കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലുളള പെൺകുട്ടി തൂങ്ങി മരിച്ചു! റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനി
കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. ഇരുപത് വയസ്സുകാരിയായ വിഷ്ണുപ്രിയ ആണ് തൂങ്ങി മരിച്ചത്. പായിപ്പാട് സ്വദേശിനിയാണ്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ആയിരുന്നു വിഷ്ണുപ്രിയ. ഒരാഴ്ച മുന്‍പാണ് വിഷ്ണു പ്രിയ റഷ്യയില്‍ നിന്നും പായിപ്പാട്ടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ വിഷ്ണു പ്രിയ തനിച്ച് മാത്രമേ ഉണ്ടായിരുന്നുളളൂ. വീട്ടിലുളള മറ്റുളളവര്‍ ബന്ധുവീടുകളിലേക്ക് തല്‍ക്കാലത്തേക്ക് താമസം മാറിയിരുന്നു. തിങ്കളാഴ്ച പതിവ് പോലെ വിഷ്ണു പ്രിയ വീട്ടുകാരോട് ഫോണില്‍ സംസാരിച്ചിരുന്നു. ഉച്ചയ്ക്കാണ് അവസാനമായി ഫോണില്‍ വിഷ്ണു പ്രിയ സംസാരിച്ചത്.
Recommended Video
പിന്നീട് വൈകിട്ട് വിഷ്ണുപ്രിയയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ വീട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് വിഷ്ണു പ്രിയ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത് എന്നാണ് വിവരം.
വിഷ്ണുപ്രിയ തൂങ്ങി മരിക്കാനുളള കാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പോ മറ്റോ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യ സംബന്ധിച്ച് തൃക്കൊടിത്താനം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിഷ്ണു പ്രിയയുടെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് എന്നിവ പോലീസ് പരിശോധിക്കുന്നു. വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് ഉണ്ടോ എന്ന് കണ്ടെത്താന്‍ സ്രവ പരിശോധന നടത്തും. ക്വാറന്റൈനില്‍ കഴിയുന്നത് കാരണമുളള മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പെടെ ഉളള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
കോട്ടയം ജില്ലയില്‍ ഇന്നലെ പത്തു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നും രണ്ടു പേര് ചെന്നൈയില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേര് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന ബന്ധുക്കളാണ്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ 12 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. ജില്ലയില്‍ 12 പേര് രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 141 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.