ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം മുതല്‍ അഭയ കേസ് വരെ, കോട്ടയത്തിന്റെ 2020 ഇങ്ങനെ
കോട്ടയം: കൊവിഡിനെതിരെ ലോകം മുഴുവന്‍ പോരാടിയ വര്‍ഷമാണ് 2020. ഇന്നും അത് തുടരുന്നു. നമ്മള് കൊറോണയെ പ്രതിരോധിക്കാനുള്ള വഴി തേടി കൊണ്ടിരിക്കുകയാണ്. മറ്റ് ചില സംഭവങ്ങളും കേരളത്തില്‍ ഈ വര്‍ഷം സംഭവിച്ചിട്ടുണ്ട്. കോട്ടയം ജില്ലയും അതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. എന്തൊക്കെയാണ് കോട്ടയത്ത് 2020ല്‍ നടന്ന പ്രധാന സംഭവങ്ങളെന്ന് പരിശോധിക്കാം.
കൊവിഡ് സമയത്ത് തന്നെയാണ് കോട്ടയത്ത് തിരഞ്ഞെടുപ്പ് നടന്നത്. വളരെ പ്രാധാന്യമേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. രാഷ്ട്രീയമായി കോണ്‍ഗ്രസിനൊപ്പം എപ്പോഴും നില്ക്കാറുള്ള ജില്ലയാണ് കോട്ടയം. ഇത്തവണ ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയത് കൊണ്ട് തിരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണായകമായിരുന്നു. കെഎം മാണിയുടെ മരണ ശേഷം പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ച അധികാര തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. ജോസ് വിഭാഗം യുഡിഎഫ് വിട്ടപ്പോള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ജോസിനെ പുറത്തുചാടിച്ചതില്‍ നിര്‍ണായക പങ്ക് പിജെ ജോസഫിനുണ്ടായിരുന്നു.
രാഷ്ട്രീയ കേരളം ഏറ്റവുമധികം 2020ല്‍ ചര്‍ച്ച ചെയ്ത വിഷവും ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനമായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടിലയെ ചൊല്ലി ജോസ് കെ മാണിയും ജോസഫും തമ്മില്‍ വലിയ തര്‍ക്കം വരെയുണ്ടായി. ഇത് ജോസ് കെ മാണിക്ക് നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതിനെതിരെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍ ഹൈക്കോടതി അത് തള്ളുകയും ചെയ്തു. രണ്ടില ചിഹ്നം കിട്ടിയത് ജോസിന് നേട്ടമാവുകയും ചെയ്തു. ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പാലായില്‍ വിജയം സ്വന്തമാക്കി. പാലാ നഗരസഭയിലെ ഭരണം പോയത് യുഡിഎഫിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
Recommended Video
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോട്ടയം നഗരസഭയിലെ 41ാം വാര്‍ഡിലെ ബിജെപി പ്രതിനിധി കെ ശങ്കരന്, അയ്മനം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കെ ദേവകി, കല്ലറ പഞ്ചായത്തിലെ നാലാം വാര്‍ഡ് അംഗം അരവിന്ദ് ശങ്കര്‍ എന്നിവര്‍ സത്യവാചകം ചൊല്ലിയത് സംസ്കൃതത്തിലായിരുന്നു. ശങ്കര്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ കൗണ്‍സിലര്‍മാരില്‍ ചിലര്‍ തടസ്സവാദം ഉന്നയിച്ചിരുന്നു. ഒരുപക്ഷേ ആദ്യമായിട്ടാവും സത്യപ്രതിജ്ഞ സംസ്കൃതത്തില്‍ ചൊല്ലുന്നത്.
28 വര്‍ഷത്തോളം കോട്ടയത്തിന് തീരാകളങ്കമായിരുന്ന അഭയ കേസ് വിധി വന്നതും ഈ വര്‍ഷമാണ്. കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ 1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെടുന്നത്. സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ കോട്ടൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.