കോട്ടയത്ത് മുലയൂട്ടൽ വാരാചരണത്തിന് തുടക്കമായി: ഓഗസ്റ്റ് പത്തിനകം കളക്ടേറ്റിൽ മുലയൂട്ടൽ മുറി!!
കോട്ടയം: മൂലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് കോട്ടയത്ത് തുടക്കമായി. മുലയൂട്ടല്‍ പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡുകൾ, ഓഫീസ് സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക മുലയൂട്ടല്‍ മുറികള്‍ സജ്ജീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി പറഞ്ഞു. മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയം കളക്ടറേറ്റില്‍ ഓഗസ്റ്റ് പത്തിനകം മുലയൂട്ടൽ മുറി തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു. അദ്ധ്യക്ഷപ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഉപയോഗിക്കാൽ കഴിയുന്ന തരത്തിലായിരിക്കും മുലയൂട്ടല്‍ മുറി. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോനയാണ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത്. കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കണമെന്നും ആദ്യ ആറു മാസം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അമ്മയുടെ പാല്‍ മാത്രം മതിയാകുമെന്നും മറ്റൊരു ഭക്ഷണവും ആറു മാസം വരെ നല്‍കേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് പറഞ്ഞു.
പരിപാടിയിൽ ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ വി ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, സാമൂഹ്യ നീതി ഓഫീസര്‍ സാബു ജോസഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എസ്. സുരേഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാതല സെമിനാറില്‍ മുലയൂട്ടലും ശൈശവ ആരോഗ്യവും എന്ന വിഷയത്തില്‍ ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.പി എന്‍ വിദ്യാധരന്‍, ഇന്‍ഫന്റ് മില്‍ക് സബ്സ്റ്റിറ്റിയൂട്ട് ആക്ട് സംബന്ധിച്ച് ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോമി ജോണ്‍ എന്നിവരും പരിപാടിയിൽ സംസാരിച്ചു.