പാലാ കൂടാതെ കുട്ടനാടും കായംകുളവും വേണം, കേരള എന്‍സിപി പാർട്ടി രൂപീകരണം വേഗത്തിലാക്കി കാപ്പൻ
കോട്ടയം: പാലാ സീറ്റിന്റെ പേരില്‍ ഉടക്കി എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് എത്തുമ്പോള്‍ ഉന്നമിടുന്നത് മറ്റ് രണ്ട് മണ്ഡലങ്ങള്‍ കൂടിയാണ്. കുട്ടനാട്, കായംകുളം സീറ്റുകള്‍ ആണ് യുഡിഎഫിനോട് കാപ്പന്‍ ആവശ്യപ്പെടുന്നത്. കേരള എന്‍സിപി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേരാനാണ് മാണി കാപ്പന്‍ ഉദ്ദേശിക്കുന്നത്. പാര്‍ട്ടി രൂപീകരണം ഉടനെ തന്നെ ഉണ്ടായേക്കും.
Recommended Video
പാര്‍ട്ടി രൂപീകരണം വേഗത്തിലാക്കാന്‍ കാപ്പന്‍ പത്തംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. മാണി സി കാപ്പനാണ് സമിതി ചെയര്‍മാന്‍. അഡ്വക്കേറ്റ് ബാബു കാര്‍ത്തികേയന്‍ ആണ് കണ്‍വീനര്‍. കേരള എന്‍സിപി പാര്‍ട്ടിയുടെ ഭരണഘടന, കൊടി, രജിസ്‌ട്രേഷന്‍ എന്നിവയെ കുറിച്ച് തീരുമാനമെടുക്കുക എന്നതാണ് പത്തംഗ സമിതിയുടെ ചുമതല.
പത്ത് എന്‍സിപി സംസ്ഥാന നേതാക്കളാണ് മാണി സി കാപ്പനൊപ്പം യുഡിഎഫ് വിട്ടത്. ഇവരില്‍ മൂന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും ഉണ്ട്. തനിക്കൊപ്പം യുഡിഎഫിലേക്ക് എത്തുന്നവരില്‍ രണ്ട് പേര്‍ക്ക് സീറ്റ് നല്‍കണം എന്നാണ് കാപ്പന്റെ ആവശ്യം. എന്‍സിപിയുടെ സീറ്റായ കുട്ടനാട് കൂടാതെ കായംകുളവുമാണ് കാപ്പന്‍ ആവശ്യപ്പെടുന്നത്. ഈ മാസം തന്നെ കാപ്പന്‍ ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനുളള നീക്കത്തിലാണ്.
ഈ മാസം 28ന് മുന്‍പായി തന്നെ ജില്ലാ കമ്മിറ്റികളുടെ പുനസംഘടന പൂര്‍ത്തിയാക്കും. പാലായിലെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാത്ര നടത്താനുളള തയ്യാറെടുപ്പിലുമാണ് മാണി സി കാപ്പന്‍. അതേസമയം കാപ്പന്‍ യുഡിഎഫ് ഘടകക്ഷിയാകുന്നതിന് പകരം കോണ്‍ഗ്രസില്‍ ചേരണം എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെടുന്നത്. കാപ്പനെ ഘടകകക്ഷിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ദേശീയ നേതൃത്വം വേണം തീരുമാനമെടുക്കാന്‍ എന്നും മുല്ലപ്പളളി പറയുന്നു. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം എന്നാണ് മുല്ലപ്പളളി നേരത്തെ മുതല്‍ ആവശ്യപ്പെടുന്നത്.