ഇത് ബ്ലേഡ് മാഫിയ സ്റ്റൈൽ, കോട്ടയത്തെ നടുക്കിയ കൊലയിൽ പൊലീസിന് സൂചന; കൃത്യം നടത്തിയത് പരിചയക്കാരനോ?
കോട്ടയം: ഈ കൊവിഡ് കാലത്ത് കോട്ടയത്ത് പട്ടാപ്പകല്‍ നടന്ന കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. മോഷണശ്രമത്തിനിടെയാണ് കൊലപതാകം നടന്നതെന്നാണ് കരുതുന്നത്. വീട്ടമ്മയായ ഷീബ സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് അബ്ദുള്‍ സാലി ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സാലിക്ക് ബോധം വന്നാല്‍ മാത്രമേ കേസിന്റെ അന്വേഷണത്തിനായുള്ള വ്യക്തമായ തെളിവുകള്‍ ലഭിക്കുകയുള്ളൂ. ഇതിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഇതിനിടെ കൊലപാതകത്തിന് പിന്നില്‍ ബ്ലേഡ് സംഘമാണോ എന്ന സംശയവും പുറത്തുവരുന്നുണ്ട്. ഇതുവഴിയുള്ള അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം..
ബ്ലേഡ് സംഘത്തിന്റെ സ്‌റ്റൈല്‍
പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനം ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്നത് പൊതുവെ ബ്ലേഡ് സംഘത്തിന്റെ ശൈലിയാണ്. ബ്ലേഡ് സംഘത്തിന്റെ കേസുകളില്‍ ഈ സ്റ്റൈല്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് പൊലീസിന് സംശയത്തിന് കാരണമാക്കിയത്. കൂടാതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ സാലിക്കിന് ബ്ലേഡ് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതോടെ അന്വേഷണം ഈ വഴിക്കും കേന്ദ്രീകരിച്ചിട്ടുണ്ട്.
കവര്‍ച്ച മാത്രമായിരുന്നെങ്കില്‍
ആക്രമികളുടെ ലക്ഷ്യം കവര്‍ച്ച മാത്രമായിരുന്നെങ്കില്‍ പട്ടാപ്പകല്‍ അതിക്രമത്തിന് മുതിരേണ്ട ആവശ്യമില്ല. ഇവരുടെ പ്രധാന ലക്ഷ്യം ദമ്പതികളെ ഇല്ലാതാക്കുക മാത്രമായിരുന്നു. ദമ്പതികളുമായി അടുത്ത ബന്ധമുള്ളവര്‍ ആരോ ആണ് കൊലയ്ക്ക് പിന്നിലുള്ളതെന്നും സൂചനയുണ്ട്. കാരണം, പരിചയമുള്ളവര്‍ ആയതുകൊണ്ടാണല്ലോ ഇവര്‍ വാതില്‍ തുറന്നുകൊടുത്തത്. ഇതൊന്നും കൂടാതെ വന്നവര്‍ക്ക് കുടിക്കാനായി കാപ്പി എടുക്കാന്‍ അടുക്കളയില്‍ പോയിട്ടുണ്ട്. കാപ്പി ഉടഞ്ഞ ഗ്ലാസ് കൈയില്‍ നിന്ന് വീണ് ഉടഞ്ഞിരുന്നു. ഇത് പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊലയ്ക്ക് പിന്നില്‍
ആക്രമണം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ദമ്പതികള്‍ക്ക് വ്യക്തമായി അറിയാം. ഇവരുടെ പേര് വിവരങ്ങള്‍ പുറത്താകാതിരിക്കാനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷോക്കടിപ്പിച്ചതും വീട്ടിലെ ഗ്യാസ് തുറന്നുവിട്ടതും ഇതിനാണ്. ഭര്‍ത്താവ് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സാലിക്ക് ആശുപത്രിയില്‍ നിന്ന് ബോധം തെളിഞ്ഞാല്‍ മാത്രമേ പ്രതികളെ കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളൂ. വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ട കാര്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കുമരകം ഭാഗത്തേക്കാണ് കാര്‍ പോയിട്ടുള്ളത്. ഇക്കാര്യം സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
സിസിടിവി ദൃശ്യം
കൊലപാതകം നടന്ന വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വാഗ്‌നര്‍ കാറിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സമീപത്തെ വീട്ടില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ ലഭിച്ചത്. ആക്രമണം നടന്നതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ കാറില്‍ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാര്‍ പോയിട്ടുള്ളത്. ഇതോടെ സമീപത്തെ വീടുകളില്‍ നിന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതായി പുറത്തറിയുന്നത്.
ഗ്യാസിന്റെ മണം
കൊല്ലപ്പെട്ട ഷീബയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാനെത്തിയ യുവാക്കളാണ് വീട്ടില്‍ നിന്ന് ഗ്യാസിന്റെ മണം പുറത്തുവരുന്നായി അറിഞ്ഞത്. ഇതോടെ യുവാക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴായായിരുന്നു ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഉള്‍ഭാഗം പാചക വാതകം നിറഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനാല്‍ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന നടത്താതെ മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടതെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
താഴത്തങ്ങാടി കൊലപാതകം: മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ; ഷോക്കടിപ്പിച്ചെന്ന്
ഷീബയേയും ഭർത്താവിനേയും ടീപോയ് കൊണ്ട് അടിച്ച് വീഴ്ത്തി, ഷോക്കടിപ്പിക്കാനും ശ്രമിച്ചു!