കോട്ടയത്ത് സിപിഎം നീക്കങ്ങൾ പാളുന്നു, വാശിയിൽ ജോസ് പക്ഷം, അറ്റകൈ പ്രയോഗത്തിനൊരുങ്ങി സിപിഐ
കോട്ടയം: ജോസ് കെ മാണിയെ ഒപ്പം നിര്‍ത്തി കോട്ടയം ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാമെന്ന സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ക്ക് തുടക്കത്തിലേ കല്ലുകടി. ഇടത് മുന്നണിയില്‍ സിപിഐ ആണ് സിപിഎം നീക്കങ്ങള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
അടുത്തിടെ മുന്നണിയിലേക്ക് എത്തിയ ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ വേണം എന്ന ആവശ്യം ഉന്നയിച്ചതാണ് ഭിന്നതകള്‍ക്ക് കാരണം. അറ്റകൈക്ക് തനിച്ച് മത്സരിക്കുമെന്ന ഭീഷണി വരെ മുഴക്കിയിരിക്കുകയാണ് സിപിഐ.. വിശദാംശങ്ങള്‍ ഇങ്ങനെ...
കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് വേണം
കോട്ടയത്ത് വന്‍ സ്വാധീനമുളള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് വേണം എന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. ഇതോടെ സീറ്റ് വിഭജനം എല്‍ഡിഎഫിന് കീറാമുട്ടിയായിരിക്കുകയാണ്. 12 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
തയ്യാറല്ലെന്ന് കക്ഷികൾ
22 സീറ്റുകള്‍ ഉളള കോട്ടയം ജില്ലാപഞ്ചായത്തിലെ 12 സീറ്റുകള്‍ ജോസ് പക്ഷത്തിന് വിട്ട് നല്‍കുക എന്ന ആവശ്യത്തോട് സിപിഎമ്മോ സിപിഐയോ യോജിക്കുന്നില്ല. പകരം 9 സീറ്റുകള്‍ നല്‍കാം എന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ ദിവസം അടക്കം സീറ്റ് വിഭജനം സംബന്ധിച്ച് നടന്ന ചര്‍കളിലൊന്നും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
5ലൊന്ന് ജോസ് പക്ഷത്തിന്
പത്ത് സീറ്റുകളില്‍ ആണ് സിപിഎം മത്സരിക്കാന്‍ ഒരുങ്ങുന്നത്. നാല് സീറ്റുകളില്‍ സിപിഐ മത്സരിക്കും. നേരത്തെ 5 സീറ്റുകള്‍ ആയിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. അതില്‍ വാകത്താനം ഡിവിഷന്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് സിപിഐ വിട്ട് കൊടുക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാലിപ്പോള്‍ സിപിഐയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ആണ് സിപിഎം ആവശ്യപ്പെടുന്നത് എന്നതാണ് കാര്യങ്ങള്‍ വഷളാക്കിയത്.
ജോസ് പക്ഷത്തിന് 9 സീറ്റുകള്‍
വാകത്താനം വിട്ട് കൊടുത്ത സിപിഐ ഒരു സീറ്റ് കൂടി കേരള കോണ്‍ഗ്രസിന് നല്‍കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സിപിഐ അതിന് തയ്യാറല്ല. ഒരു സീറ്റ് കൂടി ആയാലേ ജോസ് പക്ഷത്തിന് 9 സീറ്റുകള്‍ കോട്ടയത്ത് നല്‍കാനാവൂ. പത്ത് സീറ്റുകളില്‍ മത്സരിക്കുന്ന സിപിഎം അതില്‍ നിന്നും ഒരു സീറ്റ് നല്‍കട്ടെ എന്നതാണ് സിപിഐയുടെ നിലപാട്.
പരിഹാരമാകാതെ തർക്കം
സിപിഐ ഉടക്കിട്ടതോടെയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമായിട്ടില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ഇനിയും തുടര്‍ ചര്‍ച്ചകള്‍ നടക്കും. അതേസമയം സിപിഐ ഇന്ന് നിര്‍ണായക ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. കാനം രാജേന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നു.
അഭിപ്രായ വ്യത്യാസമുണ്ടെന്ന്
കോട്ടയത്തെ സീറ്റ് വിഭജനം സംബന്ധിച്ച് ഇടത് മുന്നണിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് സ്ഥിരീകരിച്ചു. കോട്ടയത്ത് കേരള കോണ്‍ഗ്രസിന് ശക്തമായ സ്വാധീമുളള പശ്ചാത്തലത്തില്‍ അതിന് അര്‍ഹമായ തരത്തില്‍ പരിഗണന വേണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം
സീറ്റുകളുടെ കാര്യത്തില്‍ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം എന്നും ജോസ് പക്ഷം നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു സീറ്റ് കൂടി കേരള കോണ്‍ഗ്രസിന് വിട്ട് കൊടുത്ത് കൊണ്ടുളള വിട്ടുവീഴ്ചയ്ക്ക് സിപിഐ തയ്യാറാകില്ലെന്ന് വേണം കരുതാന്‍. നിലവില്‍ കയ്യിലുളള നാല് സീറ്റുകളിലേക്ക് സിപിഐ പ്രചാരണ പ്രവര്‍ത്തനം തുടങ്ങാനിരിക്കുകയാണ്.
Recommended Video
സിപിഐയുടെ മുന്നറിയിപ്പ്
കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാന്‍ വേണ്ടി തങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുന്ന അവസ്ഥയുണ്ടായാല്‍ അറ്റ കൈ പ്രയോഗത്തിനും സിപിഐ തയ്യാറാണ്. സീറ്റ് നിഷേധിച്ചാല്‍ പാലാ നഗരസഭയില്‍ അടക്കം തങ്ങള്‍ തനിച്ച് മത്സരിക്കും എന്നാണ് സിപിഐ നല്‍കുന്ന മുന്നറിയിപ്പ്. സിപിഐ കടുംപിടുത്തം തുടരുന്നതോടെ പ്രശ്‌നപരിഹാരം നീളുകയാണ്.