കോണ്‍ഗ്രസ് വാശി പിടിക്കരുത്; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും വിട്ട് തരില്ലെന്ന് ജോസഫ് വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയതോടെ കോട്ടയം ജില്ലയിലെ പഴയ പ്രതാപം നിലനിര്‍ത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ യുഡിഎഫിനുള്ളി ആശങ്കയുണ്ട്. ജോസ് കെ മാണിയുടേയും കൂട്ടരുടേയും വിടവ് നികത്താനാണ് മാണി സി കാപ്പന്‍, പിസി ജോര്‍ജ് എന്നിവരെ മുന്നണിയിലേക്ക് എത്തിക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നത്. ഇതിനോടൊപ്പം തന്നെയാണ് ജില്ലയിലെ സീറ്റ് ചര്‍ച്ചകളും യുഡിഎഫില്‍ പുരോഗമിക്കുന്നത്. ഏതൊക്കെ സീറ്റുകള്‍, എത്ര സീറ്റുകള്‍ എന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫും കോണ്‍ഗ്രസും തമ്മില്‍ വലിയ തര്‍ക്കമാണ് കോട്ടയം ജില്ലയില്‍ നടക്കുന്നത്.
പൂഞ്ഞാര്‍, കടുത്തുരുത്തി
2016 ലെ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആറ് സീറ്റില്‍ കേരള കോണ്‍ഗ്രസും എമ്മും മൂന്നിടത്ത് കോണ്‍ഗ്രസുമാണ് മത്സരിച്ചത്. പാലാ, പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ചപ്പോള്‍ കോട്ടയം, പുതുപ്പള്ളി, വൈക്കം സീറ്റുകളിലായിരുന്നു കോണ്‍ഗ്രസിന്‍റെ മത്സരം.
കടുത്തുരുത്തിക്ക് പുറമെ
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ കോട്ടയത്ത് ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. കേരള കോണ്‍ഗ്രസില്‍ തന്നെ ജോസഫ് വിഭാഗം ജില്ലയില്‍ മത്സരിച്ച ഏക സീറ്റ് കടുത്തുരുത്തിയായിരുന്നു. ഇതിന് പുറമെ ഏതെങ്കിലും ഒരു സീറ്റ് കൂടി ജില്ലയില്‍ അവര്‍ക്ക് വിട്ടുകൊടുത്ത് ശേഷിക്കുന്ന സീറ്റുകളില്‍ മത്സരിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ.
ആറ് സീറ്റും വേണം
എന്നാല്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച ആറ് സീറ്റുകളും ഇത്തവണയും ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗം ജില്ലാ കമ്മറ്റി തീരുമാനിച്ചത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ ധരിപ്പിക്കണമെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ജില്ലയിലെ അഞ്ച് സീറ്റുകള്‍ ഏറ്റെടുക്കണമെന്ന ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നിലാപാടിന് യോഗത്തില്‍ വിമര്‍ശനം ഉയരുകയും ചെയ്തു.
ഡിസിസിയുടെ നിലപാട്
സീറ്റുകള്‍ ഏറ്റെടുക്കണമെന്ന ഡിസിസിയുടെ നിലപാടിനെതിരെ ജോസഫ് വിഭാഗം നേതൃത്വം പരസ്യമായി പ്രതികരിച്ചില്ലെന്ന് യോഗത്തില്‍ നിയോജക മണ്ഡലം നേതാക്കള്‍ വിമര്‍ശനം ഉന്നിയച്ചു. എന്നാല്‍ സീറ്റ് ഏറ്റെടുക്കല്‍ സംബന്ധിച്ച് ഡിസിസി പരസ്യമായി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
കോണ്‍ഗ്രസ് മത്സരിക്കണം
ഡിസിസി പ്രസിഡന്‍റിന്‍രെ പേരിലാണ് സീറ്റ് ഏറ്റെടുക്കണമെന്നത് സംബന്ധിച്ച കത്ത് പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരസ് പ്രസ്താവനകള്‍ നടത്തേണ്ടതില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്‍റെ സന്ദര്‍ശന വേളയിലും ജില്ലയിലെ 5 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും
ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യതയെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. ചങ്ങനാശ്ശേരിയില്‍ മുതിര്‍ന്ന നേതാവ് കെസി ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. ഇത്തവണ ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കെസി ജോസഫിനും താല്‍പര്യം കോട്ടയത്തേക്ക് മടങ്ങാനാണ്.
സിഎഫ് തോമസിന്‍റെ സഹോദരന്‍
ചങ്ങനാശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ തുറന്നടിച്ചുകൊണ്ട് സിഎഫ് തോമസിന്‍റെ സഹോദരന്‍ ഉള്‍പ്പടെ ശക്തമായി രംഗത്ത് വന്നിരുന്നു. ഒരു കാരണവശാലും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും വിട്ടുകൊടുക്കില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. പാലായുടേയും പൂഞ്ഞാറിന്‍റെയും കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കും.
പാലാ കാപ്പന് നല്‍കാം
മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാല്‍ പാലാ സീറ്റ് അദ്ദേഹത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ മാണി സി കാപ്പന്‍ എത്തിയാല് പാലാ സീറ്റിന്‍റെ കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കം ഉണ്ടാവില്ല. കാപ്പന് സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസും സന്നദ്ധമാണ്.
പിസി ജോര്‍ജും പൂഞ്ഞാറും
പിസി ജോര്‍ജ് യുഡിഎഫിന്‍റെ ഭാഗമായാല്‍ മാത്രം പൂഞ്ഞാര്‍ സീറ്റില്‍ നിലപാട് മയപ്പെടുത്തും. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ വലിയ താല്‍പര്യം പിജോ ജോസഫിനില്ല. വേണമെങ്കില്‍ പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാം. അതിന് അപ്പുറത്തുള്ള അവകാശവാദങ്ങളൊന്നും വേണ്ടെന്നുമാണ് പിസി ജോര്‍ജിനോടായി പിജെ ജോസഫ് നേരത്തെ പറഞ്ഞത്.
ഒരു തരത്തിലും അംഗീകരിക്കില്ല
എന്നാല്‍ ആറ് സീറ്റെന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ അവകാശ വാദത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നല്‍കുന്നത്. കടുത്തുരുത്തിക്ക് പുറമെ കാഞ്ഞിരപ്പള്ളി എന്നത് മാത്രമാണ് അവര്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനം. മാണി സി കാപ്പന്‍ ഇല്ലെങ്കില്‍ മാത്രം പാലാ നല്‍കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
Recommended Video
മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം