ഷീബ വധം: ബിലാല്‍ അസമില്‍ പോയത് 3 തവണ...5 ഭാഷയില്‍ വിദഗ്ധന്‍, കൈത്തണ്ടയിലെ മുറിവ്!!
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ഷാനിമന്‍സിലില്‍ ഷീബയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ബിലാല്‍ അസമില്‍ മുമ്പും പോയിരുന്നതായി കണ്ടെത്തല്‍. ഇയാള്‍ അതിബുദ്ധിമാനാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ബിലാലിന് ഒന്നിലധികം ഭാഷയിലും പ്രാവീണ്യമുണ്ടായിരുന്നു. ഇതൊക്കെ കേസിലേക്ക് നിര്‍ണായകമായ വഴിത്തിരിവായി മാറിയതായി പോലീസ് ഉറപ്പിച്ച് പറയുന്നു. പ്രതി സ്വയം ബോധത്തോടെയാണ് കൊല നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ പോലീസിന് ഇതിലൂടെ സാധിക്കും. ബിലാലില്‍ നിന്ന് ഇനിയും പോലീസിന് കാര്യങ്ങള്‍ അറിയാനുണ്ട്.
അസമുമായി ബന്ധം....
കൊലപാതക ശേഷം അസമിലേക്ക് കടക്കാന്‍ ബിലാല്‍ ആലോചിച്ചിരുന്നു. ഇതിന് കാരണവുമുണ്ട്. അഞ്ച് വര്‍ഷം മുമ്പ് എറണാകുളത്തെ സീഫുഡ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയുമായിട്ട് ബിലാലിന് അടുപ്പമുണ്ടായിരുന്നു. കേരളത്തിലെ ജോലി അവസാനിപ്പിച്ച് യുവതി അസമിലേക്ക് മടങ്ങിയെങ്കിലും ഇവരുമായുള്ള അടുപ്പം ബിലാല്‍ തുടര്‍ന്നിരുന്നു. അതുകൊണ്ട് കൃത്യമായ പ്ലാനിംഗോടെയാണ് എല്ലാ കാര്യങ്ങളും നടപ്പാക്കിയത്.
ഭാഷയിലും വൈദഗ്ധ്യം
എറണാകുളത്ത് എത്തിയശേഷം ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനനുസരിച്ച് അസമിലെ യുവതിയുടെ വീട്ടിലേക്ക് പോകാനാണ് ബിലാല്‍ മനസ്സില്‍ കരുതിയിരുന്നത്. യുവതിയുമായി അടുപ്പത്തിലായ ശേഷം മൂന്ന് തവണ ബിലാല്‍ അസമില്‍ പോയിരുന്നു. അസമി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിലെ പ്രതിയുടെ വൈദഗ്ധ്യം മൊഴി ശരിവെക്കുന്നതാണെന്ന് പോലീസ് പറയുന്നു. ഒന്നിലധികം ഭാഷ ഇയാള്‍ അറിയാമായിരുന്നുവെന്നും ഇതിലൂടെ വ്യക്തമാണ്.
കൈത്തണ്ടയിലെ മുറവ്
ബിലാലിന്റെ കൈത്തണ്ടയിലെ മുറിവിനെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. ദമ്പതികളെ ആക്രമിക്കുന്നതിനിടെയാണ് കൈത്തണ്ടയിലെ മുറിവുണ്ടായത്. കൊല നടത്തിയ ശേഷം മോഷ്ടിച്ച കാറുമായി തണ്ണീര്‍മുക്ക് ബണ്ട് റോഡിലൂടെയാണ് ബിലാല്‍ ആലപ്പുഴയില്‍ എത്തിയത്. ഇവിടെ സ്‌കൂളിന് സമീപം കാര്‍ ഉപേക്ഷിച്ചു. മൂന്ന് കിലോമീറ്റര്‍ നടന്ന് നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തു. ശരിയായ മേല്‍വിലാസമാണ് ഇയാള്‍ നല്‍കിയത്. ലോഡ്ജിലെ ജീവനക്കാരെ കൊണ്ട് ബിരിയാണിയും മാസ്‌കും ഇയാള്‍ വാങ്ങിപ്പിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കൊച്ചിയിലേക്ക് പോകണമെന്ന് പറഞ്ഞതാണ് ഇയാള്‍ മുറി ഒഴിഞ്ഞതെന്നും ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു.
നല്‍കിയത് 1500 രൂപ
വാടകയിനത്തില്‍ 1500 രൂപ ബിലാല്‍ നല്‍കിയതെന്ന് ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പറഞ്ഞു. പിന്നീട് ആലപ്പുഴയില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ ചേരാനെല്ലൂരിലെത്തി. ഇവിടെ ഹോട്ടലില്‍ പാചകക്കാരനായി ജോലിക്ക് കയറി. കൊല നടന്ന ദിവസം ബിലാലിനെ കണ്ടതായി പാറപ്പാടതെ ലോഡിങ് തൊഴിലാളികള്‍ മൊഴി നല്‍കി. ഇവിടെ നിന്ന് ഒരവസരം ഒത്തുവരുമ്പോള്‍ അസമിലേക്ക് തിരിക്കാനാണ് ബിലാല്‍ ലക്ഷ്യമിട്ടിരുന്നത്.
അജ്ഞാതര്‍ ആരാണ്
ഷീബയെ കൊലപ്പെടുത്തിയ സമയത്ത് വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചയാളെയും പ്രതി കാറുമായി രക്ഷപ്പെട്ട സമയത്ത് ബൈക്കില്‍ വീട്ടുവാതില്‍ക്കല്‍ നിന്നയാളെയുമാണ് പോലീസ് തിരയുന്നത്. ബിലാലിന്റെ മൊഴിയില്‍ ഇവരെ കുറിച്ച് പറയുന്നുണ്ട്. കൊല നടക്കുന്നതിനിടെ രണ്ട് തവണ വീട്ടിലെ കോളിംഗ് ബെല്ലടിച്ചിരുന്നു. കതക് തുറക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ മടങ്ങി പോയതെന്ന് ബിലാല്‍ പറഞ്ഞു. ഈ സമയം ഷീബയെയും സാലിയെയും ബിലാല്‍ ആക്രമിച്ചിരുന്നു. അലമാരയില്‍ സ്വര്‍ണവും പണവും തിരയുന്നതിനിടെയാണ് ബെല്ലടി കേട്ടത്. കാറില്‍ രക്ഷപ്പെടുന്നതിനിടെ ഗേറ്റിന് സമീപം ബൈക്കുമായി ഒരാള്‍ നിന്നിരുന്നതായും ബിലാല്‍ പറഞ്ഞു.
ചൂതാട്ടം ഹരം
ബിലാലിന് ചൂതാട്ടം ഹരമായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ബിലാലിന്റെ പ്രധാന ലക്ഷ്യം. പബ്ജിക്കപ്പുറം ഓണ്‍ലൈന്‍ റമ്മിയായിരുന്നു. ഇഷ്ടഗെയിം. പണം ഓണ്‍ലൈനായി നിക്ഷേപിച്ച് ഗെയിം കളിച്ചതിലൂടെ ഒരു ദിവസം 5000 രൂപ വരെ ബിലാല്‍ നേടിയിരുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടയില്‍ പോലും മൊബൈല്‍ ഗെയിമിലായിരുന്നു ശ്രദ്ധ. പിതാവിന്റെ കടയിലെ വരുമാനം നിലച്ചതും ക്രൂരകൃത്യത്തിന് കാരണമായിട്ടുണ്ട്.
ബാറ്ററികള്‍ മോഷ്ടിക്കും
പണം കണ്ടെത്താന്‍ എന്ത് മാര്‍ഗവും ബിലാല്‍ സ്വീകരിച്ചിരുന്നു. വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കലായിരുന്നു വിനോദം. ബാറ്ററി ബിലാലെന്ന ഇരട്ടപ്പേര് അങ്ങനെയാണ് ലഭിച്ചത്. ഒറ്റയടിക്ക് കൂടുതല്‍ പണമെന്ന ലക്ഷ്യത്തോടെയാണ് ഷീബയുടെ വീട്ടിലെത്തിയത്. കവര്‍ച്ചാ ശ്രമം പക്ഷേ കൊലപാതകത്തിലേക്കാണ് നയിച്ചത്. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം പ്രതിയുടെ ബുദ്ധിസാമര്‍ത്ഥ്യമാണ് തെളിയിക്കുന്നത്. ഷീബയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടതൊക്കെ കൃത്യമായി ചിന്തിക്കുന്ന ഒരാള്‍ മാത്രമേ ചെയ്യാറുള്ളൂ എന്നും പോലീസ് പറഞ്ഞു.