മാലിദ്വീപില്‍ നിന്ന് വന്നവരുടെ ദുരിതം, നിലവാരമില്ലാത്ത ക്വാറന്റൈന്‍ കേന്ദ്രം, പറയുന്നത് ഇങ്ങനെ
പാലാ: മാലിദ്വീപില്‍ നിന്ന് വന്നവര്‍ക്ക് കേരളത്തില്‍ കഷ്ടകാലം. കപ്പലില്‍ നാട്ടിലെത്തിയവര്‍ക്ക് നിലവാരമില്ലാത്ത ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ക്ക് പുതിയ താമസ സ്ഥലം കണ്ടെത്തിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഭരണങ്ങാനം അസീസി ആശ്രമത്തില്‍ ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രത്തിലെത്തിയത്. 32 പേരുണ്ടായിരുന്നു ഇവര്‍. പരാതി വന്നതോടെയാണ് ഇവരെ കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റിയത്.
ജില്ലയില്‍ നിന്നുള്ള 35 പേരെയാണ് ഇന്നലെ രണ്ട് കെഎസ്ആര്‍ടി ബസ്സുകളിലായി പാലായില്‍ എത്തിച്ചത്. ഇതില്‍ മൂന്ന് സ്ത്രീകളെ കുമ്മണ്ണൂര്‍ സെന്റ് പീറ്റേഴ്‌സ് ഹോസ്റ്റലിലേക്ക് മാറ്റി. ബാക്കി 32 പേരെയാണ് അസീസിയില്‍ എത്തിച്ചത്. നേരത്തെ പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജില്‍ താമസിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മുറിയോട് ചേര്‍ന്ന് ശുചീകരണ സൗകര്യമുള്ളിടത്ത് താമസിപ്പിക്കണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരെ ഭരണങ്ങാനത്തേക്ക് മാറ്റിയത്. സെന്റ് ജോസഫ് കോളേജ് ഹോസ്റ്ററില്‍ പൊതു ശുചിമുറികളാണ് ഉള്ളത്.
ഭരണങ്ങാനത്ത് ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് മടങ്ങിയെത്തുന്നവര്‍ ആരോപിച്ചു. ഇവിടെ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി മുടങ്ങിയത് പ്രതിസന്ധി ശക്തമാക്കിയിരിക്കുകയാണ്. മാലിദ്വീപില്‍ നിന്ന് ആദ്യമെത്തിയ കപ്പലില്‍ 39 കോട്ടയം സ്വദേശികളാണ് എത്തിയത്. ഇതില്‍ 33 പുരുഷന്‍മാരും 5 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നാല് പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ബാക്കി 35 പേരാണ് നിരീക്ഷണ കേന്ദ്രത്തിലുള്ളത്. ഇവരോടു് ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ എത്തി സംസാരിച്ചാണ് കാര്യങ്ങള്‍ പരിഹരിച്ചത്.
Recommended Video
അതേസമയം മോശം സൗകര്യം കണ്ട് ഇവര്‍ ചോദിക്കുന്നത് ഞങ്ങളോട് ഇത് വേണ്ടിയിരുന്നോ എന്നാണ്. ഏഴിനാണ് ഇവര്‍ മാലിദ്വീപില്‍ നിന്ന് യാത്ര പുറപ്പെട്ടത്. വളരെ അടുത്തടുത്താണ് ബെര്‍ത്തുകള്‍ ഒരുക്കിയിരുന്നത്. വേറെ വഴിയില്ലാതെ കപ്പലില്‍ കഴിച്ച് കൂട്ടുകയായിരുന്നു. കൊച്ചി പോര്‍ട്ടില്‍ പരിശോധനകള്‍ക്ക് താമസമുണ്ടായിരുന്നില്ല. എന്നാല്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ കാത്തിരിക്കേണ്ടി വന്നു. സഹകരിക്കണമെന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ പാലായില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി. തുടര്‍ച്ചയായി യാത്ര ചെയ്ത് എത്തുന്ന ഞങ്ങള്‍ക്ക് ശരിക്ക് വിശ്രമിക്കാന്‍ പോലും സമയം കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.