വ്യാജമദ്യ വാറ്റ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു: കോട്ടയത്ത് ഒരാൾ പിടിയിൽ
വൈക്കം: വ്യാജമദ്യ നിർമാണ കേന്ദ്രം പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. പുറത്തുകാട്ടിൽ ജോജി വർഗീസാണ് പിടിയിലായത്. വാറ്റ് നടത്തിക്കൊണ്ടിരുന്നവരാണ് രഹസ്യ കേന്ദ്രത്തിൽ വെച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത്. ഇതോടെ സർക്കിൾ ഇൻസ്പെക്ടർ ടിഎം മജുവിന് കാലിന് മുറിവേൽക്കുകയും ചെയ്തു. പി രതീഷ് കുമാർ, കെജി ജോസഫ് എന്നീ സിവിൽ എക്സൈസ് ഓഫീസർമാർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരും താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് എക്സൈസ് സംഘം വാറ്റുകേന്ദ്രം റെയ്ഡ് ചെയ്യാനെത്തിയത്. കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തിലെ പുന്നപ്പുഴി ഭാഗത്താണ് ഈ സംഘം വ്യാജമദ്യം വാറ്റി വന്നിരുന്നത്. പ്രിവന്റീവ് ഓഫീസർമാരായ പികെ രതീഷിനും, കെവി ബാബുവിനും എൻഎസ് സനലിലും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയതോടെ സംഘത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

വാറ്റുകേന്ദ്രത്തിൽ നിന്ന് 10 ലിറ്റർ ചാരായം, 70 ലിറ്റർ കോട, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ എന്നിവയും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ആൾത്താമസമില്ലാത്ത പ്രദേശത്ത് ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ വാറ്റ് നടത്തിവന്നിരുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. പ്രതിയെ വൈക്കം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications