പുതുപ്പള്ളി പഞ്ചായത്ത് പിടിക്കാൻ സിപിഎം; ഉമ്മൻ ചാണ്ടിയെ വെട്ടാൻ ജോസ് മതിയാകുമോ? ആഞ്ഞുപിടിച്ചാൽ...
കോട്ടയം: കോണ്‍ഗ്രസിന്റെ കുത്തക പഞ്ചായത്ത് എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഒരു പഞ്ചായത്തായിരുന്നു പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത്. കേരള കോണ്‍ഗ്രസിന്റെ ഈറ്റില്ലമായ കോട്ടയത്ത് അവര്‍ക്ക് ഒരു സീറ്റ് പോലുമില്ലാത്ത പഞ്ചായത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീടിരിക്കുന്ന പഞ്ചായത്ത്.
കോട്ടയത്ത് കോണ്‍ഗ്രസ് ലക്ഷ്യം ഒറ്റക്ക് 15 സീറ്റില്‍ വിജയം; ലീഗിനും സീറ്റ് നല്‍കും, ജോസഫിന് അതൃപ്തി
എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇവിടെ സിപിഎമ്മും എല്‍ഡിഎഫും ഉണ്ടാക്കിയ നേട്ടം സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇത്തവണ ജോസ് കെ മാണി വിഭാഗം കൂടി എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പഞ്ചായത്ത് ഇടത്തേക്ക് മറിയുമോ എന്നാണ് ചോദ്യം. ചിരിച്ചുതള്ളേണ്ട ഒന്നല്ല, സാധ്യതകള്‍ അനവധിയാണ്. പരിശോധിക്കാം...
കോണ്‍ഗ്രസിന്റെ സ്വന്തം
കുത്തക കോണ്‍ഗ്രസ് പഞ്ചായത്താണ് പുതുപ്പള്ളി. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ്സിന് പോലും പ്രവേശനമില്ലാത്ത പഞ്ചായത്ത്. കാലങ്ങളായി കോണ്‍ഗ്രസ് മാത്രം ഭരിക്കുന്ന പഞ്ചായത്താണിത്. കഴിഞ്ഞ അമ്പത് വര്‍ഷമായി ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി നിയമസഭ മണ്ഡലത്തിന്റെ ഭാഗം.
ഞെട്ടിച്ച തിരഞ്ഞെടുപ്പ്
എന്നാല്‍ 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. 18 വാര്‍ഡുകളുള്ള പുതുപ്പള്ളി പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറിയത്. അതില്‍ തന്നെ അഞ്ചിടത്ത് വിജയിച്ചത് സിപിഎം.
വന്‍ തിരിച്ചടി
2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഒന്ന് പരിശോധിക്കാം. അപ്പോഴാണ് കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി എത്രത്തോളമെന്ന് മനസ്സിലാവുകയുള്ളു. 2010 ല്‍ 18 ല്‍ 13 സീറ്റുകളിലും വിജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. സിപിഎമ്മിന് കിട്ടിയതാകട്ടെ രണ്ട് സീറ്റും. അവിടെ നിന്നാണ് സിപിഎം 2015 ല്‍ 5 സീറ്റില്‍ വിജയിച്ച് കയറിയത്.
മൂന്ന് വാര്‍ഡുകള്‍ മാറി മറിഞ്ഞാല്‍
18 വാര്‍ഡുകളുള്ള പുതുപ്പള്ളി പഞ്ചായത്തില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 10 സീറ്റാണ്. നിലവിലെ സാഹചര്യത്തില്‍ അധികമായി രണ്ട് സീറ്റ് കൂടി സിപിഎമ്മിന് കിട്ടിയാല്‍ കക്ഷി നില 9-9 ആകും. ഒരുപക്ഷേ, കോണ്‍ഗ്രസ് ഇത്തവണ ഏറ്റവും ഭയക്കുന്നതും അത് തന്നെയാണ്.
ജോസ് പക്ഷം വരുമ്പോള്‍
കോട്ടയം ജില്ലയില്‍ മൊത്തത്തില്‍ കേരള കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ട്. ജോസ് കെ മാണി വിഭാഗം എത്തുന്നതോടെ പുതുപ്പള്ളി പഞ്ചായത്തിലും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഇത്തവണ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചെടുത്താല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ അട്ടിമറിയ്ക്കാനുള്ള സാധ്യതകള്‍ തെളിയുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.
കോണ്‍ഗ്രസിന്റെ പ്രതീക്ഷ
ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പഞ്ചായത്ത് ആയതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധികം ഭയക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ പോരാട്ടങ്ങള്‍ നടന്നപ്പോഴെല്ലാം ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ പാരമ്പര്യം എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തവണ പഞ്ചായത്തില്‍ മികച്ച ഭൂരിപക്ഷം നേടാനാകുമെന്നാണ് അവര്‍ കരുതുന്നത്.
2005 ല്‍ സംഭവിച്ചത്
ഇതോടൊപ്പം പറയേണ്ട മറ്റൊരു ചരിത്രം കൂടിയുണ്ട് പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്. 2005 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അഞ്ച് പേര്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട കെ കരുണാകരന്റെ ഡിഐസിയ്ക്കും പുതുപ്പള്ളി പഞ്ചായത്തില്‍ ഒരു സീറ്റ് കിട്ടി. രണ്ട് സ്വതന്ത്രരും കൂടി പ്രതിപക്ഷത്ത് അന്ന് 8 പേരുണ്ടായിരുന്നു.
17 വാര്‍ഡുകളായിരുന്നു അന്ന് പുതുപ്പള്ളി പഞ്ചായത്തില്‍. അതില്‍ ഒമ്പത് എണ്ണത്തില്‍ വിജയിച്ച് ഒറ്റ വാര്‍ഡിന്റെ ബലത്തില്‍ ആയിരുന്നു കോണ്‍ഗ്രസ് അന്ന് ഭരണം നിലനിര്‍ത്തിയത്.
പുതുപ്പള്ളി മണ്ഡലം
എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. പുതുപ്പള്ളി, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനും എന്നിവയാണ് അവ. ഇതില്‍ വാകത്താനം പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭരണമുള്ളത്. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇവിടെ എല്‍ഡിഎഫ് ഭരണം.
Recommended Video
ജോസിനെ ഞെട്ടിച്ച് ജോസഫ്! പാലായിൽ റോഷിയെന്ന്... കാപ്പൻ യുഡിഎഫിന്, കടുത്തുരുത്തിയിൽ മുട്ടുവിറയ്ക്കും