വ്യാപാരിയെ ഹണിട്രാപ്പിൽ വീഴ്ത്തിയത് ചീട്ടുകളി ക്ലബ്ബിലെ ബന്ധം: തട്ടിയത് ഒന്നരലക്ഷത്തിലധികം
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കഴിഞ്ഞ ആഴ്ചയുണ്ടായ ഹണി ട്രാപ്പിൽ കൂടുതൽ പേർ അറസ്റ്റിലാവുമെന്ന് പോലീസ്. സ്വർണ്ണവ്യാപാരിയാണ് കോട്ടയത്ത് കഴിഞ്ഞ ദിവസം ഹണി ട്രാപ്പിൽ പെട്ടത്. ഇതിന് സമാനമായി കൂടുതൽ പേർ തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്ന സൂചനയാണ് പോലീസ് നൽകുന്നത്. വ്യാപാരിയെ നഗരത്തിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ച് വരുത്തി യുവതിയ്ക്കൊപ്പം ഇരുത്തി ഫോട്ടോ പകർത്തിയവരാണ് ഇനി കേസുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ളത്. ഇയാൾക്ക് പുറമേ വ്യാപാരിയെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ച ക്രിമിനലിന് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികൾ പിടിയിൽ
കേസുമായി ബന്ധപ്പെട്ട് മുടിയൂർക്കര സ്വദേശി പ്രവീൺ കുമാർ, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനീഷ് എന്നിവർ അറസ്റ്റിലായിരുന്നു. ഹണിട്രാപ്പിൽ പെട്ട വ്യാപാരി മണർക്കാട്ടെ പല ചീട്ടുകളി സംഘങ്ങളിൽ സജീവമായിരുന്നുവെന്നും പോലീസ് പറയുന്നു. ചീട്ടുകളിയിൽ വിഗദ്ധനായിരുന്ന ഹാനീഷ് പണത്തിന് വേണ്ടി ചീട്ടുകളിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്ലബ്ബിൽ പോലീസ് പരിശോധന സ്ഥിരമായതോടെയാണ് ഈ സംഘം സ്വർണ്ണ വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്താനുള്ള പദ്ധതിയിട്ടത്. പ്രതികൾ അറസ്റ്റിലായ ശേഷം മാത്രമാണ് തനിക്കൊപ്പം നിന്ന സുഹൃത്തുക്കൾ തന്നെയാണ് ഹണിട്രാപ്പിൽപ്പെടുത്തിയതെന്ന സത്യാവസ്ഥ ഇയാൾ തിരിച്ചറിയുന്നത്.

കെട്ടിയിട്ട് മർദിച്ചു
സ്വർണ്ണവ്യാപാരിയെ കോട്ടയം നഗരത്തിലെ അപ്പാർട്ട്മെന്റിൽ കെട്ടിയിട്ട ശേഷം സംഘം മർദ്ദിക്കുകയും ചെയ്തിരുന്നു. സ്ത്രീയ്ക്കൊപ്പം ഇരുത്തി വ്യാപാരിയുടെ ചിത്രങ്ങൾ പകർത്തിയ ശേഷമാണ് കുറ്റവാളികൾ പണം ആവശ്യപ്പെട്ടത്. ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന പേരിൽ സംഭവസ്ഥലത്തെത്തിയതും ഇതേ സംഘത്തിലെ അംഗങ്ങൾ തന്നെയായിരുന്നു. അറസ്റ്റിലായ ക്രിമിനലിനെ വീഡിയോ കോളിൽ വിളിച്ചാണ് ഒത്തുതീർപ്പിനെക്കുറിച്ച് സംസാരിച്ചത്.

അവകാശവാദം
പണം നൽകിയാൽ ഉടൻ വിട്ടയ്ക്കാമെന്നാണ് പിന്നീട് സംഘം വ്യാപാരിയോട് പറഞ്ഞത്. ഇതോടെയാണ് തന്റെ പരിചയക്കാരായ ചീട്ടുകളി സംഘത്തിലെ ചിലരെ ഇദ്ദേഹം വിളിച്ച് നടന്ന വിവരങ്ങൾ അറിയിക്കുന്നത്. തുടർന്ന് ഒരു ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് പണം നൽകിയെന്നാണ് ഇവർ അവകാശപ്പെട്ടത്. ബാക്കിയുള്ള ഒരു ലക്ഷം ഓൺലൈനായി നൽകിയെന്നും ഇവർ അവകാശപ്പെട്ടിരുന്നു.

തെറ്റിദ്ധരിപ്പിച്ചു
പണം കൈമാറിയതോടെ ഫോണിൽ പകർത്തിയ ഇരുവരുടെയും ഫോട്ടോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തെന്ന് സംഘാംഗങ്ങൾ വ്യാപാരിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തിയ ശേഷം വ്യാപാരി ആദ്യം ഒന്നരലക്ഷം രൂപയും പിന്നീട് 50000 രൂപയും കൈമാറുകയും ചെയ്തിരുന്നു. നടന്ന സംഭവങ്ങൾ ഭാര്യയോട് പറഞ്ഞതോടെ ഇവരുടെ നിർബന്ധപ്രകാരമാണ് പോലീസിൽ പരാതി നൽകുന്നത്. ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുന്നത്.

അറസ്റ്റ് നാടകീയമായി
ഹണിട്രാപ്പ് കേസിലെ പ്രതികളെ ചീട്ടുകളി കളത്തിലേക്ക് എന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്വർണ്ണവ്യപാരി നൽകിയ പണത്തിൽ 45000 രൂപ കൊണ്ട് സ്വർണ്ണാഭരണങ്ങൾ വാങ്ങിയതായും 60000 രൂപ കേസിൽ അറസ്റ്റിലായ ക്രിമിനലിന്റെ അക്കൌണ്ടിലേക്ക് മാറ്റിയിരുന്നതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications