പിജെ ജോസഫിനെ തള്ളാതെ മാണി സി കാപ്പൻ, നിലവിൽ എൻസിപിയും താനും എൽഡിഎഫിൽ തന്നെയെന്ന് കാപ്പൻ
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാര്‍ത്ഥിയായി മത്സരിക്കും എന്നുളള പിജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി മാണി സി കാപ്പന്‍. പിജെ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. പിജെ ജോസഫ് കുടുംബ സുഹൃത്താണെന്നും കാപ്പന്‍ പ്രതികരിച്ചു. അതേസമയം ജോസഫ് പറഞ്ഞത് മാണി സി കാപ്പന്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ താനും എന്‍സിപിയും എല്‍ഡിഎഫില്‍ തന്നെയാണെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
ശരദ് പവാറിന്റെ എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നും പാലാ സീറ്റ് ജോസഫ് വിഭാഗം വിട്ട് കൊടുക്കും എന്നുമാണ് പിജെ ജോസഫ് നേരത്തെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് എന്‍സിപി നേതൃത്വവും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പിജെ ജോസഫിനെ തളളി രംഗത്ത് വന്നിട്ടുണ്ട്. പിജെ ജോസഫിന് അങ്ങനെ പറയാന്‍ അവകാശം കൊടുത്തിട്ടുണ്ടാകുമെന്നും അതാരും ഗൗരവത്തില്‍ എടുക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കെഎം മാണിയുടെ മരണ ശേഷം പാലാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് യുഡിഎഫ് കോട്ട എല്‍എഡിഎഫ് മാണി സി കാപ്പനിലൂടെ പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണിയും പിജെ ജോസഫും തമ്മിലുളള ഏറ്റുമുട്ടലും മാണി സി കാപ്പന്റെ വിജയത്തെ സഹായിച്ചു. എന്നാല്‍ ജോസ് കെ മാണി ഇടത് പക്ഷത്ത് എത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ട് കൊടുക്കേണ്ടി വരും എന്നുളള ആശങ്കയിലാണ് കാപ്പനും എന്‍സിപിയും.
പാലാ സീറ്റ് താന്‍ മത്സരിച്ച് ജയിച്ച സീറ്റാണെന്നും ഒരു സാഹചര്യത്തിലും അത് ജോസ് കെ മാണിക്ക് വിട്ട് കൊടുക്കില്ലെന്നുമാണ് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നത്. പാലാ എന്‍സിപിയുടെ സീറ്റാണെന്നും തങ്ങള്‍ തന്നെ മത്സരിക്കുമെന്നും പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നു. പാലാ ജോസ് കെ മാണിക്ക് നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയാണെങ്കില്‍ എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗത്തേയും കൊണ്ട് മാണി സി കാപ്പന്‍ യുഡിഎഫിലെത്തിയേക്കും. പാലാ സീറ്റ് നല്‍കാം എന്ന് യുഡിഎഫ് നേതൃത്വം കാപ്പന് വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.