പിജെ ജോസഫിന്റെ ആവശ്യം തള്ളി കോൺഗ്രസ്: 12 സീറ്റ് നൽകാനാവില്ലെന്ന്, പരമാവധി ഒമ്പത് സീറ്റ് മാത്രം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്കിടെ പിജെ ജോസഫിന് തിരിച്ചടി. ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ച് കേരള കോൺഗ്രസിന് 12 സീറ്റുകള്‍ സീറ്റുകള്‍ നൽകാൻ കഴിയില്ലെന്നും പരമാവധി ഒമ്പത് സീറ്റുകള്‍ മാത്രമേ നൽകുകയുള്ളൂവെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. ജോസഫ് വിഭാഗവും കോൺഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചർച്ച നാളെയും തിരുവനന്തപുരത്ത് നടക്കും.
പാർട്ടി ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന് ബിജെപിയുടെ അസംബന്ധ പ്രചരണം: സിപിഎം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംയുക്ത കേരളാ കോൺഗ്രസ് യുഡിഎഫിൽ 15 സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽത്തന്നെ ആലത്തൂർ, തളിപ്പറമ്പ് സീറ്റുകള്‍ എൽഡിഎഫ് യുഡിഎഫിലേക്കെത്തിയ മാണി സി കാപ്പന് വിട്ട് നൽകാൻ പിജെ ജോസഫ് സന്നദ്ധതയറിച്ചിട്ടുണ്ട്. എന്നാൽ അവശേഷിക്കുന്ന 12 സീറ്റുകളും കേരള കോൺഗ്രസിന് ലഭിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കോട്ടയം ജില്ലയിലെ മണ്ഡലങ്ങളെച്ചൊല്ലിയാണ് കോൺഗ്രസും പിജെ ജോസഫും തമ്മിൽ തർക്കം നിലനിൽക്കുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നീ സീറ്റുകളാണ് പിജെ ജോസഫ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നീ സീറ്റുകളൊന്നും വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പിസി ജോർജ് വലതുമുന്നണിയുമായി ബാന്ധവമുണ്ടാക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പൂഞ്ഞാർ സീറ്റ് നൽകാമെന്ന് കോൺഗ്രസിന് ഉറപ്പു നൽകാനും സാധിക്കില്ല.
എന്നാൽ തൊടുപുഴ, തിരുവല്ല, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവയ്ക്ക് പുറമേ കോട്ടയം ജില്ലയിൽ മൂന്ന് സീറ്റുകളും നൽകാമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഇക്കാര്യം പിജെ ജോസഫിനെ അറിയിച്ചിട്ടുള്ളത്. കേരള കോൺഗ്രസ് പിളർന്നതോടെ സീറ്റ് മോഹവുമായി പല നേതാക്കളും ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തുള്ളവരെ ഒപ്പം നിർത്തുന്നതിന് വേണ്ടിയാണ് 12 സീറ്റ് വേണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നത്.