എംജി സര്‍വ്വകലാശാല സംഘര്‍ഷം: എസ്എഫ്ഐയുടെ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസ്
കോട്ടയം: എംജി സര്‍വ്വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുടെ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഗാന്ധി നഗര്‍ പൊലീസ് നല്കിയ പരാതിയിലാണ് ഇപ്പോള്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതിപേര് വിളിച്ച് ഒരു പ്രവര്‍ത്തകനെ അധിക്ഷേപിച്ചെന്നും വനിത പ്രവര്‍ത്തകരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
സിപിഎം സെക്രട്ടറിക്ക് മറുപടി പറയാൻ മണി ചെയിൻ സതീശൻ ആയിട്ടില്ല; ഓർമ്മവന്നത് പ്രജയിലെ രംഗമെന്ന് അൻവർ
എംജി സര്‍വ്വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു രംഗത്തെത്തിയിരുന്നു. തന്നെ ബലാത്സംഗം ചെയ്യുമെന്നും എസ്എഫ്ഐക്കെതികരെ നിന്നാല്‍ തന്തയില്ലാത്ത കുട്ടിയെ ഉണ്ടാക്കിത്തരുമെന്നും പറഞ്ഞതായും ആരോപിച്ചിരുന്നു. കൂടാതെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, ജില്ല സെക്രട്ടറി സി എ അമല്‍, പ്രജിത് കെ ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ എം ആരുണ്, നേതാക്കളായ ഷിയാസ്, ടോണി കുര്യാക്കോസ്, സുധിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ആക്രമണത്തിന് ഇരയായ നിമിഷ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് രജിസ്റ്റര്‍ ചെയ്തത്. ഒരു പ്രകോപനവുമില്ലാതെ 50ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ എസ് എഫ് ഐ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യ ശ്രമം തുടങ്ങി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ജാമ്യാപേക്ഷ നല്‍കുന്നത് സിപിഎം എറണാകുളം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നാണ് സൂചന.
അതേസമയം, എഐഎസ്എഫ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നാണ് എസ് എഫ് ഐ പറയുന്നത്.
വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റുധാരണ പരത്തി, കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ ഐ എസ് എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം എന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന് ദേവ്, പ്രസിഡന്‍് വി എ വീനിഷ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.
എം ജി സര്‍വ്വകലാശാല സെനറ്റ്- സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ് എഫ് ഐ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ് എഫ് ഐ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എ ഐ എസ് എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് എസ് എഫ് ഐ പറയുന്നു.
Recommended Video
പഞ്ചാബ് ഫോര്‍മുല ഉത്തരാഖണ്ഡിലേക്ക്, ഹരീഷ് റാവത്തിന് പകരം യശ്പാല്‍ ആര്യ? ഞെട്ടിക്കാന്‍ രാഹുല്‍