ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ്..പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനി?
കോട്ടയം; ജോസ് കെ മാണി ഇടത് മുന്നണിയിൽ എത്തിയതോടെ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത ക്ഷീണമായിരുന്നു കോട്ടയം ജില്ലയിൽ യുഡിഎഫിന് നേരിടേണ്ടി വന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തനി ആവർത്തനമായിരിക്കും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് എന്നാണ് ജോസ് കെ മാണി വിഭാഗവും എൽഡിഎഫും അവകാശപ്പെടുന്നത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചുട്ടമറുപടി കൊടുക്കാനുറച്ചുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. യുഡിഎഫിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മത്സരിച്ച സീറ്റുകൾ ഉൾപ്പെടെ ഏറ്റെടുത്ത് പൊരുതാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
രണ്ട് മണ്ഡലങ്ങൾ ഏറ്റെടുക്കും
കോട്ടയം ജില്ലയിൽ ഒൻപത് നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോട്ടയവും കോൺഗ്രസിന്റെ ഉറച്ച കോട്ടകളാണ്. ഇത് കൂടാതെ കേരള കോൺഗ്രസിന്റെ രണ്ട് സീറ്റുകൾ കൂടിയാണ് കോൺഗ്രസ് ജില്ലയിൽ ലക്ഷ്യം വെയ്ക്കുന്നത്. ചങ്ങനാശേരിയും ഏറ്റുമാനൂരും ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം.
പിജെ ജോസഫ് വിഭാഗം
2016 ൽ പാലാ, ചങ്ങനാശേരി , കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂർ , പൂഞ്ഞാർ എന്നിങ്ങനെ അഞ്ച് സീറ്റുകളിലായിരുന്നു കേരള കോൺഗ്രസ് ജില്ലയിൽ മത്സരിച്ചിരുന്നത്. ഇതിൽ പാലായിലും കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും വിജയിക്കാൻ കേരള കോൺഗ്രസിന് സാധിച്ചിരുന്നു. ജോസ് വിഭാഗം പോയെങ്കിലും ഈ സീറ്റുകൾ എല്ലാം തങ്ങൾക്ക് വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റെടുക്കണമെന്ന് ആവശ്യം
എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കണമെന്ന ശക്തമായ വികാരമാണ് പാർട്ടിയിൽ ഉള്ളത്. ചങ്ങനാശേരിയിൽ ജോസഫ് വിഭാഗം നേതാവായിരുന്ന സിഎഫ് തോമസായിരുന്നു എംഎൽഎ.സിഎഫിന്റെ മരണത്തോടെ സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിരുന്നു.
എതിർക്കും
ചങ്ങനാശേരിയിൽ കെസി ജോസഫിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചന. ഇരിക്കൂറിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ജോസഫ് അല്ലേങ്കിൽ ഡിഎഫ് ജില്ലാ ചെയര്മാന് ജോസി സെബാസ്റ്റിയന്റെ പേരാണ് ഉയരുന്നത്. അതേസമയം മണ്ഡലം ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തെ ജോസഫ് വിഭാഗം എതിർക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ലതികാ സുഭാഷിനെ
അതിനിടെ മറ്റൊരു മണ്ഡലമായ ഏറ്റുമാനൂരിലും ഇത്തവണ തർക്കം നിലനിൽക്കുന്നുണ്ട്. ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുത്താൻ ഇവിടെ മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷിനെയാകും കോൺഗ്രസ് മത്സരിപ്പിച്ചേക്കുക. നേരത്തേ ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റുമാനൂരിൽ നിന്ന് മത്സരിച്ച വിജയിച്ച നേതാവാണ് ലതിക.
വലിയ പൊട്ടിത്തെറി
ലതികയെ മത്സരിപ്പിച്ചാൽ വിജയിക്കാനാകുമെന്ന വികാരം പാർട്ടിയിൽ ഉണ്ട്. ഇതിനോടകം തന്നെ ലതിക സുഭാഷ് മണ്ഡലത്തിൽ പ്രചരണം തുടങ്ങിയിട്ടുണ്ട്. അതേസമയം ജോസഫ് പക്ഷത്തെ നേതാവായ പ്രിൻസ് ലൂക്കോസും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സീറ്റിനെ ചൊല്ലി വലിയ പൊട്ടിത്തെറി തന്നെ മണ്ഡലത്തിൽ ഉണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രാദേശിക തലത്തിൽ നിന്ന്
ജനപക്ഷം നേതാവ് പിസി ജോർജിന്റെ സീറ്റായ പൂഞ്ഞാറിൽ ഇപ്പോഴും സസ്പെൻസ് നിലനിൽക്കുകയാണ്. ജോർജിനെ മുന്നണിയിലേക്ക് എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് അനുകൂല നിലപാടാണ്. അതേസമയം പ്രാദേശിക തലത്തിൽ ശക്തമായ എതിർപ്പാണ് ഉയരുന്നത്.
അന്തിമ തിരുമാനം
ജോർജിനെ മുന്നണിയിൽ എടുത്താൽ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നായിരു്നു ഈരാറ്റുപേട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ നഗരസഭാ അധ്യക്ഷനുമായ നിസാർ കുർബാനി പറഞ്ഞത്. അതേസമയം ഫെബ്രുവരി 11 ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷമാകും ജോർജ്ജിന്റെ മുന്നണി പ്രവേശം സംബന്ധിച്ച കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊള്ളുക.
സാധ്യത കൽപ്പിക്കുന്നത്
ജനപക്ഷത്തെ മുന്നണിയിൽ എടുക്കുകയാണെങ്കിൽ പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് ആകും ഇവിടെ സ്ഥാനാർത്ഥി. മറിച്ചാണ് തിരുമാനമെങ്കിൽ പൂഞ്ഞാർ ലീഗിന് കൊടുത്തേക്കാനുള്ള സാധ്യതയും ഉണ്ട്. അതല്ല കേരള കോൺഗ്രസിന് തന്നെയാണ് സീറ്റ് നൽകുന്നതെങ്കിൽ കേരള കോൺഗ്രസിലെ സജി മഞ്ഞക്കടമ്പലിന്റെ പേരാണ് ചർച്ചയായിരിക്കുന്നത്.
ഏറ്റെടുക്കും?
അതേസമയം എൻസിപി നേതാവ് മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയില്ലേങ്കിൽ പാലാ സീറ്റും കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഇവിടെ കോൺഗ്രസിനായി ടോമി കല്ലാനിക്കലിന്റെ പേരാണ് ഉയരുന്നത്.
Recommended Video
ജോസഫ് ഇടയും
മാണി സി കാപ്പൻ മുന്നണിയിലെത്തിയാൽ സീറ്റ് വിട്ടുനൽകുമെന്ന് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ കാപ്പൻ വരാതിരിക്കുകയും കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയും ചെയ്താൽ സീറ്റിൽ ജോസഫ് ഉടക്കിടുമെന്ന കാര്യം ഉറപ്പാണ്. വരും ദിവസങ്ങളിൽ പാലാ സീറ്റ് ഉൾപ്പെടെ കോൺഗ്രസിന് കടുത്ത തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.