ഷോൺ ജോർജ്ജിനെ കളത്തിലിറക്കി പിസി; പൂഞ്ഞാർ ഡിവിഷനിൽ സ്ഥാനാർത്ഥി... കരുത്ത് തെളിയിക്കാൻ ജനപക്ഷം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കങ്ങള്‍ എല്ലാം തകര്‍ന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഒരു മുന്നണിയുടേയും സഹായമില്ലാതെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് പിസി ജോര്‍ജ്ജും പാര്‍ട്ടിയും.
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജ്, ജനപക്ഷം തനിച്ച് മത്സരിക്കും
പിസി ജോര്‍ജ്ജിന്റെ മകനും യുവജനപക്ഷം നേതാവും ആയ അഡ്വ ഷോണ്‍ ജോര്‍ജ്ജ് ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണിന്റെ കന്നിയങ്കം. വിശദാംശങ്ങള്‍...
ഒറ്റയ്ക്ക് പോരാട്ടം
ഒരു മുന്നണിയുടേയും പിന്‍തുണയില്ലാതെ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയാണ് പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം. ഒരു പക്ഷേ, പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലനില്‍പ് പോലും നിര്‍ണയിക്കുക ഈ തദ്ദേശ തിരഞ്ഞെടുപ്പ് തന്നെ ആയിരിക്കും.
കന്നിയങ്കത്തിന് ഷോണ്‍
പിസി ജോര്‍ജ്ജിന്റെ മകന്‍ അഡ്വ ഷോണ്‍ ജോര്‍ജ്ജ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നാണ് ഇത്തവണത്തെ പ്രത്യേകത. ഷോണിനെ മത്സര രംഗത്തിറക്കുമ്പോള്‍ അതിലൂടെ വ്യക്തമായ സന്ദേശം തന്നെയാണ് പിസി ജോര്‍ജ്ജ് നല്‍കുന്നത്.
പൂഞ്ഞാറില്‍ തന്നെ
ജില്ലാ പഞ്ചായത്തിന്റെ പൂഞ്ഞാര്‍ ഡിവിഷനില്‍ ആണ് ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കുക. നിലവില്‍ മീനച്ചില്‍ അര്‍ബന്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആണ് ഷോണ്‍ ജോര്‍ജ്ജ്. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് ജയിച്ചത്, അടുത്തിടെ അന്തരിച്ച ലിസി സെബാസ്റ്റിയന്‍ ആയിരുന്നു. ഇടതുപിന്തുണയോടെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അന്ന് ലിസി സെബാസ്റ്റിയന്‍ മത്സരിച്ചത്.
സംഘടനാ പ്രവര്‍ത്തനത്തിന്റെ കരുത്ത്
അവിഭക്ത കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നീ പദവികളാണ് ഷോണ്‍ ജോര്‍ജ്ജ് വഹിച്ചിട്ടുള്ളത്. ഈ സംഘടനാ പ്രവര്‍ത്തനത്തിന്റെ കരുത്തിലാണ് ഇത്തവണ മത്സരിക്കാനിറങ്ങുന്നതും.
കൂടുതല്‍ സീറ്റുകള്‍
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് ഇടതുമുന്നണിയുമായിട്ടായിരുന്നു സഹകരിച്ചിരുന്നത്. അത്തവണ ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ ആണ് വിജയിക്കാനായത്. ഇത്തവണ അഡ്വ ഷോണ്‍ ജോര്‍ജ്ജിനെ മുന്‍നിര്‍ത്തി മത്സരിക്കാനിറങ്ങുമ്പോള്‍ അതില്‍ കൂടുതല്‍ സീറ്റുകളാണ് പിസി ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നത്.
മികച്ച വിജയം നേടിയാല്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ തരക്കേടില്ലാത്ത വിജയം നേടിയാല്‍ പിസി ജോര്‍ജ്ജിന് മുന്നില്‍ മുന്നണികളുടെ വാതില്‍ തുറന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ കടുംപിടുത്തമാണ് ഇത്തണ ജനപക്ഷത്തിന്റെ യുഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയായത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം, ഈ പ്രശ്‌നം മറികടക്കാന്‍ പിസി ജോര്‍ജ്ജിനെ സഹായിച്ചേക്കും.
യുഡിഎഫിന് നിര്‍ണായകം
കോട്ടയം ജില്ലയിൽ യുഡിഎഫിനെ സംബന്ധിച്ചും കേരള കോണ്‍ഗ്രസ് എം, പിജെ ജോസഫ് വിഭാഗത്തെ സംബന്ധിച്ചും ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ജോസ് കെ മാണി പോയതിന്റെ പ്രത്യാഘാതം എത്രയുണ്ടെന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ് ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ്. ജോസ് പക്ഷത്തിന്റെ ശക്തിയളക്കുന്നതില്‍ എല്‍ഡിഎഫിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി