ജോസ് വന്നത് കരുത്തായി; 16 സീറ്റില്‍ വിജയമുറപ്പിക്കും, ജില്ലാ പഞ്ചായത്ത് ഇത്തവണ പിടിക്കുമെന്ന് ഇടത്
കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് (എം) കൂടി മുന്നണിയുടെ ഭാഗമായതോടെ കോട്ടയത്ത് തിരക്കിട്ട ചര്‍ച്ചകളിലേക്ക് കടന്ന് എല്‍ഡിഎഫ്. ഘടകക്ഷിയാവുന്നതോടെ എല്‍ഡിഎഫില്‍ സിപിഐയെ പിന്തള്ളി രണ്ടാം കക്ഷിയാവുനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ്. യുഡിഎഫിലായിരുന്നപ്പോള്‍ ജില്ലയിലെ പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റ് ഉണ്ടായിരുന്നതാണ് കേരള കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി മുന്നണിയില്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതും.
കോട്ടയം ജില്ലയില്‍
നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചര്‍ച്ചകള്‍ ഇടതുമുന്നണി യോഗം തുടങ്ങിയിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ ഇല്ലാതെയായിരുന്നു യോഗം. കേരള കോണ്‍ഗ്രസിന്റെ കൂടി വരവ് മുന്നില്‍ കണ്ട് അവര്‍ക്ക് വിടുകൊടുക്കാന് ഉദ്ദേശിക്കുന്ന സീറ്റുകള്‍ നീക്കിവെച്ചായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നത്.
കേരള കോണ്‍ഗ്രസ് എം
ജില്ലയില്‍ സ്വാധീനമുള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ വിട്ടു വീഴ്ചകള്‍ക്ക് എല്ലാ ഘടകക്ഷികളും തയ്യാറാവണം എന്ന നിര്‍ദേശമാണ് സിപിഎം മുന്നോട്ട് വെക്കുന്നത്. പാലാ നഗരസഭയില്‍ ഇതിനോടകം തന്നെ സീറ്റുകളില്‍ ധാരണയായിട്ടുണ്ട്. ജോസിന്റെ മുന്നണി മാറ്റത്തോടെ ഏറ്റവും ശ്രദ്ധേയമാവുന്നത് കോട്ടയം ജില്ലാ പഞ്ചായത്താണ്.
കോട്ടയം ജില്ലാ പഞ്ചായത്ത്
കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു ജോസ് കെ മാണിയുടേയും കൂട്ടരുടേയും മുന്നണി വിടലിന് ആക്കം കൂട്ടിയത്. നേരത്തെ ഉണ്ടാക്കിയ ധാരണ പാലിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കുക എന്ന ത് ഇരു മുന്നണികളുടേയും അഭിമാന പ്രശ്നമാണ്.
ഭരണം പിടിക്കും
ജില്ലാ പഞ്ചായത്തിലേക്ക് ഇത്തവണ കനത്ത പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസ് കെ മാണി വിഭാഗം കൂടി എത്തിയതോടെ വര്‍ഷങ്ങളായി അകന്ന് നില്ക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കൈപ്പിടിയില്‍ ഒതുക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. ജോസ് കെ മാണി ഇല്ലെങ്കിലും കോട്ടയത്തെ മുന്നണിയുടെ കുത്തക തകര്‍ക്കാനാവില്ലെന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തമാണ് മറുപക്ഷത്ത് യുഡിഎഫിനുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍
ജില്ലാ
പഞ്ചായത്തില്‍
ആധിപത്യം
നേടാന്‍
കഴിഞ്ഞാല്‍
നിയമസഭാ
തിരഞ്ഞെടുപ്പില്‍
പ്രതിഫലിക്കുമെന്നാണ്
ഇടതു
മുന്നണിയിലും
യുഡിഎഫും
വിലയിരുത്തുന്നത്.
ജില്ലയിലെ
ജോസ്
വിഭാഗത്തിന്റെ
ശക്തി
എന്താണെന്ന്
ഇടതുമുന്നണിക്ക്
മനസ്സിലാവാന്‍
ജില്ല
പഞ്ചായത്തിലെ
പ്രകടനത്തിലൂടെ
സാധിക്കും.
ഇതാണ്
കോണ്‍ഗ്രസിനും
ജോസ്
കെ
മാണി
വിഭാഗത്തിനും
ഇടയില്‍
മത്സരം
കടുപ്പിക്കുന്നത്.
കഴിഞ്ഞ തവണ മത്സരിച്ചത്
22 വാര്‍ഡുകളാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്ളത്. കഴിഞ്ഞ തവണ യുഡിഎഫില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും 11 വീതം സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇടുതുമുന്നണിയിലാവട്ടെ സിപിഎം 15 സീറ്റിലും നാലു സീറ്റില്‍ സിപിഐയും സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് സീറ്റില്‍ പിസി ജോര്‍ജിന്റെ ജനപക്ഷവും ഒരു സീറ്റില്‍ എന്‍സിപിയുമാണ് മത്സരിച്ചിരുന്നത്.
വിജയിച്ചത്
ഇതില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ് എട്ടിടത്തും കേരള കോണ്‍ഗ്രസ് എം ആറിടത്തും വിജയിച്ചു. മറുപക്ഷത്ത് എല്‍ഡിഎഫ് ഏഴ് സീറ്റിലും ജനപക്ഷം ഒരു സീറ്റിലും വിജയിച്ചും. കേരള കോണ്‍ഗ്രസില്‍ വിജയിച്ച ആറ് അംഗങ്ങളും പഴയ മാണി പക്ഷക്കാരായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് തുടര്‍ന്ന് രണ്ട് അംഗങ്ങള്‍ പിജെ ജോസഫ് പക്ഷത്തേക്ക് മാറി. ഇതോടെയായിരുന്നു ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തത്.
ജോസിന്റെ ആവശ്യം
മുന്നണി മാറി ഇടതു പാളയത്തില്‍ എത്തിയപ്പോഴും കഴിഞ്ഞ തവണ മത്സരിച്ച അത്രയും (11) സീറ്റുകള്‍ തന്നെ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. തങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് ജോസ് വിഭാഗത്തിന് നല്കുന്നതില് സിപിഐക്ക് ആശങ്കയുണ്ട്. എന്നാല്‍ ഇത് അത്ര പ്രകടമാന് ഇടയില്ല. 9 സീറ്റുകളില്‍ സിപിഎമ്മും 8 ഇടത്ത് കേരള കോണ്‍ഗ്രസും മത്സരിക്കാനാണ് സാധ്യത. ശേഷിക്കുന്ന 5 സീറ്റില്‍ സിപിഐ 4 ഇടത്തും എന്‍സിപി ഒരിടത്തും മത്സരിച്ചേക്കും. 16 സീറ്റുകളില്‍ വിജയിച്ച് അധികാരം പിടിക്കാമെന്നാണ് ഇടത് പ്രതീക്ഷ.
യുഡിഎഫിലും നീക്കം
ജില്ല പഞ്ചായത്തിലെ സീറ്റ് വിഭജനചർച്ചകൾക്കായി ചൊവ്വാഴ്ചയോ ബുധനാഴ്ച എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതേസമയം മറുപക്ഷത്ത് ചർച്ചകൾക്ക് ഔദ്യോഗിക തുടക്കമിടാൻ ചൊവ്വാഴ്ച യു.ഡി.എഫ് സമ്പൂര്‍ണ നേതൃയോഗം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവെച്ചു. പിജെ ജോസഫ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചതെന്നാണ് പറയുന്നത്.
പിജെ ജോസഫിന്റെ ആവശ്യം
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ കഴിഞ്ഞ ദിവസം ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നുവെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. കഴിഞ്ഞതവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളൊന്നും വിട്ടുനല്‍കില്ലെന്നാണ് ജോസഫ് പറയുന്നത്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. സ്വാധീനം കുറവുള്ള മേഖലകളില്‍ ജോസ് വിഭാഗത്തില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുക്കാനാണ് നീക്കം.
കോണ്‍ഗ്രസ് അംഗീകരിച്ചില്ല
എന്നാല്‍, സീറ്റുകളുടെ ജോസഫിന്റെ വാദം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. സംയുക്ത കേരള കോണ്‍ഗ്രസില്‍ കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച അത്രയും സീറ്റുകള്‍ വിട്ടു നല്‍കുക എന്നതാണ് കോണ്‍ഗ്രസ് നിലപാട്. മറ്റു സീറ്റുകളില്‍ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പങ്കിടാനാണ് തീരുമാനം. ബിജെപി നയിക്കുന്ന എന്‍ഡിഎയും ജില്ലയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.