പുതുപ്പള്ളിയിൽ അത്ഭുതം സംഭവിക്കും? ഉമ്മൻ ചാണ്ടിക്കെതിരെ മണ്ഡലത്തിൽ സിപിഎം ഇറക്കുന്നത് ഈ നേതാവിനെ?
കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പിന് വെറും അഞ്ച് മാസങ്ങളാണ് ഇനി ശേഷിക്കുന്നത്. പുതുവർഷം കൂടി പിറന്നതോടെ അടുത്ത അങ്കത്തിനുള്ള കനത്ത പോരിന് ഇടത്-വലത് മുന്നണികൾ കോപ്പ് കൂട്ടിക്കഴിഞ്ഞു.സ്ഥാനാർത്ഥി ചർച്ചകളും സജീവമാക്കിയിരിക്കുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി ആരെയാകും എൽഡിഎഫ് ഇറക്കുക? യുഡിഎഫിന് വേണ്ടി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പോടെ ഇക്കുറിയും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ തന്നെ യുഡിഎഫ് ഇറക്കുമെന്ന കാര്യത്തിൽ ഇനി സംശയമില്ല. എൽഡിഎഫിലെ സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ
പുതുപ്പള്ളി മണ്ഡലം
പുതുപ്പള്ളിയെന്നാൽ കേരള രാഷ്ട്രീയത്തിന് ഉമ്മൻചാണ്ടിയാണ്. 1970 ലാണ് മണ്ഡലത്തിൽ ഉമ്മൻചാണ്ടി കന്നിയങ്കത്തിന് ഇറങ്ങുന്നത്. പിസി ചെറിയാൻ അടക്കിവാണിരുന്ന പുതപ്പള്ളി 65 ലും 67 ലും സിപിഎമ്മിലെ ഇഎം ജോർജ്ജ് പിടിച്ചടക്കിയതോടെയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ ഉമ്മൻചാണ്ടിയെന്ന യുവ നേതാവിനെ അന്ന് കോൺഗ്രസ് അങ്കത്തട്ടിലേക്ക് ഇറക്കുന്നത്.
പരാജയമറിയാതെ
പാർട്ടിയുടെ തിരുമാനം തെറ്റിയില്ല, നേതൃത്വത്തെ പോലും ഞെട്ടിച്ച് അട്ടിമറി വിജയമായിരുന്നു ഉമ്മൻചാണ്ടി നേടിയത്. അന്ന് 7288 വോട്ടാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. പിന്നീട് സിപിഎം, ബിഎല്‍ഡി, എന്‍ഡിപി, ഐഎന്‍സി-എസ്, ഇടതു സ്വതന്ത്രന്‍ അടക്കമുള്ളവര്‍ മത്സരിച്ചുവെങ്കിലും ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞെന്നല്ലാതെ ഉമ്മൻചാണ്ടിയെന്ന നേതാവിനെ പരാജയപ്പെടുത്താൻ ആർക്കും സാധിച്ചിരുന്നില്ല.
പരാജയപ്പെട്ടു
2011 ൽ റെക്കോഡ് ഭൂരിപക്ഷത്തിലായരുന്നു പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ജയിച്ചത്.33,225 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 2016 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്ക് സി തോമസിനെയായിരുന്നു പുതുപ്പള്ളി പിടിക്കാൻ സിപിഎം നിയോഗിച്ചത്. എന്നാൽ സിപിഎമ്മിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി.
മത്സരം കടുക്കും
ഭൂരിപക്ഷം കുറഞ്ഞെന്നല്ലാതെ ഉമ്മൻചാണ്ടി തന്നെ വിജയിച്ച് കയറി. 71597 വോട്ടുകളായിരുന്നു ഉമ്മൻചാണ്ടിക്ക് ലഭിച്ചത്.ജെയ്ക്കിന് ലഭിച്ചതാകട്ടെ 44505 വോട്ടുകളും. അതേസമയം ഇക്കുറി മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പുതുപ്പള്ളിയിൽ പല അത്ഭുദങ്ങളും സംഭവിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നേടിയ അട്ടിമറിയാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. ഉമ്മൻ ചാണ്ടി ഇഫക്ടിൽ വിജയിച്ച് കയറാമെന്ന കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്താക്കി വൻ വിജയമായിരുന്നു എൽഡിഎഫ് ഇവിടെ നേടിയത്.
യുഡിഎഫ് കോട്ടകൾ
ജോസ് കെ മാണി ഇഫക്ടിൽ എൽഡിഎഫ് കോട്ടയം ജില്ലയിൽ തേരോട്ടം നടത്തിയപ്പോൾ പുതുപ്പള്ളിയിലും വിജയിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.എട്ടിൽ ആറ് പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമായിരുന്നു. യുഡിഎഫ് കോട്ടകൾ എന്ന് അറിയപ്പെടുന്ന പഞ്ചായത്തുകളായിരുന്നു നഷ്ടമായവയിൽ ഏറെയും.
പുതുപ്പള്ളി പഞ്ചായത്തും
അകല കുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ആണ് ജയിച്ചത്. ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് പരാജയം രുചിച്ചിരുന്നു. 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫിന് ലഭിച്ചത് ഏഴ് സീറ്റുകളും.
ജെയ്ക്കിനെ തന്നെ
കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുനുന്നണി പിടിച്ചെടുത്തത്.ഇക്കുറി പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തതിന് പിന്നില്‍ ജെയ്കിന്റെ നേതൃശേഷിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക്കിനെ തന്നെ ഇടതുമുന്നണി ഇറക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പരിഗണിക്കുന്നത്
ജെയ്ക്കിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. അതേസമയം കർഷക സംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്റെ പേരും ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന് കേള‍്ക്കുന്നുണഅട്. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കെഎം രാധാകൃഷ്ണന്‍.
Recommended Video