'ഞായറാഴ്‌ച ഉൾപ്പടെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കണം' ; നിർദേശവുമായി വി.എൻ വാസവൻ
കോട്ടയം : രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസം പൊതുപണിമുടക്കും പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദേശം. ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ നിർദേശം നൽകിയതായി മന്ത്രി വി. എൻ വാസവൻ പറഞ്ഞു.
മാസത്തിലെ അവസാനത്തിലെ ശനിയാഴ്‌ചയായ ഇന്നും നാളെയും ബാങ്കുകൾക്ക് സ്വാഭാവിക അവധിയാണ്. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ദേശിയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർച്ചയായ നാല് ദിവസം ബാങ്ക് സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ന് അവധിയുള്ള സ്ഥാപനങ്ങൾ തുറക്കാമെന്നു സഹകരണ റജിസ്ട്രാർ അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകളിൽ മൂന്ന് എണ്ണം സംസ്ഥാനത്ത് പണി മുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലാണുള്ളത്. അതിനാൽ തന്നെ പണിമുടക്കിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുണ്ട്. പണിമുടക്കു കഴിഞ്ഞ് 30, 31 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. വീണ്ടും ഏപ്രില്‍ ഒന്നിന് വാര്‍ഷിക ക്ലോസിങ് ദിനമായതിനാല്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 2നാകും അടുത്ത പ്രവൃത്തി ദിവസം.
കണ്ണൂരിൽ ഇനി മുതൽ ഉരുളികൾ സേഫ്; 'മാന്യനായ' കള്ളൻ പിടിയിൽ
ബാങ്ക് സ്വകാര്യ വൽക്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക, കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിൽ അണിചേരുന്നത്. എന്നാൽ ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ. അതേ സമയം പണിമുടക്കിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക് പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാനിടയില്ല. പ്രധാന സംഘടന പണിമുടക്കിൽ പങ്കെടുക്കാത്തത് കാരണം സ്റ്റേറ്റ് ബാങ്കിന്‍റെ പ്രവർത്തനങ്ങളും തടസപ്പെടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് സിൽവർലൈൻ പദ്ധതിയിൽ കല്ലിടൽ നടക്കുമോ? അനിശ്ചിതത്വം തുടരുന്നു
അതേ സമയം തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ബിപിസിഎൽ തൊഴിലാളികൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ബിപിസിഎല്ലിലെ ഐഎൻടിയുസി, സിഐടിയു ഉൾപ്പടെ അഞ്ച് യൂണിയനുകൾക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ബിപിസിഎൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അവശ്യ മേഖലയിൽ ഇന്ധന വിതരണം തടസ്സപ്പെടുത്തുന്നത് നോക്കി നിൽക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
Recommended Video