'മാനേജ്‌മെന്റ് ക്വാട്ടയിൽ വന്ന നേതാവ്, പോസ്റ്റർ ഒട്ടിച്ചവരുടെ കഷ്ടപ്പാട് മനസിലാവില്ല'; ശബരിനാഥന് വിമർശനം
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനെതിരെ രൂക്ഷവിമര്‍ശനം. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ ശബരിനാഥനെ തേടി വിമര്‍ശനം എത്തിയിരിക്കുന്നത്. ശബരിനാഥന്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ നേതാവായ വ്യക്തിയാണെന്നാണ് വിമര്‍ശനം. അതുകൊണ്ട് പോസ്റ്റര്‍ ഒട്ടിച്ച് നടക്കുന്നവരുടെ കഷ്ടപ്പാടുകള്‍ മനസിലാകില്ലെന്നുമാണ് ഉയരുന്ന വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മിറ്റിയാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ ശബരിനാഥന്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് ശബരിനാഥനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 35 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറ് പേരാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. നാട്ടകം സുരേഷിനെ വിമര്‍ശിച്ച ശബരിനാഥനെതിരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ നേട്ടത്തില്‍ മറ്റുള്ളവര്‍ അസൂയപ്പെടും; ധനലാഭവും പ്രണയ സാഫല്യവും; ഈ രാശിക്കാരാണോ
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കയാണ്. ഒരു വിഭാഗം നേതാക്കള്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. നാട്ടകം സുരേഷിനെ അപമാനിക്കുന്ന പ്രസ്താവനയാണ് ശബരി നാഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കമ്മിറ്റി വിമര്‍ശിച്ചു. ഇത് ഡി സി സി പ്രസിന്റിന്റെ വില അറിയാത്തതിനാലാണ് എന്ന് ഒരു വിഭാഗം വിമര്‍ശിച്ചു.
ശശി തരൂരിന് വേദിയൊരുക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുണ്ടായത്. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ പരിപാടി സംഘടിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനമാണ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് നേരെ ഉയര്‍ന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടികള്‍ വാട്ട്‌സാപ്പില്‍ കൂടിയാലോചിച്ചല്ല നടപ്പാക്കേണ്ടതെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ജില്ലാ കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം പരിപാടികള്‍ സംഘടിപ്പിക്കാന്‍. ശശി തരൂരിന്റെ പരിപാടി സംഘടിപ്പിക്കുന്നതിന് ഇത്തരം ഒരു കൂടിയാലോചനയും ഉണ്ടായില്ലെന്നും കമ്മിറ്റി വിമര്‍ശിച്ചു.
വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍
അതേസമയം, ശബരീനാഥനെതിരെ നാട്ടകം സുരേഷും രംഗത്തെത്തിയിരുന്നു. ശബരിനാഥന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നിട്ട് എത്രനാളായി എന്ന് എല്ലാവര്‍ക്കുമറിയാമെന്നും ശബരിനാഥന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ലെന്നുമാണ് നാട്ടകം സുരേഷ് പറഞ്ഞത്. ഒരു ടാറ്റ കമ്പനി ജീവനക്കാരനില്‍ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥനെന്നും അറിവ് കുറവുണ്ടെങ്കില്‍ പഠിക്കണമെന്നുമാണ് നാട്ടകം സുരേഷ് വിമര്‍ശിച്ചത്.
കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടി ഡി സി സി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാന്‍ പാടില്ലെന്ന കെ എസ് ശബരിനാഥന്റെ പരാമര്‍ശത്തോടെയായിരുന്നു സുരേഷിന്റെ പ്രതികരണം പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഏറെ നാള്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. യൂത്ത് കോണ്‍ഗ്രസ് പരിപാടികളൊക്കെ കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്.
യൂത്ത് കോണ്‍ഗ്രസിന്റെ തരൂര്‍ പരിപാടിയെ സംബന്ധിച്ച് ഡി സി സിയെ അറിയിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റിയില്‍ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അതേസമയം, ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണ്.
ശശി തരൂരിന്റെ പരിപാടിയെപറ്റി യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റിയില്‍ ആലോചിച്ചിട്ടില്ലെന്നു ഒരു വിഭാഗം പറയുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സ് പരിപാടി ഡി സി സി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാന്‍ പാടില്ലെന്ന ശബരിനാഥന്റെ പരാമര്‍ശം വിവാദമായതോടെ എല്ലാ കോണുകളില്‍ നിന്നും ശബരിനാഥനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ശശി തരൂരിന്റെ കേരള പര്യടനം ആരംഭിച്ചത് മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ പൊട്ടലും ചീറ്റലും പതിവാകുകയാണ്.