പീഡനത്തിനിരയായ 14കാരിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം: രണ്ടാനച്ഛൻ അറസ്റ്റിൽ, സത്യം പുറത്തായത് ഡിഎൻഎ ടെസ്റ്റിൽ
കോട്ടയം: 14കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പെൺകുട്ടി രണ്ടാനച്ഛനെതിരെ മൊഴി നൽകിയതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരണമടയുകയും ചെയ്തിരുന്നു. ഇതോടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. പിന്നീട് പോലീസ് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കുറച്ചുനാളായി പെൺകുട്ടിയുമായി ബന്ധം പുലർത്തി വന്നിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രക്തസ്രാവമുണ്ടായതിനെ തുടർന്ന് പാമ്പാടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകമാരുമറിഞ്ഞത്. ഇതിനിടെ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഗർഭസ്ഥ ശിശു മരിച്ചത്.

ആദ്യം തെറ്റായ മൊഴി നൽകി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പിന്നീട് സത്യം പറയുകയായിരുന്നു. കരകൗശല വസ്തുക്കൾ വിൽക്കാനായി പാമ്പാടിയിൽ നിന്ന് മണർകാട് കവലയിൽ എത്തിയപ്പോൾ കരകൌശല വസ്തുക്കൾ വാങ്ങാനെന്ന പേരിൽ ഒരാൾ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും. വഴിയിൽ ഇയാൾ നൽകിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണുവെന്നും ഈ സമയത്ത് അയാൾ തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടി നൽകിയ മൊഴി. മൊഴിയിൽ വൈരുധ്യം തോന്നിയതോടെ പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയായിരുന്നു. മൊഴി ശരിവെക്കുന്ന ഒന്നും പോലീസിന് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രതിയെ രക്ഷിക്കുന്നതിനായി പെൺകുട്ടി നടത്തിയ ശ്രമം പാളിപ്പോകുകയായിരുന്നു.
ഇതിനിടെ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളുകളും പോലീസ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നതോടെയാണ് പെൺകുട്ടിയുടെ രണ്ടാനച്ഛനാണ് പീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത്. ഇതോടെ മുണ്ടക്കയം സ്വദേശിയായ ഇയാൾക്കെതിരെ പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം ഇയാൾ പോലീസിന് കുറ്റസമ്മത മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായതോടെ പെൺകുട്ടിയെ കൌൺസിലിംഗിന് വിധേയമാക്കിയിട്ടുണ്ട്. രണ്ടാനച്ഛനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടി ഇത്തരത്തിൽ തെറ്റായ മൊഴി നൽകിയതെന്ന നിഗമനത്തിലാണ് പോലീസ്.












Click it and Unblock the Notifications