കോണ്‍ഗ്രസിനുള്ള പണി തുടങ്ങി ജോസ് കെ മാണി; കോട്ടയത്ത് നീക്കം സിപിഎമ്മുമായി ചേര്‍ന്ന്
കോട്ടയം: സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും മുന്നണിക്ക് വിരുദ്ധമായ തീരുമാനം എടുത്തതോടെ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം യുഡഎഫില്‍ നിന്നും പുറത്താകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. സെപ്റ്റംബര്‍ 3 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസ് കെ മാണിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫില്‍ നിന്ന് പുറത്താകുമെന്ന കാര്യം ഉറപ്പായ സാഹചര്യത്തില്‍ ഇടതുമുന്നണി പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് ജോസ് കെ മാണി.
പ്രാദേശിക സഹകരണം
ഇടതുപ്രവേശനത്തിന്‍റെ തുടക്കം എന്ന നിലയില്‍ പ്രാദേശിക സഹകരണ നീക്കം ശക്തമാക്കുകയാണ് ജോസ് പക്ഷം. യുഡിഎഫിന് ഭരണമുള്ള പഞ്ചായത്തുകളില്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് അധികാരമാറ്റം കൊണ്ടുവരാനാണ് ജോസ് പക്ഷം ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ മരങ്ങാട്ട്പ്പിള്ളി പഞ്ചായത്തില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് യുഡിഎഫ് ഭരണസമിതിക്കെതിരെ ജോസ് പക്ഷത്തെ അഞ്ച് അംഗങ്ങള്‍ കത്ത് നല്‍കിയിട്ടുണ്ട്.
എല്‍ഡിഎഫിനൊപ്പം
പഞ്ചായത്തിലെ അഴിമതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ഭരണസമിതിക്കെതിരെ കത്ത് നല്‍കിയിട്ടുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് മരങ്ങാട്ടുപ്പിള്ളി. സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍
പ്രസിഡന്‍റ് പദവിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ചേര്‍ന്ന് ജോസഫ് പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ സിപിഎം ജോസ് കെ മാണി വിഭാഗത്തെ പിന്തുണക്കും. സിപിഎം പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ ജോസ് വിഭാഗത്തിന് സാധിക്കും.
നേട്ടമുണ്ടാകും
ജോസിനൊപ്പം സഹകരിച്ചാല്‍ നേട്ടമുണ്ടാകുന്ന തദ്ദേശസ്ഥാപനങ്ങളുടെ കണക്കെടുപ്പും കോട്ടയം ജില്ലയില്‍ സിപിഎം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്ക് ഇതുവരെ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാത്ത ജില്ലയിലെ ചില മേഖലകളില്‍ ജോസിന്‍റെ സഹകരണം ഗുണകരമാവുമെന്നാണ് സിപിഎമ്മിന്‍റെ പൊതുവേയുള്ള വിലയിരുത്തല്‍.
പുറത്താക്കണം
അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിൽക്കാത്ത ജോസ് പക്ഷത്തെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള എല്ലാ ഘടകക്ഷികളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മുന്നണിക്ക് പുറത്താവുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇടത് പ്രവേശന സാധ്യതകള്‍ ജോസ് പക്ഷം ശക്തമാക്കിയത്.
വിധി അനുകൂലമാകും
സംസ്ഥാന തലത്തില്‍ ഇപ്പോള്‍ ചര്‍ച്ചകളില്ല. പ്രാദേശിക തലത്തിലെ ചര്‍ച്ചകള്‍ക്കാണ് മുന്‍ തൂക്കം നല്‍കുന്നത്. രണ്ടില ചിഹ്നത്തിന്‍റെ അവകാശ വാദത്തെ കുറിച്ചുള്ള തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി അനുകൂലമാകുമെന്ന് ജോസും കൂട്ടരും കരുതുന്നത്. പാര്‍ട്ടിയുടെ രണ്ട് എംപിമാരും തങ്ങളുടെ പക്ഷത്താണെന്നത് ജോസിന് അനുകൂല ഘടകമാണ്.
യുഡിഎഫ് നീക്കം
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തീരുമാനം വന്നാല്‍ ഒട്ടും താമസമില്ലാതെ ഇടത് മുന്നണി പ്രവേശനം എന്നതാണ് ലക്ഷ്യം. പുറത്താക്കിയാലും പാര്‍ട്ടിയില്‍ ഭിന്നിപ്പ് ഉണ്ടാക്കാൻ യുഡിഎഫ് നേതാക്കള്‍ ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് ജോസ് കെ മാണി കരുതുന്നു. എല്‍ഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യമില്ലാത്ത നേതാക്കളെ യുഡിഎഫ് അടര്‍ത്തിയെടുക്കാനാണ് സാധ്യത.
ആശങ്ക
ഇടതുമുന്നണിക്കൊപ്പം പോയാല്‍ കഴിഞ്ഞ വര്‍ഷം മത്സരിച്ച ചില സീറ്റുകള്‍ നഷ്ടമാകുമെന്ന ആശങ്ക ജോസ് പക്ഷത്തെ നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ നടക്കും. ജോസിനെതിരെ തുടക്കത്തില്‍ കടുത്ത നിലപാടായിരുന്നു സിപിഐ എടുത്തിരുന്നത്. എന്നാല്‍ സിപിഐക്ക് ഇപ്പോള്‍ അയഞ്ഞ നിലപാടാണ് ഉള്ളത്. ഇതോടെ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് സിപിഎം പ്രതീക്ഷ.
44 പഞ്ചായത്തുകളില്‍
ജോസിനെ കൂട്ടിയാല്‍ തദ്ദേശത്തെരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. കോട്ടയം ജില്ലയില്‍ 44 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണം ഉള്ളത്. ജോസ് വിഭാഗം പിന്തുണ പിന്‍വലിച്ചാല്‍ ഇതില്‍ പലതിലും യുഡിഎഫിന് ഭരണം നഷ്ടമാകും. 27 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണം നടത്തുന്നത്.
മറന്നു വച്ച സ്വപ്നങ്ങളുടെ നിരാർദ്രതയിലേയ്ക്ക് ഓണം ഓർമ്മകൾ പിന്നെയും- രമ്യ നടരാജന്‍ എഴുതുന്നു