ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന് പകരം വാസവന്, തര്‍ക്കം തീരാതെ ചങ്ങനാശ്ശേരി,പോരാട്ടം ഇങ്ങനെ
കോട്ടയം: ജോസ് കെ മാണിയുമായുള്ള സീറ്റ് കോട്ടയത്ത് ഉറപ്പിച്ചെങ്കിലും സിപിഐയുമായുള്ള തര്‍ക്കം തുടരുന്നു. കോട്ടയത്ത് സിപിഎം മത്സരിക്കുന്ന സീറ്റുകളില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. വിഎന്‍ വാസവന് അടക്കം ഇത്തവണ മത്സരിക്കുന്നുണ്ട്. അതേസമയം ഏറ്റുമാനൂര്‍ സീറ്റിലാണ് തര്‍ക്കം തുടരുന്നത്. പുതുപള്ളിയിലും ഏകദേശം തീരുമാനിച്ചിട്ടുണ്ട്.അതേസമയം ജില്ലയില്‍ സംഘടനാ തലത്തിലും സിപിഎമ്മില്‍ മാറ്റമുണ്ടാകും. കോട്ടയത്ത് ഇത്തവണ അഭിമാനപ്പോരാട്ടത്തിന് കൂടിയാണ് സിപിഎം ഇറങ്ങുന്നത്.
ഏറ്റുമാനൂരില്‍ മാറ്റം
ഏറ്റുമാനൂരില്‍ സുരേഷ് മത്സരിക്കില്ലെന്ന് ഉറപ്പാണ്. പകരം സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് സ്ഥാനാര്‍ത്ഥിയാവും. അതേസമയം പൂഞ്ഞാര്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ കെജെ തോമസ് മത്സരിനില്ലെന്നും വ്യക്തമാണ്. രണ്ട് വട്ടം മത്സരിച്ചവര്‍ക്ക് അവസരം നല്‍കേണ്ടെന്ന മാനദണ്ഡമാണ് സുരേഷ് കുറുപ്പിന് തടസ്സമായത്. ലോക്സഭയില്‍ മത്സരിച്ചവര്‍ക്ക് വീണ്ടും മത്സരിക്കുന്നതിന് ഇളവ് നല്‍കിയതോടെ വിഎന്‍ വാസവന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി. 2016ല്‍ സുരേഷ് കുറുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര നേതൃത്വം ഇടപെടാണ് ഉറപ്പിച്ചത്.
വാസവന് നേടുമോ?
വാസവന് കോട്ടയം ജില്ലയിലെ കരുത്തുള്ള നേതാവാണ്. ഏറ്റുമാനൂരില്‍ കുറച്ച് കാലമായി സജീവമാണ് വാസവന്. സ്ഥാനാര്‍ത്ഥിത്വത്തിന് കാരണവും അത് തന്നെയാണ്. ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ എത്തിക്കുന്നതിന് മുന്‍കൈ എടുത്തതും വാസവനായിരുന്നു. ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള മേഖലയാണ്. പുതുപ്പള്ളിയില്‍ 1987ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയായിരുന്നു വാസവന്റെ കന്നി പോരാട്ടം. 2006ല്‍ അജയ് തറയിലിനെ കോട്ടയത്ത് പരാജയപ്പെടുത്തി. 2011ല്‍ പക്ഷേ തിരുവഞ്ചൂരിനോട് തോറ്റു. ഇത്തവണ ലോക്സഭയിലേക്കുള്ള മത്സരത്തിലും തോറ്റു. ജോസ് വന്നതോടെ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്ന ഉറപ്പ് സിപിഎമ്മിനുണ്ട്.
ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്ക്ക്
ഉമ്മന്‍ ചാണ്ടിയെ നേരിടാനായി പുതുപ്പള്ളിയില്‍ ഇത്തവണ ജെയ്ക് സി തോമസ് തന്നെയെത്തും. 2016ല്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് ജെയ്ക്ക് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്. തോല്‍വി ഉറപ്പായിട്ടും ഈ മത്സരത്തിന് ജെയ്ക് തയ്യാറായത് സിപിഎം നേതൃത്വത്തിന്റെ അഭിനന്ദനത്തിന് കാരണമായിരുന്നു. പൊതു സ്വതന്ത്രര്‍, പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. അതിന് ശേഷമാണ് ജെയ്ക്ക് തന്നെ മതിയെന്ന് സിപിഎം തീരുമാനിച്ചത്.
കോട്ടയത്ത് പുതുമുഖം
കോട്ടയത്ത് പുതുമുഖ സ്ഥാനാര്‍ത്ഥി കെ അനില്‍ കുമാര്‍ വരും. തിരുവഞ്ചൂരിനെതിരെ കടുത്ത പോരാട്ടം നടത്താന്‍ അനിലിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജന പദ്ധതിയുടെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നു അനില്‍ കുമാര്‍. ഇതിലെ മികവാണ് അദ്ദേഹത്തിന് നേട്ടമായത്. സംസ്ഥാന നേതൃത്വം ഒട്ടാകെ അനില്‍ മതിയെന്ന തീരുമാനത്തിലെത്തി. 2005ല്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു അദ്ദേഹം.
സംഘടനാ മാറ്റം
വാസവന് മത്സരിക്കുമെന്ന് ഉറപ്പായതോടെ സംഘടനാ തലത്തിലും മാറ്റം വരും. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഒഴിവ് അതോടെയുണ്ടാവും. പൂര്‍ണമായി ഒഴിയണോ എന്ന കാര്യം സംസ്ഥാന സമിതിയാണ് തീരുമാനിക്കുക. ലോക്സഭയിലേക്ക മത്സരിച്ചപ്പോള്‍ വാസവന് താല്‍ക്കാലികമായി ചുമതല ഒഴിഞ്ഞിരുന്നു. അന്ന് ജില്ലാ സെക്രട്ടേറിയേറ്റ അംഗമായിരുന്ന എവി റസലിനായിരുന്നു പകരം ചുമതല. പികെ ഹരികുമാറിനും സാധ്യതയുണ്ട്. അദ്ദേഹവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ്.
ചങ്ങനാശ്ശേരി തരില്ലെന്ന് പിണറായി
ജോസിനോട് കാണിച്ച പോലൊരു ഉദാര സമീപനം സിപിഐയോട് കാണിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. ചങ്ങനാശ്ശേരിയിലാണ് തര്‍ക്കം. ഈ സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് പിണറായി വിജയന് നിലപാടെടുത്തു. അങ്ങനെയെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് കാനം രാജേന്ദ്രനും നിലപാടെടുത്തു. ഇതിനിടെ ചാലക്കുടി കൂടി ജോസിന് കൊടുത്തോടെ അവര്‍ മികച്ച നേട്ടമുണ്ടാക്കി. ഇത് സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി വിട്ടുകൊടുക്കാനാവില്ലെന്ന് പിണറായി പറഞ്ഞത് സിപിഐയെ അമ്പരിപ്പിച്ചിരിക്കുകയാണ്.
ജോസിനൊപ്പം പിണറായി
പിണറായി ചര്‍ച്ചയില്‍ ഉടനീളം ജോസിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ചങ്ങനാശ്ശേരി ജോസ് കെ മാണിക്ക് നല്‍കേണ്ടി വരുമെന്നും പിണറായി സിപിഐയെഅറിയിച്ചു. എന്നാല്‍ കാഞ്ഞിരപ്പള്ളി തരാനാവില്ലെന്ന് സിപിഐയും തറപ്പിച്ച് പറഞ്ഞു. കാനം രാജേന്ദ്രന്റെ നിലപാടോടെ സിപിഎം പ്രതിസന്ധിയിലാവുകയും ചെയ്തു. ജോസിനോട് ഒന്ന് കൂടി സംസാരിക്കണമെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ചാലക്കുടി ജോസ് പക്ഷത്തിന് ലഭിച്ചത് വലിയ അദ്ഭുതമായിരുന്നു. പത്ത് സീറ്റ് കിട്ടിയ അവര്‍ പെരുമ്പാവൂരും ചങ്ങനാശ്ശേരിയും കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. പൂഞ്ഞാര്‍ അങ്ങനെയെങ്കില്‍ സിപിഐക്ക് ജോസ് വിട്ടുകൊടുക്കാനുള്ള സാധ്യതയുണ്ട്.