മാണി സ്മൃതിസംഗമത്തിൽ ക്ഷണിച്ചിട്ടും വന്നില്ല കാപ്പൻ, അറക്കും മുമ്പേ പിടയ്‌ക്കേണ്ടെന്ന് എംഎം മണിയുടെ ട്രോൾ
കോട്ടയം: പാലാ സീറ്റിന്റെ പേരില്‍ മാണി സി കാപ്പന്‍ ഉയര്‍ത്തിയ കൊടുങ്കാറ്റെല്ലാം ഏതാണ്ട് അടങ്ങിയ മട്ടാണ്. കാരണം, ഒരു സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് വിടേണ്ടതില്ലെന്നാണ് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കാപ്പന്‍ പോയാല്‍ തന്നേയും പാര്‍ട്ടി കൂടെ ഉണ്ടാവില്ല എന്നര്‍ത്ഥം.
ഇതിനിടെ ആയിരുന്നു പാലായില്‍ കെഎം മാണി സ്മൃതി സംഗമം നടത്തിയത്. മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മാണി സി കാപ്പന് ക്ഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വൈദ്യുതി മന്ത്രി എംഎ മണി പരിപാടിയില്‍ പങ്കെടുക്കുകയും മാണി സി കാപ്പനെ പരോക്ഷമായി ട്രോളുകയും ചെയ്തു. വിശദാംശങ്ങള്‍...
മാണിയും കാപ്പനും
പാലാ മണ്ഡലത്തില്‍ അര നൂറ്റാണ്ട് എംഎല്‍എ ആയി ഇരുന്ന ആളാണ് കെഎം മാണി. മരണം വരെ അദ്ദേഹം എംഎല്‍എ ആയി തുടരുകയും ചെയ്തു. കെഎം മാണിയോട് പലതവണ എതിരിട്ട മാണി സി കാപ്പന് അദ്ദേഹത്തെ തോല്‍പിക്കാന്‍ സാധിച്ചില്ല. കെഎം മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആയിരുന്നു കാപ്പന്റെ വിജയം
പങ്കെടുക്കാതെ കാപ്പന്‍
പാലാ മണ്ഡലത്തില്‍ നടന്ന കെഎം മാണി സ്മൃതി സംഗമത്തില്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ആയ മാണി സി കാപ്പനും ക്ഷണമുണ്ടായിരുന്നു. പ്രമുഖ സിപിഎം നേതാക്കളും മന്ത്രി എംഎം മണിയും പങ്കെടുത്തിരുന്നു. എന്നാല്‍ മാണി സി കാപ്പന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മണിയാശാന്റെ ട്രോള്‍
പരിപാടിയ്ക്കിടയില്‍ മന്ത്രി എംഎം മണി പരോക്ഷമായി മാണി സി കാപ്പനെ ഒന്ന് ട്രോളുക കൂടി ചെയ്തു. മുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പേ പാലാ സീറ്റ് വിവാദമാക്കിയതിനെ ചൊല്ലിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
അറക്കും മുമ്പേ
' എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച ആരംഭിച്ചിട്ടില്ല. ആരും അറക്കുന്നതിന് മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ എല്‍ഡിഎഫിന് അറിയാം. യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫില്‍ ആണെന്ന് പറയണം'- ഇങ്ങനെ ആയിരുന്നു എംഎം മണിയുടെ വാക്കുകള്‍. മന്ത്രി ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമാണ്.
ആരും അവകാശവാദം ഉന്നയിക്കണ്ട
പാലാ സീറ്റിന്റെ കാര്യത്തില്‍ കുറച്ച് കൂടി കടുപ്പത്തില്‍ ആയിരുന്നു എംഎം മണിയുടെ പ്രതികരണം. ആ സീറ്റിനെ കുറിച്ച് ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല എന്നാണ് മന്ത്രി പറഞ്ഞത്. ഇക്കാര്യം കേരള കോണ്‍ഗ്രസിനും മാണി സി കാപ്പനും ഒരുപോലെ ബാധകമാണോ എന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല.
കാപ്പന്റെ അവസ്ഥ
ഇത്രയും കാലം കരുത്തോടെ പോരാടിയെ എതിരാളികള്‍ ആണ് ഇപ്പോള്‍ സ്വന്തം മുന്നണിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ തോല്‍പിച്ചവര്‍ക്ക് ഇത്തവണ സീറ്റ് വിട്ടുനല്‍കുക എന്നത് കൂടി ആകുമ്പോള്‍ അത് അസാധ്യമെന്നാണ് കാപ്പന്റെ പക്ഷം. കേരള കോണ്‍ഗ്രസ് എമ്മിനോടുള്ള കടുത്ത എതിര്‍പ്പ് തന്നെയാണ് ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാപ്പനെ പ്രേരിപ്പിക്കുന്നത്.
കേന്ദ്ര നേതൃത്വും കൈവിട്ടു
ഏറ്റവും ഒടുവില്‍ കേന്ദ്ര നേതൃത്വും മാണി സി കാപ്പനെ കൈവിട്ടു എന്നാണ് വാര്‍ത്തകള്‍. പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് വിടേണ്ടതില്ലെന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ കാപ്പന്‍ ഏറെക്കുറേ ഒറ്റപ്പെട്ടിരിക്കുകയാണ്.
പാലായ്ക്ക് വേണ്ടി
എന്‍സിപി പൂര്‍ണമായും ഇടതിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ മാണി സി കാപ്പന്‍ പാര്‍ട്ടി വിടാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല. യുഡിഎഫ് നേരത്തേ തന്നെ കാപ്പനേയും എന്‍സിപിയേയും മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. അങ്ങനെ കാപ്പന്‍ പോയാല്‍ ഇത്തവണയും പാലാ വന്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും.