പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍
കോട്ടയം: നിമയസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചര്‍ച്ച കോണ്‍ഗ്രസില്‍ അന്തിമഘട്ടത്തിലേക്ക്. കോട്ടയം ജില്ലയില്‍ പ്രമുഖരെ ഇറക്കി പ്രചാരണം സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചന. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തില്‍ കോട്ടയം ജില്ലയിലെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച ചര്‍ച്ചകളും നടന്നു. കൂടുതല്‍ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും ആവശ്യപ്പെട്ട മുഴുവന്‍ സീറ്റുകള്‍ നല്‍കില്ല.
അതേസമയം, പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്ന വിഷയത്തില്‍ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ പൂഞ്ഞാറില്‍ ശക്തനായ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പരിഗിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....
Recommended Video
തലപുകഞ്ഞ് യുഡിഎഫ്
പിജെ ജോസഫ് പക്ഷം 12 സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് സീറ്റുകള്‍ നല്‍കാനാണ് കോണ്‍ഗ്രസ് ആലോചന. കോട്ടയം ജില്ലയില്‍ മൂന്ന് സീറ്റുകള്‍ നല്‍കിയേക്കും. പിജെ ജോസഫ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലാത്തതിനാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യങ്ങളും കെപിസിസി യോഗത്തില്‍ ചര്‍ച്ചയായി.
പിസി ജോര്‍ജിനെ എടുക്കുമോ
ജനപക്ഷം നേതാവ് പിസി ജോര്‍ജ് ഇത്തവണ യുഡിഎഫ് പ്രവേശനത്തിന് ശ്രമിക്കുകയാണ്. പ്രാേേദശിക ഘടകങ്ങളുടെ എതിര്‍പ്പ് കാരണം കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ക്ക് പിസി ജോര്‍ജിന്റെ സാന്നിധ്യം മുന്നണിക്ക് കോട്ടയത്ത് ഗുണം ചെയ്യുമെന്ന അഭിപ്രായമുണ്ട്.
തിരിച്ചടി നേരിടുമെന്ന് ആശങ്ക
പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുത് എന്ന് മുസ്ലിം ലീഗ് പ്രാദേശിക ഘടകം ആവശ്യപ്പെട്ടു. പിസി ജോര്‍ജ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനയും രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കിയതുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുത്താന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തിരിച്ചടി നേരിട്ടേക്കാമെന്ന് യുഡിഎഫ് ആശങ്കപ്പെടുന്നു.
ശനിയാഴ്ച നിലപാട് വ്യക്തമാക്കും
എല്‍ഡിഎഫിലേക്ക് പോകുന്ന കാര്യം പിസി ജോര്‍ജ് പരിഗണിക്കുന്നേയില്ല. വിഷയം പരിശോധിക്കാന്‍ ജനപക്ഷം നിയോഗിച്ച അഞ്ചംഗ സമിതി യുഡിഎഫ് പ്രവേശനമാണ് നിര്‍ദേശിച്ചത്. എന്നാല്‍ യുഡിഎഫ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. 27 വരെ കാത്തിരിക്കുമെന്നും ശേഷം നിലപാട് എടുക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ബിജെപിയുടെ നീക്കം
പിസി ജോര്‍ജിനെ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. അവര്‍ പിസി ജോര്‍ജുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് വിവരം. തന്നെ കൂടെ ചേര്‍ത്താല്‍ രണ്ടു സീറ്റ് എന്‍ഡിഎക്ക് കിട്ടുമെന്ന് പിസി ജോര്‍ജ് സൂചിപ്പിക്കുന്നു. അതേസമയം, യുഡിഎഫിനൊപ്പം നില്‍ക്കാനാണ് ജനപക്ഷം പാര്‍ട്ടിയിലെ കൂടുതല്‍ പേരുടെ താല്‍പ്പര്യം.
പൂഞ്ഞാറില്‍ രണ്ടു പേരെ പരിഗണിച്ച് കോണ്‍ഗ്രസ്
പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. പൂഞ്ഞാറില്‍ ശക്തനായ സ്ഥാനര്‍ഥിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. രണ്ടു പേരാണ് പട്ടികയിലുള്ളത്. ഒന്ന് കെപിസിസി ഉപാധ്യക്ഷന്‍ ജോസഫ് വാഴയ്ക്കാനാണ്. മറ്റൊന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയും.
മൂന്നിടത്ത് ജോസഫ് വാഴയ്ക്കന് ചര്‍ച്ച
ജോസഫ് വാഴയ്ക്കന് താല്‍പ്പര്യം തന്റെ തട്ടകമായ മൂവാറ്റുപുഴ മണ്ഡലത്തില്‍ മല്‍സരിക്കാനാണ്. അതേസമയം കോണ്‍ഗ്രസ് മൂന്ന് മണ്ഡലങ്ങളിലാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ച ചെയ്യുന്നത്. മൂവാറ്റുപുഴയ്ക്ക് പുറമെ കുട്ടനാട്, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും ചര്‍ച്ചയിലുണ്ട്. പൂഞ്ഞാറിലേക്ക് വാഴയ്ക്കന് വരാന്‍ സാധ്യത വളരെ കുറവാണ്.
കെസി ജോസഫിന് സാധ്യത ഇവിടെ
അതേസമയം, മുന്‍ മന്ത്രി കെസി ജോസഫ് ഇത്തവണ കോട്ടയം ജില്ലയില്‍ മല്‍സരിക്കാനാണ് സാധ്യത. ഇരിക്കൂര്‍ വിട്ട് വന്ന അദ്ദേഹത്തിന് രണ്ടു മണ്ഡലങ്ങളിലാണ് സാധ്യത കല്‍പ്പിക്കുന്നത്. ചങ്ങനാശേരിയോ ഏറ്റുമാനൂരോ ആണ് സാധ്യത. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു.
ലതികാ സുഭാഷും പിആര്‍ സോനയും
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ പേര് രണ്ട് മണ്ഡലങ്ങളിലാണ് ചര്‍ച്ച ചെയ്യുന്നത്. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും. സംവരണ മണ്ഡലമായ വൈക്കത്ത് പിആര്‍ സോന സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. ഇടതുപക്ഷത്തും കോട്ടയം ജില്ലയില്‍ സീറ്റ് ചര്‍ച്ച അന്തിമഘട്ടത്തിലാണ്.
എല്‍ഡിഎഫിലെ ചര്‍ച്ച ഇങ്ങനെ
സിപിഐ മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. പകരം കോട്ടയം മണ്ഡലമാണ് സിപിഐക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐ 27 മണ്ഡലങ്ങളില്‍ സംസ്ഥാനത്ത് മല്‍സരിച്ചിരുന്നു. ഇത്തവണ രണ്ടു സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തേക്കും.
കോട്ടയം ഇടതുപക്ഷ സീറ്റുകള്‍
പുതുപള്ളി, കോട്ടയം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ സിപിഎം ആണ് മല്‍സരിച്ചത്. വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവ സിപിഐയും. ജനാധിപത്യ കേരള കോണ്‍ഗ്രസ് ആണ് ചങ്ങനാശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മല്‍സരിച്ചിരുന്നത്. സ്കറിയാ തോമസ് വിഭാഗം കടുത്തുരുത്തിയിയിലും എന്‍സിപി പാലായിലും മല്‍സരിച്ചു.
സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം