ഇടത് ബന്ധത്തില്‍ സന്തോഷം, എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും; മുന്‍ എംഎല്‍എ ജോസ് പക്ഷത്ത് ചേര്‍ന്നു
കോട്ടയം: ഇടതുമുന്നണി പ്രവേശനം ഉറപ്പിച്ചതോടെ പാര്‍ട്ടിയിലെ കൊഴിഞ്ഞു പോക്ക് തടയാനുള്ള പരിശ്രമത്തിലാണ് ജോസ് കെ മാണി. നേതാക്കളും പ്രവര്‍ത്തകരും ജോസ് വിഭാഗം വിട്ട് ജോസഫ് പക്ഷത്തേക്ക് കൂടുമാറുന്നുവെന്ന വാര്‍ത്തകള്‍ ചില ജില്ലകളില്‍ നിന്ന് പുറത്തു വരുന്നുണ്ടെങ്കിലും അതെല്ലാം പഴയ ജോസഫ് വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണെന്നാണ് ജോസ് വിഭാഗം അവകാശപ്പെടുന്നത്. ഇത്തരക്കാരുടെ പോക്ക് ആദ്യമെ പ്രതീക്ഷിച്ചതാണെന്നും ജോസ് അനുകൂലികള്‍ പറയുന്നു. ഇവരുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താതെ പഴയ മാണി പക്ഷ നേതാക്കളെ പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാക്കാനാണ് ജോസ് പക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇടതുമുന്നണിയില്‍ ശക്തി തെളിയിക്കും
ജനപിന്തുണയും പ്രവര്‍ത്തന പാരമ്പര്യവുമുള്ള നേതാക്കളെ പാര്‍ട്ടിയില്‍ സജീവമാക്കുകയെന്നതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇടതുമുന്നണിയില്‍ ശക്തി തെളിയിക്കേണ്ടതിന്റേയും യുഡിഎഫിന് മറുപടി നല്‍കേണ്ടതിന്റെയും ആവശ്യം ജോസ് കെ മാണിക്കുണ്ട്.
മുന്നണി മാറ്റം
ഇതിനായി പഴയ പല നേതാക്കളേയും ജോസ് സമീപിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളുടെ ഭാഗമായാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പ്രൊഫ വിജെ ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ മാണി വിഭാഗത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുത്. മുന്നണി മാറ്റം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് അദ്ദേഹത്തിനുള്ളത്.
കെഎം മാണി
കെഎം മാണി നയിച്ചിരുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ സ്വന്തം സഖ്യ കക്ഷിയായിരുന്നിട്ടും എപ്പോഴും തകര്‍ക്കാനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അവരോടുള്ള സഹവാസം അവസാനിപ്പിച്ച് ഇടതുമുന്നണിയോടൊപ്പം ചേര്‍ന്നതിനാലാണ് വീണ്ടും സജീവമാകാന്‍ തീരുമാനിച്ചതെന്നും വിജെ ജോസഫ് അഭിപ്രായപ്പെട്ടു.
സ്വീകരണച്ചടങ്ങ്
പാലായില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ തോമസ് ചാഴികാടന് എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്ത്യന് കുളത്തുങ്കല്‍, മുന്‍ എം.എല്‍.എമാരായ പി.എം മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, ജോസ് ടോം, വിജി എം. തോമസ്, ജോസഫ് ചാമക്കാലാ, സാജന് കുന്നത്ത്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, ജോബ് മൈക്കിള്‍, നിര്‍മ്മല ജിമ്മി, ജോജി കുറത്തിയാടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1977 ല്‍
1977 ലായിരുന്നു പൂഞ്ഞാറില്‍ നിന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജെ ജോസഫ് വിജയിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ വിജെ ജോസഫിനെ രംഗത്ത് ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ തവണ സ്വതന്ത്രനെ ഇറക്കിയ പരീക്ഷണം പാളിയ സ്ഥിതിക്ക് പൂഞ്ഞാറ് സീറ്റ് ഇത്തവണ ജോസ് കെ മാണിക്ക് നല്കാന് സാധ്യതയുണ്ട്.
പുനഃസംഘടന
യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ പുനഃസംഘടനയോടെ ജോസഫ് പക്ഷത്ത് ഉണ്ടായ അസ്വാരസ്യങ്ങളും ജോസ് കെ മാണി പക്ഷം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. യുഡിഎഫിന്റെ കോട്ടയം ജില്ലയിലെ ചെയര്‍മാനായി മോന്‍സ് ജോസഫിനെയാണ് നിയമിച്ചിരിക്കുന്നത്. പാര്‍ട്ടി ജില്ലാ അധ്യക്ഷനായ സജി മഞ്ഞക്കടമ്പിലും ഈ പദവി ലക്ഷ്യമിട്ടിരുന്നു.
ഗ്രൂപ്പ് വികാരം
യുഡിഎഫില്‍ പതിറ്റാണ്ടുകളായി മാണി പക്ഷത്തിന് ലഭിച്ച ചെയര്മാന് സ്ഥാനം ഇതോടെ പഴയ ജോസഫ് പക്ഷ നേതാവായ മോന്‍സ് ജോസഫിലെത്തി. മാണി പക്ഷത്ത് നിന്ന് കൂറുമാറിയെത്തിയ സജി മഞ്ഞക്കടമ്പലിനെ തഴഞ്ഞത് പഴയ ഗ്രൂപ്പ് വികാരം വെച്ചാണെന്ന ആരോപണവും ശക്തമാണ്. വിക്ടറിന് ഉണ്ടായ പദവി പോയി. ചെയര്മാന് പകരം സെക്രട്ടറിയായി ഒതുക്കുകയാണ് വിക്ടറിന്റെ കാര്യത്തില്‍ സംഭവിച്ചത്.
സീറ്റ് മോഹം
സീറ്റ് മോഹിച്ചാണ് ചില നേതാക്കള്‍ പിജെ ജോസഫ് പക്ഷത്തേക്ക് ചാടിയതെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല സീറ്റ് ലക്ഷ്യമിട്ടാണ് ജോസഫ് എം പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് നീങ്ങിയത്. ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടനും ആഗ്രഹിക്കുന്നു.
യുഡിഎഫ് നിലപാട്
എന്നാല്‍ പല നേതാക്കള്‍ക്കും സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടെങ്കിലും 7 അല്ലെങ്കില്‍ പരമാവധി 8 സീറ്റ് എന്നതാണ് യുഡിഎഫ് നിലപാട്. ഇങ്ങനെയങ്കിലും പല പ്രമുഖ നേതാക്കളും നിരാശരാവേണ്ടി വരും. ഇപ്പോള്‍ തന്നെ പല നേതാക്കളും തങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറായിട്ടുണ്ടെന്നാണ് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നു.
ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാൻ കെഎം മാണി നീക്കം നടത്തി; വെളിപ്പെടുത്തലുമായി പിസി ജോർജ്