വനിതാ സംരക്ഷണ കേന്ദ്രത്തിൽ പീഡനം? നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരെ പരാതി, വൈക്തിവൈരാഗ്യമെന്ന് വാദം
കോട്ടയം: സ്ത്രീകൾക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ താമസിച്ചിരുന്ന യുവതിയുടെ പരാതിയിൽ നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരെ കേസ്. കോട്ടയം വനിതാ പോലീസ് സ്റ്റേഷനാണ് ഇയാൾക്കെതിരെ പീഡനത്തിന് കേസെടുത്തിട്ടുള്ളത്. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിൽ പ്രവർത്തിച്ചുവരുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മേധാവിയുടെ ഭർത്താവ് ബാബു വർഗീസിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ദൂബായില്‍ 7 ലക്ഷം തൊഴിലവസരം; പ്രൊഫഷണലുകള്‍ക്ക് മുഖ്യപരിഗണന
ഇടുക്കി സ്വദേശിനിയാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിയ്ക്ക് പുറമേ മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുള്ളത്. പരാതിക്കാരിയായ യുവതി നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ 12 വർഷമായി ഈ യുവതി ഇവിടെയാണ് കഴിഞ്ഞുവരുന്നത്. ഉറ്റവരായ ആരുമില്ലാത്ത യുവതി ജൂൺ 23നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
നടത്തിപ്പുകാരി തന്റെ വീട്ടിലേക്ക് ജോലിയ്ക്കായി യുവതിയെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും കിടപ്പുരോഗിയായ അമ്മയെ ചികിത്സിക്കാൻ വിളിപ്പിച്ച ശേഷം അവരുടെ ഭർത്താവ് പീഡിപ്പിക്കുകയും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് പറയപ്പെടുന്നത്. രോഗിയായ അമ്മയുടെ മുറിയിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും ഇക്കാര്യം സ്ഥാപനം നടത്തിപ്പുകാരിയോട് പറഞ്ഞതോടെ തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷം അവരുടെ ഭർത്താവ് സ്ഥിരമായി സംരക്ഷണ കേന്ദ്രത്തിലേക്ക് വരാൻ തുടങ്ങിയതോടെയാണ് പോലീസിനെ സമീപിക്കാൻ യുവതി തീരുമാനിക്കുന്നത്.
യുവതിയുടെ പരാതി ലഭിച്ചതോടെ ചൈൽഡ് വെൽഫെയർ കമ്മറ്റി അധ്യക്ഷ അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം അഭയകേന്ദ്രത്തിലെത്തി തെളിവ് ശേഖരിച്ച് മടങ്ങിയിരുന്നു. സംഭവത്തിൽ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. മറ്റ് പെൺകുട്ടികൾക്ക് നേരെയും ഇത്തരത്തിലുള്ള അതിക്രമമുണ്ടായിട്ടുണ്ടെന്നാണ് യുവതി ആരോപിക്കുന്നത്. ഇതോടെ പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് 17 പേരെ ചൈൽഡ് വെൽഫെയർ കമ്മറ്റി ഇടപെട്ട് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കേസിൽ പോലീസ് അന്വേഷണം പൂർത്തിയാക്കുന്നതോടെ മാത്രമേ ഇവിടെ വീണ്ടും പെൺകുട്ടികളെ പാർപ്പിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. പെൺകുട്ടിയുടെ മൊഴി ഉൾപ്പെടെയുള്ള വിവരങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റി തന്നെ ജില്ലാ പോലീസ് മേധാവിയ്ക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഭർത്താവിനെതിരെ കേസുകൊടുത്തത് തന്നോടുള്ള വ്യക്തിവൈര്യം തീർക്കാനാണ് എന്നാണ് സ്ഥാപന ഉടമയായ സ്ത്രീ ഉന്നയിക്കുന്ന വാദം.