പാലാ പിടിക്കാന്‍ യുഡിഎഫിന്‍റെ കിടിലന്‍ നീക്കം;ജോസിനെ വെല്ലാന്‍ അളിയന്‍ ജോസഫ്, തയ്യാറെന്ന് അറിയിച്ചു
കോട്ടയം: ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതിന്‍റെ ക്ഷീണം തീര്‍ക്കാനുള്ള കഠിന പ്രയത്നത്തിലാണ് യുഡിഎഫ്. ജോസും കൂട്ടരും പോയത് മുന്നണിക്ക് തിരിച്ചടിയാവില്ലെന്ന് പിജെ ജോസഫ് അവകാശപ്പെടുന്നുണ്ടെങ്കിലും അട്ടിത്തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നിര്‍ദേശം. പാലായുള്‍പ്പടെ കോട്ടയത്തെ പല മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് മുന്നണിക്ക് തിരിച്ചടി നല്‍കിയേക്കും എന്ന വലിയിരുത്തല്‍ യുഡിഎഫിനുണ്ട്. ഇതിനെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളാണ് കോണ്‍ഗ്രസും ജോസഫും തേടുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായ ഒരു നീക്കമായാണ് ജോസ് കെ മാണിയുടെ സഹോദരി ഭർത്താവിനെ മുന്‍നിര്‍ത്തി നടത്തുന്നത്.
സഹേദരി ഭര്‍ത്താവ്
ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ നേരത്തെ തന്നെ രംഗത്ത് എത്തിയ വ്യക്തിയാണ് സഹേദരി ഭര്‍ത്താവ് എംപി ജോസഫ്. ജോസ് കെ മാണിക്ക് എൽഡിഎഫിൽ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരും. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകില്ലെന്നുമായിരുന്നു എംപി ജോസഫ് നേരത്തെ അറിയിച്ചത്.
പാലായിൽ മത്സരിക്കും
ഇതിന് പിന്നാലെയാണ് യു ഡി എഫ് ആവശ്യപെട്ടാൽ പാലായിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി എംപി ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കെ.എം. മാണി ഉണ്ടായിരുന്നെങ്കിൽ എൽ ഡി എഫിലേക്ക് പോകാൻ അനുവദിക്കില്ലായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പിജെ ജോസഫ് നിര്‍ദ്ദേശിച്ചിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിജെ ജോസഫുമായും
പിജെ ജോസഫുമായും എംപി ജോസഫ് കൂടിക്കാഴ്ച നടത്തി. ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തിയതോടെ പാലായില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള നീക്കമാണ് എംപി ജോസഫ് നടത്തുന്നത്. ഇടതുമുന്നണിയില്‍ എന്‍സിപി എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ടെങ്കിലും പാലാ സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെയാവും മത്സരിക്കുക. രാജ്യസഭാ അംഗത്വം രാജിവെച്ച ജോസ് സ്ഥാനാര്‍ത്ഥിയാവും.
മാണിയുടെ കുടുംബം
അങ്ങനെയെങ്കില്‍ മാണിയുടെ കുടുംബത്തില്‍ നിന്നും ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാല്‍ അത് ജോസ് കെ മാണിക്ക് കടുത്ത തിരിച്ചടിയാവുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. എംപി ജോസഫ് കോണ്‍ഗ്രസുകാരാനാണെന്നുള്ളതും അനുകൂലഘടകമാണ്. എന്നാല്‍ മാണി സി കാപ്പന്‍റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം
കോണ്‍ഗ്രസ് രംഗത്ത്
യുഡിഎഫില്‍ പാലാ സീറ്റിനായി പിജെ ജോസഫ് അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും എംപി ജോസഫിനായി കോണ്‍ഗ്രസ് രംഗത്ത് വന്നാല്‍ അവര്‍ വഴങ്ങിയേക്കും. എംപി ജോസഫ് തങ്ങളോടൊപ്പം നില്‍ക്കണമെന്നാണ് ജോസഫിന്‍റെ താല്‍പര്യമെങ്കിലും അതിനുള്ള സാധ്യതയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ സ്വതന്ത്രന്‍ എന്നിവയിലേതെങ്കിലും ഒന്ന് മാത്രമായിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുക.
ആദ്യ പരിഗണന
അതേ സമയം കൂടുതൽ ആളുകൾ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണെന്നാണ് പിജെ ജോസഫ് പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന ജോസഫ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ലഭിച്ചേക്കില്ല. ജോസ് കെ. മാണിക്കെതിരെയുള്ള രാഷ്ട്രീയ വിജയത്തിനു എന്ത് വിട്ടുവീഴ്ചക്കും, തയ്യാറാണെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്.
ഒരു പോറലും ഏല്‍ക്കില്ല
ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രമേശ് ചെന്നിത്തല ഇന്നും രംഗത്തെത്തി. ജോസ് കെ മാണി ഇടതു മുന്നണിയില്‍ എത്തിയതുകൊണ്ട് യുഡിഎഫിന് ഒരു പോറലും ഏല്‍ക്കില്ല. സിപിഐഎം ഛര്‍ദ്ദിച്ചത് വിഴുങ്ങുകയാണ് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ മിണ്ടാട്ടമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശബ്ദിക്കുന്നത് സിപിഐ അനുസരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Recommended Video
തദ്ദേശ തിരഞ്ഞെടുപ്പില്‍
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യ സാധ്യത രമേശ് ചെന്നിത്തല പൂര്‍ണ്ണമായും തള്ളിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഗ്രൂപ്പുകളുമായും സംഘടനകളുമായും പ്രദേശിക തലത്തില്‍ സഖ്യമുണ്ടാക്കും. ഏതൊക്കെ സഖ്യം വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ തീരുമാനിക്കും. യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമില്ല. മുന്നണിയില്‍ നിലവില്‍ ഉള്ളവരുമായി മാത്രമേ സംഖ്യമുള്ളൂയെന്നും ചെന്നിത്തല പറഞ്ഞു