മകനെ സംശയമുണ്ടെന്ന് പൊലീസിനോട് പറഞ്ഞു, തൂക്കിക്കൊന്നാലും പിറകെ പോവില്ല..ബിലാലിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍...!!
കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ബിലാലുമായി തണ്ണീര്‍മുക്കത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ക്കൂട്ടവും കണ്ടെടുക്കുന്നതിനായിരുന്നു തെളിവെടുപ്പ്. കേസില്‍ അറസ്റ്റിലായ പ്രതി ബിലാല്‍ പ്രത്യേക പ്രകൃതക്കാരനായിരുന്നെന്നാണ് പറയപ്പെടുന്നത്.
ഇയാള്‍ പബ്ജി ഗെയിമിന് വല്ലാതെ അഡിക്റ്റായിരുന്നുവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പറയുന്നത്. ഷീബയും ഭര്‍ത്താവ് മുഹമ്മദ് സാലിയും ബിലാലുമായി നല്ല പരിചയമുള്ളവരായിരുന്നു. പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനാണ് ഇവരെ തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്. പണവും സ്വര്‍ണവും ഇവിടെ നിന്ന് മോഷ്ടിക്കുകയും ചെയ്തു. കേസില്‍ ബിലാല്‍ അറസ്റ്റിലായ മകന്‍ തെറ്റ് ചെയ്‌തെങ്കില്‍ തൂക്കിക്കൊന്നാലും ഇടപെടില്ലെന്നാണ് പിതാവ് പറയുന്നത്. മകന് വേണ്ടി ഇതിന് മുമ്പും പല കേസുകളിലും പിറകെ പോയിട്ടുണ്ടെന്നും പിതാവ് നിസാം പറഞ്ഞു.
ക്രൂര സ്വഭാവമാണ്
ബിലാലിന് ചില നേരം ക്രൂര സ്വഭാവമാണ്. അത് നന്നാക്കാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അവന്‍ കുറ്റം ചെയ്‌തെന്ന്് മനസ് പറയുന്നു. അവനാണ് അവരെ കൊന്നതെങ്കില്‍ തൂക്കിക്കൊന്നാലും ഞാന്‍ പിറകെ പോവില്ല- പ്രതി ബിലാലിന്റെ പിതാവ് നിസാം പറഞ്ഞു. താഴത്തങ്ങാടിയിലെ കൊലപാതക രീതി അറിഞ്ഞതുമുതല്‍ ഞാന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്തെങ്കിലും സൂചനയില്ലാതെ പുറത്തു പറയാന്‍ കഴിയുമോ. അവസാനം പൊലീസിനോട് ഞാന്‍ തന്നെയാണ് പറഞ്ഞത് എന്റെ മകനെ സംശയമുണ്ടെന്ന്. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് കാട്ടിത്തന്നപ്പോള്‍ എനിക്ക് ഉറപ്പായെന്ന് പിതാവ് പറഞ്ഞു.
ചില നേരത്തെ സ്വഭാവം
വീട്ടിലുണ്ടാവുമ്പോള്‍ അവന്റെ സ്വഭാവം പിശകാണ്. അത് നേരത്തെ അറിയാന്‍ കഴിയും. ഭക്ഷണം നേരാവണ്ണം കഴിക്കില്ല. പാതിരാത്രി വരെ പബ്ജി കളിച്ചുകൊണ്ടിരിക്കും. വെള്ളം മാത്രം കുടിക്കും. ഇങ്ങനെ കണ്ടുതുടങ്ങിയാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ വീടും വിട്ട് എവിടേക്കെങ്കിലും പോകും. അതാണ് പതിവ്. അതുകൊണ്ട് വീടിന്റെ മുന്നിലെയും പിറകിലെയും വാതില്‍ അടച്ച് താക്കോല്‍ അലമാരയില്‍ സൂക്ഷിക്കുകയാണ് പതിവ്. കോട്ടയത്തെ സ്വകാര്യ സ്‌കൂളിലാണ് പഠിച്ചത്. പത്താം ക്ലാസ് തോറ്റു. പിന്നെ ഓപ്പണ്‍ സ്‌കൂളില്‍ ചേര്‍ത്തു. എന്നിട്ടും രക്ഷപ്പെട്ടില്ല.
ഒറ്റയ്ക്ക് നടപ്പ്
അധികം കൂട്ടുകാര്‍ ഒന്നും ബിലാലിനുണ്ടായിരുന്നില്ല. എല്ലായ്‌പ്പോഴും ഒറ്റയ്ക്കാണ് നടപ്പ്. ഇതിന് മുമ്പും പല കേസിലും പെട്ടിട്ടുണ്ട്. മോഷണം, മാലപൊട്ടിക്കല്‍, അടിപിടി തുടങ്ങിയ എല്ലാ കേസും ഉണ്ട്. കുറെയെണ്ണത്തിന്റെ പിന്നാലെ പോയി ഞാനാണ് ജാമ്യമെടുത്തു കൊടുക്കുക. ചിലതൊക്കെ ഒത്തുതീര്‍പ്പാക്കും. ഇതിന് മുമ്പ് ഒരു കേസില്‍ ഒരു ലക്ഷം രൂപ കൊടുത്ത് ഒത്തുതീര്‍പ്പാക്കിയ കേസുകള്‍ ഉണ്ട്.
Recommended Video
ഷീബയെ അറിയാം
കൊല്ലപ്പെട്ട ഷീബയെ ഇവന് നന്നായി അറിയാം. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ അവരുടെ വീട്ടിലെ സാധനങ്ങള്‍ അവനാണ് ഒറ്റയ്ക്കാണ് മുകളില്‍ കൊണ്ടുവച്ചത്. ഞങ്ങളുടെ സഹോദരന്‍രെ വീട് അവരുടെ വീടിന്റെ പുറകുവശത്തായിരുന്നു. അവിടെ താമസിക്കുമ്പോഴാണ് അവരുമായി അടുപ്പം ഉണ്ടായതെന്നും പിതാവ് നിസാം പറഞ്ഞു.
ബിലാലിനെ കുടുക്കിയത്
കേസില്‍ ബിലാലിനെ കുടുക്കിയത് മൂന്ന് സൂചനകള്‍. ഒന്ന് ഷീബ അടുക്കളയില്‍ പുഴുങ്ങാന്‍ വെച്ചിരുന്ന മൂന്ന് മുട്ടയാണ്. ദമ്പതികള്‍ പൊതുവില്‍ ആരുമായും അടുപ്പം കാണിച്ചിരുന്നു. വീട്ടില്‍ലൈറ്റ് പോലും ഇടാതെ ടിവിയുടെ വെളിച്ചത്തിലാണ് ഇവര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. അങ്ങനെയുള്ളവര്‍ ഭക്ഷണം ഉണ്ടാക്കിയത് അടുപ്പമുള്ളവര്‍ക്ക് വേണ്ടിയാവുമെന്ന് ഉറപ്പാണ്. മൂന്നാമത്തെ മുട്ട ആര്‍ക്ക് വേണ്ടിയാണെന്നുള്ള ചോദ്യവും നിര്‍ണായകമായി. മറ്റൊന്ന് സിസിടിവി ദൃശ്യങ്ങളാണ്. രാവിലെ ഏഴരയോടെ കൈലി മുണ്ടുടുത്ത് വണ്ണം കൂടിയ ആള്‍ പാറപ്പാടം റോഡിലൂടെ നടന്നുപോകുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. കാര്‍ ഓടിച്ചിരുന്നപ്പോഴെല്ലാം ബിലാല്‍ അപകടമുണ്ടാക്കിയിരുന്നു. ഇയാള്‍ പെട്രോള്‍ പമ്പിലും അപകടം ഉണ്ടാക്കിയിരുന്നു. ഇതാണ് അവസാനത്തെ കുരുക്കായി മാറിയത്.
കൊലപാതകം ഇങ്ങനെ
ഞായറാഴ്ച്ചയാണ് ഷീബയില്‍ നിന്നും പണം കടമായി വാങ്ങാന്‍ ബിലാല്‍ തീരുമാനിച്ചത്. അന്ന് രാത്രി പുറത്തുപോയ ബിലാല്‍ അടുത്ത ദിവസം അതിരാവിലെ ഷീബയുടെ വീട്ടിലെത്തി. പക്ഷേ അവര്‍ ഉണര്‍ന്നിരുന്നില്ല. തുടര്‍ന്ന് കടയില്‍ പോയി കാപ്പി കുടിച്ച ശേഷം ഇവിടെ തിരികെയെത്തി. തുടര്‍ന്നാണ് ഷീബയോട് പണം കടം ചോദിക്കുന്നത്. പലപ്പോഴായി നല്‍കിയ പണം തിരിച്ച് ചോദിക്കുകയായിരുന്നു ഷീബ. ഇതിനിടെ സാലിക്ക് എത്തുകയും, ഷീബ അടുക്കളയിലേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ഹാളിലെ ടീപോയ് തകര്‍ത്ത് അതിന്റെ കഷ്ണം എടുത്ത് സാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ഷീബയെയും ആക്രമിച്ചു. ഷീബയുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ ഊരിയെടുത്തു. ഇതിനിടെ ഷീബ അനങ്ങിയത് കൊണ്ടാണ് രണ്ട് പേരെയും കമ്പി ചുറ്റിക്കെട്ടി ഷോക്കടിപ്പിക്കാന്‍ ശ്രമിച്ചത്.