാരമ്പര്യമാണ് കേരളത്തിന് ഉള്ളത്. എന്നാൽ ഇക്കുറി കേരളം പതിവ് തെറ്റിക്കുമോ? സ്വർണക്കടത്ത് കേസ് ഉൾപ്പെടെ വിവാദങ്ങളിൽ മുങ്ങി നിൽക്കുകയാണെങ്കിലും ജനക്ഷേമകമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പല അത്ഭുതങ്ങളും ഇക്കുറി സംഭവിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന് ഭരണ തുടർച്ച ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ കിണഞ്ഞ പരിശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പാണ് പ്രഥമ ലക്ഷ്യം.തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ കോൺഗ്രസിൽ പൊടിപൊടിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കളത്തിലിറക്കാൻ കോൺഗ്രസിൽ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇരുമുന്നണികൾക്കും നിർണായകം
ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രങ്ങളിൽ ഏറ്റവും അധികം ഉറ്റുനോക്കപ്പെടുന്ന ജില്ലയിലാണ് കോട്ടയം. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം വർഷങ്ങളായുള്ള യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എൽഡിഎഫിലെത്തിയതോടെയാണ് കോട്ടയത്തിന് പ്രാധാന്യം ഏറിയത്. കേരള കോൺഗ്രസിന്റെ തട്ടകയമായ ജില്ലയിൽ യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ നിർണായകമാണ് തിരഞ്ഞെടുപ്പ്.
എൽഡിഎഫ് പ്രതീക്ഷ
ജോസിന്റെ വരവോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ ഇരട്ടിയാക്കാമെന്ന് എൽഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്. യുഡിഎഫിൽ നിന്ന് ജോസിന്റെ പുറത്താകലിന് വഴിവെച്ച കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയാണ് എൽഡിഎഫ് ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല യുഡിഎഫിന്റെ പല സീറ്റുകളും പിടിച്ചെടുക്കാമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.
ചാണ്ടി ഉമ്മനെത്തും?
അതേസമയം എൽഡിഎഫ് മുന്നേറ്റത്തിന് തടയിടാനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് ക്യാമ്പ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ വളരെ കരുതലോടെയാണ് സ്ഥാനാർത്ഥി നിർണയവും. സർപ്രൈസായി പല 'പുത്തൻ മുഖങ്ങളും' സ്ഥാനാർത്ഥികളായേക്കുമെന്ന സൂചന നേതൃത്വം നൽകുന്നുണ്ട്.ഇക്കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനേയും തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫ് ഇറക്കിയേക്കുമെന്നാണ് ചർച്ചകൾ.
സജീവ രാഷ്ട്രീയത്തിലേക്ക്
നേരത്തേ തന്നെ ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നേക്കുമെന്നുള്ള ചർച്ചകൾ സജീവമായിരുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമിയായി ചാണ്ടി ഉമ്മനെ ഇറക്കാനാണ് യുഡിഎഫിൽ നീക്കം എന്നായിരുന്നു ചർച്ചകൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഉമ്മൻചാണ്ടിക്കൊപ്പം സജീവമായിരുന്നു ചാണ്ടി ഉമ്മനും.
നിയമസഭയിലേക്കല്ല
നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി കോട്ടയത്ത് നടന്ന പരിപാടികളെല്ലാം ചാണ്ടി ഉമ്മൻ നിറസാ്നിധ്യമായിരുന്നു. ഇതോടെ തന്റെ പിന്‍ഗാമിയായി മകനെ ഉമ്മന്‍ ചാണ്ടിയെ പുതുപ്പളളിയില്‍ ഇറക്കിയേക്കും എന്നുളള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു സാധ്യത ഇല്ലെന്ന് യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സമര പരിപാടിയിൽ
ഇതോടെയാണ് ചാണ്ടി ഉമ്മനെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്നുള്ള ചർച്ചകൾ സജീവമായത്. കഴിഞ്ഞ തിവസം സ്വർണക്കടത്തു കേസിൽ ആരോപണം നേരിടുന്ന എൽഡിഎഫ് സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സംഘർഷത്തിൽ ചാണ്ടി ഉമ്മൻ അറസ്റ്റ് വരിച്ചിരുന്നു. സംഘർഷത്തിൽ ചാണ്ടി ഉമ്മന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസ് ആവശ്യം
ഇതിനെ പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റു നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
സമ്മർദ്ദം ശക്തം
പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയും ചാണ്ടിക്കായി ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ വീട് ഉൾപ്പെടുന്ന ഡിവിഷനാണ് പുതുപ്പള്ളി. കഴിഞ്ഞ തവണ വനിതാ സംവരണമായ മണ്ഡലം ഈ പ്രാവശ്യം ജനറൽ ഡിവിഷനാണ്.
മുന്നണി മാറ്റം
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കാൻ എത്തിയാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നണിവിട്ടതിന്റെ ക്ഷീണം മറികടക്കാൻ യുഡിഎഫിന് കഴിയുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയാണ് തിരുമാനംഎടുക്കേണ്ടതെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
പ്രതികരണം ഇങ്ങനെ
ഇപ്പോൾ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. അതേസമയം പാർട്ടി പറയുകയാണെങ്കിൽ മത്സരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മൻ അഭിഭാഷകനാണ്യ കോട്ടയം ബാറിൽ അംഗത്വം സ്വീകരിച്ച് കോട്ടയം കോടതിയൽ പ്രാക്ടീസ് ചെയ്യുന്നതിനോടൊപ്പം തന്നെ പുതുപ്പുള്ളിയിൽ തന്നെ വീടെടുക്കാനുള്ള നീക്കത്തിലാണ്.
യുഡിഎഫ് വിജയം
പുതുപ്പള്ളി ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം നിയമസഭാ രാഷ്ട്രീയത്തിലേക്കുള്ള ചാണ്ടി ഉമ്മന്റെ കാൽവെപ്പായിട്ടുള്ള വിലയിരുത്തകളും ഇതോടെ ശക്തമായിരിക്കുകയാണ്.കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളിയില്‍ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്.
Recommended Video