തിരുവഞ്ചൂരിന്റെ ആര്‍എസ്എസ് മീറ്റിങ്, ബിജെപി സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകള്‍! കോട്ടയം ഇടതിനെ ഞെട്ടിക്കുമോ
കോട്ടയം: ഇടതുമുന്നണിയ്ക്കും വലതുമുന്നണിയ്ക്കും ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ജില്ല കോട്ടയമാണ്. ജോസ് കെ മാണിയുടെ വരവ് തങ്ങളുടെ ശക്തി കൂട്ടിയെന്ന് കാണിക്കാന്‍ എല്‍ഡിഎഫും ജോസ് പോയത് തങ്ങളെ ഒരുതരത്തിലും ബാധിച്ചില്ലെന്ന് കാണിക്കാന്‍ യുഡിഎഫും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കോട്ടയത്ത് ബിജെപിയുടെ വോട്ട് കച്ചവടമോ... 200 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല; പിന്നില്‍ എന്ത് രഹസ്യം
അതിനിടെയാണ് കോട്ടയം ജില്ലയില്‍ പലയിടത്തും ബിജെപിയും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത്. ഇതിന് പിന്നില്‍ പരസ്യമാക്കാന്‍ പറ്റാത്ത കാരണമുണ്ട് എന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പറയുകയും ചെയ്തു. അതിന് മുന്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രണ്ട് തവണ ആർഎസ്എസ് ഓഫീസ് സന്ദർശിക്കുകയും ചെയ്തു. ഇതോടെ കോട്ടയത്ത് ഇടതുമുന്നണി ആകെ ആശയക്കുഴപ്പത്തിലാണ്. വിശദാംശങ്ങള്‍...
ഉറച്ച പ്രതീക്ഷ
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയ വോട്ടുകള്‍ ആയിരിക്കും ഫലങ്ങള്‍ മാറ്റിമറിയ്ക്കുക. സ്ഥിരമായി യുഡിഎഫിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളില്‍ ഒരു ഭാഗം തങ്ങള്‍ക്ക് കിട്ടിയാല്‍ അത് എന്തായാലും നേട്ടമുണ്ടാക്കും എന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു എല്‍ഡിഎഫ്. കോട്ടയത്ത് ഇത്തവണ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നു.
യുഡിഎഫ് ആശങ്ക
ജോസ് കെ മാണിയുടെ വിടവ് എങ്ങനെ നികത്തും എന്നത് സംബന്ധിച്ച് യുഡിഎഫിനും ആശങ്കയുണ്ട്. പിസി ജോര്‍ജ്ജിനേയും പിസി തോമസിനേയും ജോസഫ് ഗ്രൂപ്പില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോസഫിനൊപ്പം എത്തി എന്നത് മാത്രമായിരുന്നു ഏക ആശങ്ക.
ബിജെപി കൂടി വന്നാല്‍
അത്തരമൊരു സാഹചര്യത്തില്‍ ബിജെപി കൂടി ശക്തമായി മത്സര രംഗത്ത് വന്നാല്‍ അത് ഏറ്റവും തിരിച്ചടിയാവുക യുഡിഎഫിനും കോണ്‍ഗ്രസ്സിനും ആകുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു. ഇത്തവണ കോട്ടയത്ത് 17 തദ്ദേശ സ്ഥാപനങ്ങളില്‍ എങ്കിലും അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.
മത്സരിക്കുന്നില്ല
എന്നാല്‍ ജില്ലയില്‍ ഇരുനൂറില്‍ പരം വാര്‍ഡുകളില്‍ ബിജെപിയ്‌ക്കോ എന്‍ഡിഎയ്‌ക്കോ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. നഗരസഭകളില്‍ നാല്‍പത് ശതമാനത്തോളം വാര്‍ഡുകളില്‍ മത്സരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ വാര്‍ഡുകളില്‍ എല്ലാം ഇത് ഗുണം ചെയ്യുക കോണ്‍ഗ്രസ്സിനും യുഡിഎഫിനും ആയിരിക്കും.
നിര്‍ണായകമായ പാല
കോട്ടയത്ത് നഗരസഭകളില്‍ നിര്‍ണായക പോരാട്ടം നടക്കുന്ന സ്ഥലമാണ് പാലാ. ജോസിനും ജോസഫിനും ഒരുപോലെ ശക്തിതെളിയിക്കേണ്ട സ്ഥലം. എന്നാല്‍ പാലാ നഗരസഭയില്‍ ബിജെപി-എന്‍ഡിഎ ആകെ മത്സരിക്കുന്നത് ഏഴ് വാര്‍ഡുകളില്‍ മാത്രമാണ്. കടുത്ത മത്സരം നടക്കുന്ന ഈരാറ്റുപേട്ടയില്‍ ആറ് സ്ഥാനാര്‍ത്ഥികളും.
തിരുവഞ്ചൂര്‍ നടത്തിയത്
മുന്‍ മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ട് തവണയാണ് പനച്ചിക്കാട്ടുള്ള ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശിച്ചത്. ചര്‍ച്ചകളുടെ കാര്യം തിരുവഞ്ചൂര്‍ നിഷേധിച്ചെങ്കിലും ഇടതുപക്ഷം ഇപ്പോള്‍ വലിയ സംശയത്തില്‍ തന്നെയാണ്.
വോട്ട് മറിച്ചാല്‍
കോട്ടയത്ത് ശക്തമായ മത്സരം നടക്കുന്ന സ്ഥലങ്ങളില്‍ ബിജെപി വോട്ട് മറിച്ചാല്‍, ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിയ്ക്കായിരിക്കും അത് വഴിവയ്ക്കുക. മാത്രമല്ല, ചില സ്ഥലങ്ങളില്‍ ബിജെപിയ്ക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ 17 തദ്ദേശ സ്ഥാപനങ്ങള്‍ എന്ന ബിജെപി ലക്ഷ്യം സാധ്യമാകുമോ എന്നും നിരീക്ഷികര്‍ ഉറ്റുനോക്കുന്നുണ്ട്.
എന്താണ് ആ രഹസ്യം
ഇതിനിടയിലാണ് സ്ഥാനാര്‍ത്ഥികളില്ലാത്തത് സംബന്ധിച്ച് പരസ്യമാക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു തന്നെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ഇടതുമുന്നണി വോട്ടുകച്ചവടം എന്ന വാദത്തെ ബലപ്പെടുത്താന്‍ ശക്തമായി ഉന്നയിക്കുന്നത്.
ആളില്ലാത്തതോ
പലയിടത്തും ബിജെപിയ്ക്കും മുന്നണിയ്ക്കും സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതാണ് പ്രശ്‌നമെന്നും വാര്‍ത്തകളുണ്ട്. സംസ്ഥാന വ്യാപകമായി എണ്ണായിരത്തോളം വാര്‍ഡുകളില്‍ ബിജെപിയ്‌ക്കോ എന്‍ഡിഎയ്‌ക്കോ സ്ഥാനാര്‍ത്ഥികളും ഇല്ല