തെരുവിൽ നിന്നും ചെന്നൈയിലെ അഗതി മന്ദിരത്തിലേക്ക്.. മലയാളിയായ മാഗി യഥാർത്ഥത്തിൽ കോടീശ്വരി!
ചെന്നൈ: മലയാളിയായ മാഗി ഇപ്പോള്‍ ചെന്നൈയിലെ അഗതി മന്ദിരത്തിലാണ്. ചെന്നൈയിലെ തെരുവില്‍ നിന്നുമാണ് മാഗി അനാഥ മന്ദിരത്തിലേക്ക് എത്തിയത്. തന്റെ ജീവിതത്തെയോ കുടുംബത്തെയോ കുറിച്ച് കൃത്യമായിട്ടൊന്നും മാഗിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
മാഗി ആരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ചെന്നെത്തി നിന്നത് കോട്ടയത്തുള്ള തൂമ്പില്‍ കുടുംബത്തില്‍. അഗതിമന്ദിരത്തില്‍ അനാഥയെപ്പോലെ കഴിയുന്നത് കോടികളുടെ സ്വത്തിന്റെ അവകാശിയാണ്. മാതൃഭൂമി പുറത്ത് വിട്ട വാര്‍ത്ത ഇങ്ങനെയാണ്:
ആരാണ് മാഗി
ചെന്നൈയിലെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന മാഗിയെ പോലീസാണ് അയനാവരത്തുള്ള അഗതി മന്ദിരത്തില്‍ എത്തിച്ചത്. മാഗിക്ക് പഴയതൊന്നും കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല മാനസിക വൈകല്യവും ഉണ്ട്. തന്റെ പേരും സ്ഥലവുമെല്ലാം മാഗിക്ക് ഓര്‍മ്മയുണ്ട്. എന്നാല്‍ വീടിനെയോ കുടുംബത്തെയോ കുറിച്ച് കൃത്യമായ വിവരങ്ങള്‍ മാഗിയില്‍ നിന്ന് പോലീസിന് ലഭിച്ചില്ല.
തനിച്ചായപ്പോൾ തെരുവിലേക്ക്
മാഗി പറയുന്നത് താന്‍ താംബരത്ത് വാടകവീട്ടില്‍ കഴിയുകയായിരുന്നു എന്നാണ്. ഭര്‍ത്താവ് സുവിശേഷ പ്രാസംഗികന്‍ ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവ് മരിച്ചു. ഇതോടെ മാഗിക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാതാവുകയും തെരുവിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ കൂടുതലൊന്നും മാഗി പറയുന്നില്ല.
കോട്ടയംകാരി മലയാളി
ഇതേത്തുടര്‍ന്നാണ് സാമൂഹ്യപ്രവര്‍ത്തകരടക്കം മാഗിയെ തിരിച്ചറിയാനുള്ള അന്വേഷണം നടത്തിയത്. അന്‍പകം എന്ന സ്ഥാപനത്തിന്റെ സ്ഥാപന ട്രസ്റ്റിയായ മുഹമ്മദ് റാഫി മാഗിയുടെ ചിത്രം വെച്ച് അന്വേഷണം നടത്തി. ഒടുവില്‍ കോട്ടയത്തുള്ള ബേബി ഈപ്പന്‍ മാഗിയെ തിരിച്ചറിയുകയായിരുന്നു. തൂമ്പില്‍ കുടുംബാംഗം പരേതനായ മാത്തന്റെ മകളാണ് മാഗി.
മാഗി കോടീശ്വരി
കോട്ടയം തിരുനക്കരയില്‍ കോടികള്‍ വിലയുള്ള വന്‍ ഭൂസ്വത്തിന് അവകാശിയാണ് മാഗി. ഒന്നരക്കോടിയോളം വിലയുള്ള സ്വത്തിന് മാഗി അവകാശിയാണ്. സെന്റിന് പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 20 സെന്റ് സ്ഥലമാണ് തിരുനക്കരയില്‍ ഉള്ളത്. എന്നാല്‍ ഈ സ്ഥലം തന്റെ മാതാപിതാക്കള്‍ സഹോദരനായ മനോജിന്റെ പേര്‍ക്ക് എഴുതി വെച്ചിരിക്കുകയാണെന്ന് മാഗി പറയുന്നു.
പ്രതികരിക്കാതെ സഹോദരൻ
എന്നാല്‍ മാഗിയുടേയും മനോജിന്റെയും പേരിലാണ് സ്ഥലം. നേരത്തെ ഒരു തവണ ഈ സ്ഥലം വില്‍പ്പന നടത്താന്‍ മനോജ് ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. മാഗി കൂടി അവകാശിയാണ് എന്നതാണ് കാരണം. മുഹമ്മദ് റാഫി മനോജിനെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും മാഗിയെക്കുറിച്ച് സംസാരിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മാഗിയുടേത് പ്രണയ വിവാഹം ആയിരുന്നു.