മാണി സി കാപ്പന്‍ ജോസഫിനെ ചെന്നു കണ്ടു; പാലായില്‍ കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും; പിജെ ജോസഫ്
കോട്ടയം: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തുടക്കത്തില്‍ മാണി സി കാപ്പന് ശക്തമായ പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ഉള്‍പ്പടേയുള്ളവര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍ ഇടതുപക്ഷത്ത് അടിയുറച്ച് നില്‍ക്കണമെന്ന സൂചന ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നല്‍കിയതോടെ ടിപി പീതാംബരന്‍ ഉള്‍പ്പടേയുള്ള നിലപാടില്‍ മയം വരുത്തിയിരിക്കുകയാണ്. എന്നാല്‍ പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടും എന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. ഇതിനിടിയിലാണ് കാപ്പന്‍റെ കാര്യത്തില്‍ ചില പുതിയ പ്രഖ്യാപനങ്ങളുമായി പിജെ ജോസഫും രംഗത്ത് എത്തിയിരിക്കുന്നത്.

മാണി സി കാപ്പന്‍ വന്നു കണ്ടു
എല്‍ഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്ന മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മനോരമ ന്യൂസിന്‍റെ നേര ചോവ്വേ പരിപാടിയില്‍ പിജെ ജോസഫ് വെളിപ്പെടുത്തുന്നത്. മാണി സി കാപ്പന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ പിജെ ജോസഫ് തയ്യാറിയിട്ടില്ല. പാലാ സീറ്റുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിലാണോ കൂടിക്കാഴ്‌ച നടന്നതെന്നിന്നും അദ്ദേഹം വ്യക്തത വരുത്തിയില്ല.

തനിച്ച് യുഡിഎഫില്‍ എത്തും
പാര്‍ട്ടികൂടെ ഇല്ലെങ്കിലും മാണി സി കാപ്പന്‍ തനിച്ച് യുഡിഎഫില്‍ എത്തി പാലായില്‍ മത്സരിച്ചേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് തന്നെയാണ് പിജെ ജോസഫും പറയുന്നത്. എൻസിപി വിട്ട് യുഡിഎഫിലേക്ക് ഒറ്റയ്‌ക്കാകും മാണി സി കാപ്പൻ എത്തുകയെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. ഒറ്റയ്ക്ക് ആണെങ്കിലും അല്ലെങ്കിലും മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് വിട്ട് നല്‍കും
പാലാ സീറ്റ് മാണി സി കാപ്പന് വേണ്ടി കേരള കോണ്‍ഗ്രസ് വിട്ട് നല്‍കും. കഴിഞ്ഞ വർഷം മൽസരിച്ച 15 സീറ്റിൽ പതിമൂന്നും കേരള കോൺഗ്രസിന് ലഭിക്കണം. എന്നാല്‍ പാലായും തളിപ്പമ്പും ആലത്തൂരും തങ്ങള്‍ക്ക് വേണ്ട. ശേഷിക്കുന്ന എല്ലാ സീറ്റുകളും യുഡിഎഫ് വിട്ട് നല്‍കുമെന്നാണ് പ്രതീക്ഷ. മുസ്ലീം ലീഗിന് കൂടുതൽ സീറ്റുകൾ നൽകുമ്പോൾ കേരളാ കോൺഗ്രസിന് സീറ്റുകൾ കുറയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് വിടണം
അതേസമയം, എത്രയും പെട്ടെന്ന് എല്‍ഡിഎഫ് വിടണമെന്നാണ് മാണി സി കാപ്പന്‍റെ ആവശ്യം. ഇക്കാര്യം അദ്ദേഹം പ്രഫുല്‍ പട്ടേലിനെ അറിയിച്ചു. എല്‍ഡിഎഫിന്റെ അവഗണന സഹിച്ച് ഇനിയും ഇടത് മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് മാണി സി. കാപ്പന്റെ വാദം. എന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച കിട്ടിയേക്കാവുന്ന സാഹചര്യത്തില്‍ മുന്നണി മാറേണ്ടതില്ലെന്നാണ് എകെ ശശീന്ദ്രന്‍ ഉള്‍പ്പടേയുള്ള നേതാക്കളുടെ വികാരം.

വാഗ്ദാനങ്ങള്‍
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പടേയുള്ള നേതാക്കള്‍ ശരദ് പവാറിനെ കണ്ട് കേരളത്തിലെ പ്രതിസന്ധി ചര്‍ച്ച ചെയ്തിരുന്നു. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്താനുള്ള സാഹചര്യം ശക്തമാണെന്ന് വിജയിച്ചാല്‍ എന്‍സിപിക്ക് മന്ത്രി സ്ഥാനത്തിന് പുറമെ രാജ്യസഭാ സീറ്റും പറ്റ് സ്ഥാനമാനങ്ങളും സിപിഎം ഓഫര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പാര്‍ട്ടിക്ക് നേട്ടം ഉണ്ടാകുന്നിടത്ത് തുടരുക എന്ന നിലപാടിലേക്ക് ശരദ് പവാറും എത്തിയതായാണ് സൂചന.

ചര്‍ച്ചകള്‍
സംസ്ഥാന നേതൃത്വത്തെ ശരദ് പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് ഡല്‍ഹിയിലെത്തുന്ന എ.കെ. ശശീന്ദ്രന്‍ പ്രഭുല്‍ പട്ടേലും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. എല്‍ഡിഎഫില്‍ തുടരേണ് സാഹചര്യത്തെക്കുറിച്ച് അദ്ദേഹം നേതാക്കള്‍ക്ക് മുന്നില്‍ വിശദീകരിക്കും. അടുത്ത ദിവസം മാണി സി കാപ്പനും ദില്ലിയില്‍ എത്തുന്നുണ്ട്. പാലാ സീറ്റ് ഇല്ലാതെ മുന്നണിയില്‍ തുടരില്ലെന്ന നിലപാട് അദ്ദേഹം ശരദ് പവാറിന് മുന്നിലും ആവര്‍ത്തിച്ചേക്കും.













Click it and Unblock the Notifications