ജോസിനെതിരെ പോര്; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ; പാലായില്‍ ചിരി യുഡിഎഫിന്
കോട്ടയം: ദീര്‍ഘനാള്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കും സമവായ നീക്കങ്ങള്‍ക്കും ഒടുവില്‍ ഇന്നലെയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. സീറ്റുകള്‍ വിട്ടു കൊടുക്കുന്നത് സംബന്ധിച്ച് സിപിഐ കടുംപിടുത്തം തുടര്‍ന്നതോടെയായിരുന്നു തീരുമാനം നീണ്ടുപോയത്. ഒടുവില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും ഒന്‍പത് സീറ്റുകളില്‍ വീതവും സിപിഐ നാല് സീറ്റിലും മത്സരിക്കാനാണ് നിലവിലെ ധാരണ. എന്‍സിപിക്കും ജനതാദളിനും കോട്ടയം ജില്ലാ പഞ്ചായത്തില്‍ സീറ്റ് ലഭിച്ചില്ല.
ജോസ് പക്ഷം എത്തിയത്
യുഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം മുന്നണിയില്‍ എത്തിയത് പലയിടത്തും എല്‍ഡിഎഫ് സീറ്റ് വിഭജനം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കോട്ടയത്താണ് സീറ്റ് വിഭജനം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സിപിഎം പരമാവധി ഉദാരമനസ്കത കാണിക്കുമ്പോഴും കേരള കോണ്‍ഗ്രസിന് വേണ്ടി കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്കാന് സിപിഐ തയ്യാറാവാത്തതാണ് സീറ്റ് ചര്‍ച്ചകള്‍ ദീര്‍ഘിപ്പിച്ചത്.
സിപിഎമ്മിന്റെ ആവശ്യം
ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന് വേണ്ടി 2 സീറ്റുകള്‍ സിപിഐ വിട്ടു നല്‍കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാല്‍ തങ്ങളുടെ ഒരു സീറ്റും വിട്ടു നല്‍കില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചു നിന്നു. ഒടുവില്‍ ഒരു സീറ്റ് വിട്ട് നല്കാന് സിപിഐ തയ്യാറായി. സിപിഎമ്മും സീറ്റുകള്‍ വിട്ടുനല്‍കി. ഇതോടെ സീറ്റുകള്‍ ഇല്ലാതായത് എന്‍സിപിക്കും ജനതാദളിനുമാണ്.
പാലാ നഗരസഭയില്‍
ഇത്തരത്തില്‍ ജില്ലാ പഞ്ചായത്തിലെ പ്രശ്നം പരിഹരിച്ചെങ്കിലും പാലാ മുന്‍സിപ്പാലിറ്റിയിലെ സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെ മുന്നണിക്ക് സാധിച്ചിട്ടില്ല. 17 സീറ്റുകളാണ് പാലായില്‍ ജോസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിലവിലുള്ള ഫോര്‍മുല അംഗീകരിക്കാന്‍ സിപിഐ ഇതുവരെ തയ്യാറായിട്ടില്ല. 7 സീറ്റാണ് സിപിഐ ആവശ്യപ്പെടുന്നത്.
ഒറ്റയ്ക്ക് മത്സരിക്കും
സിപിഎം വിട്ട് വീഴ്ചയ്ക്ക് തയ്യാറാണകമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാറാവാത്ത സിപിഐ നിലപാട് തിരുത്തണമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. അത് തള്ളിയ സിപിഐ സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് സിപിഎം എന്തെങ്കിലും വാഗ്ദാനം കൊടുത്തെങ്കിൽ അതു അവരുടെ ഉത്തരവാദിത്തതിൽ തന്നെ നടപ്പാക്കണമെന്നും തങ്ങള്‍ നഷ്ടം സഹിക്കില്ലെന്നുമാണ് സിപിഐ നിലപാട്.
തര്‍ക്കം
ഇതോടെ സീറ്റ് വിഭജനത്തില്‍ കോട്ടയത്തെ എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും രംഗത്തെത്തി. സിപിഎം കഴിഞ്ഞാല്‍ മുന്നണിയിലെ രണ്ടാമനാര് എന്നതിനെ ചൊല്ലിയാണ് സിപിഐയും കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കോട്ടയത്തെ മുന്നണിയിൽ തങ്ങളാണ് രണ്ടാമതെന്നാണ് കേരള കോൺഗ്രസിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഐയും തയ്യാറല്ല.
കടുത്ത അതൃപ്തി
സിപിഐയെ കൂടാതെ ജോസ് വിഭാഗത്തിൻ്റെ വരവോടെ എൻസിപിയിലും കടുത്ത പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ തങ്ങള്‍ക്ക് സീറ്റൊന്നും നല്‍കാത്തില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഇതിന് പുറമെയാണ് പാലായിലും സമാനമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്.
യുഡിഎഫില്‍ ചിരി
എല്‍ഡിഎഫില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഇത്തരം പ്രതിസന്ധികള്‍ ഉയരുമ്പോള്‍ ആശ്വാസത്തിന്റെ ചിരി പടരുന്നത് യുഡിഎഫിലാണ്. മുന്നണി മാറിയ ജോസിന് കോട്ടയം ജില്ലാ പഞ്ചായത്തിലേയും പാലാ നഗരസഭയിലേയും വിജയത്തോടെ മറുപടി നല്‍കണമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. ജോസ് പോയെങ്കില്‍ പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന് പഴയ പരിഗണ നല്കി പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനാണ് യുഡിഎഫ് ശ്രമം.
അതൃപ്തിയുണ്ടെങ്കിലും
26 സീറ്റുള്ള പാലാ നഗരസഭയിലെ 13 സീറ്റുകളിൽ കോൺഗ്രസും ബാക്കി 13 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസിലടക്കം അതൃപ്തിയുണ്ടെങ്കിലും അവര്‍ക്ക് പാലായില്‍ അവര്‍ക്ക് പരിഗണന നല്‍കുന്നത് ഗുണകരമാവുമെന്ന വിലയിരുത്തലില്‍ തന്നെയാണ് കോണ്‍ഗ്രസ്.
പ്രതീക്ഷ
ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ അവരുടെ പക്കലുണ്ടായിരുന്ന സീറ്റുകള്‍ ഏറ്റെടുത്ത് മത്സരിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍. കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളും ഇത്തവണ തങ്ങള്‍ക്ക് വേണമെന്ന ജോസ് ആവശ്യപ്പെട്ടപ്പോള്‍, അത് നടക്കില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസും തുടക്കത്തില്‍ നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
Recommended Video
ജില്ലാ പഞ്ചായത്തിലും
ഇതോടെ പ്രാദേശിക തലത്തിലെ കോണ്‍ഗ്രസ് നേതാക്കാള്‍ കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ കണ്ണ് വച്ച് പ്രവര്‍ത്തനവും തുടങ്ങി. എന്നാല്‍ ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലുമടക്കം പിജെ ജോസഫ് വിഭാഗത്തിന് വലിയ പരിണഗന നല്കാന് കോണ്‍ഗ്രസ് തയ്യാറായി. ഒരു സീറ്റ് ആവശ്യപ്പെട്ട ലീഗിനെ പോലും പിണക്കിയായിരുന്നു ജോസഫിനോടുള്ള കോണ്‍ഗ്രസിന്റെ ഈ അനുകമ്പ