എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പിൽ അധ്യാപിക കുഴഞ്ഞ് വീണു: ആശുപത്രിയിലെത്തിച്ചത് ഭർത്താവെത്തിയ ശേഷം!!
കോട്ടയം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിനിടെ കുഴഞ്ഞു വീണ അധ്യാപികയെ ആശുപത്രിയിലെത്തിച്ചത് ഭർത്താവെത്തിയ ശേഷം. വെട്ടിമുകൾ സെയ്ന്റ്സ് പോൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാൽ അധ്യാപിക കുഴഞ്ഞുവീണെങ്കിലും കൊറോണ വൈറസ് ഭീതി മൂലം സഹപ്രവർത്തകർ ആശുപത്രിയിലെത്തിക്കാൻ ഭയക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ഭർത്താവ് സ്ഥലത്തെത്തിയാണ് കുഴഞ്ഞുവീണ അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്.
കാനഡയിലുള്ള മകളുടെ അടുത്ത് പോയി തിരിച്ചെത്തിയ അധ്യാപിക 71 ദിവസം ഹോം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം മാത്രമാണ് മൂല്യനിർണയ ക്യാമ്പിലേക്ക് എത്തുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കൊറോണ വൈറസ് ഭീതിയിലായതോടെ ഇത്തരം സാഹചര്യങ്ങളിൽ ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ചിലരെങ്കിലും മടിക്കുന്നുണ്ട്.

ക്യാമ്പിൽ നിന്ന് പൊടിയടിച്ചതിനെ തുടർന്നുണ്ടായ അലർജിയാണ് ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്. എന്നാൽ മൂല്യനിർണയ ക്യാമ്പ് നടക്കുന്നത് സംബന്ധിച്ച് നഗരസഭയെ വിവരമറിയിച്ചില്ലെന്നാണ് നഗരസഭാ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എസ് സജിത് കുമാർ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications